പത്തുകോഴികളുടെ ലേലത്തുക 50,600 രൂപ
രണ്ട് ആടുകൾക്ക് 66,100 രൂപ
ഏഴിമല: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സി.പി.എം ഏഴിമല എന്ന ഫേസ്ബുക്ക് പേജിലൂടെ കുന്നരുവിലെ ആദിയും ആരോണും സർക്കാരിന്റെ വാക്സിൻ ചാലഞ്ചിലേക്ക് സംഭാവന ചെയ്ത പത്തുകോഴികളുടെ വില 50,600 രൂപ. ഇതടക്കം സംഭാവനയിലൂടെ സമാഹരിച്ച വസ്തുക്കളുടെ ലേലം വഴി ഇതുവരെ ലഭിച്ചത് ഒന്നരലക്ഷം രൂപ.
തിങ്കളാഴ്ച അവസാനിപ്പിക്കാനുദ്ദേശിച്ച ലേലത്തിൽ കൂടുതൽ ഉത്പന്നങ്ങൾ സംഭാവനയായി ലഭിച്ചതോടെ ഇന്നലെ രാത്രിയിലേക്ക് നീളുകയായിരുന്നു.
കുന്നരു യു.പി സ്‌കൂൾ വിദ്യാർത്ഥികളും സഹോദരങ്ങളുമായ ആദി ജാക്സണും ആരോൺ ജാക്സണുമാണ് രക്ഷിതാക്കളുടെ സമ്മതത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴികളെ സംഭാവന ചെയ്യാൻ തീരുമാനിച്ചത്.
കൊവിഡ് ആരംഭത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ പി.ആർ.ഒ ജാക്സൺ ഏഴിമലയും ഭാര്യ ജിനിയയും അമ്മ റീത്താമ്മച്ചിയും വളർത്തിവന്ന കോഴികളെയാണ് സംഭാവനയായി നൽകിയത്.
ഈ കോഴികൾക്ക് ലഭിക്കാവുന്ന പരമാവധി തുക വാക്സിൻ ചാലഞ്ചിനായി സംഭാവന ചെയ്യാൻ തീരുമാനിച്ച ജാക്സൺ ജനകീയ ലേലം സംഘടിപ്പിക്കുകയായിരുന്നു. ആദ്യദിവസത്തെ ലേലം ഉറപ്പിച്ച പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ അനസ്‌തേഷ്യസ്റ്റ് ഡോ. അനിൽ ഈ കോഴികളെ വീണ്ടും ലേലം ചെയ്യാനായി സംഭാവന ചെയ്തു. പിന്നീട് ജാക്സന്റെ ജ്യേഷ്ഠൻ ചാൾസന്റെ 'ചാൾസൺ ഏഴിമല സ്വിമ്മിംഗ് അക്കാഡമി'യുടെ ഫേസ് ബുക്ക് പേജിലൂടെയായി ലേലം.
തുടർന്നുള്ള ദിവസങ്ങളിൽ ലേലം ഉറപ്പിച്ച വേലിയാട്ട് ചന്ദ്രൻ, ജിത്തു ഏഴിമല, കാസർകോട് ബേക്കൽ സ്റ്റേഷനിലെ സി.പി.ഒ റോജൻ, കൊല്ലം കുണ്ടറ സ്വദേശി സുരേഷ് ലോറൻസ്, ഏഴിമലയിലെ ബാബു ഷേർളി, കുന്നരു തെക്കേഭാഗത്തെ പ്രമോദ് എന്നിവർ ഡോക്ടറുടെ മാതൃക സ്വീകരിച്ച് ലേലമുറപ്പിച്ച കോഴികളെ വീണ്ടും ലേലത്തിനായി സംഭാവന ചെയ്തു. ഇങ്ങിനെ ആദിയും ആരോണും നൽകിയ പത്ത് കോഴികൾക്ക് മാത്രമായി വിളിച്ച ലേലത്തുക 50,600 ആയി ഉയർന്നു. ഇതിനിടെ കണ്ണൂർ താളിക്കാവിലെ നാലുവയസുകാരൻ സാംരംഗ് കൃഷ്ണ നാല് ഗിനിക്കോഴികളെ സംഭാവന ചെയ്തു.
ഇതിന്റെ ലേലം കഴിഞ്ഞപ്പോൾ വീട്ടിൽ വളർത്തിക്കൊണ്ടിരുന്ന രണ്ട് ആടുകളെക്കൂടി രക്ഷിതാക്കളുടെ അനുമതിയോടെ സാരംഗ് സംഭാവന ചെയ്തു. ലേലത്തിന്റെ സമാപനമായി ഇന്നലെ രാത്രി നടത്തിയ ഈ ആടുകളുടെ ലേലമുറപ്പിച്ചത് 66,100 രൂപയ്ക്കായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |