തിരുവനന്തപുരം:കാലവർഷം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കടലാക്രമണം തടയാനുള്ള മുന്നൊരുക്കങ്ങൾക്കായി ജലസേചന വകുപ്പ് ചീഫ് എൻജിനിയർ സർക്കാരിനോട് അടിയന്തരസഹായമായി 10 കോടി ആവശ്യപ്പെട്ടത് ഏപ്രിൽ 16ന്. സെക്രട്ടേറിയറ്റിലെ ജലവിഭവ വകുപ്പിൽ നിന്ന് പണം അനുവദിച്ചത് മേയ് 25നും. അതിന് മുമ്പുതന്നെ എറണാകുളത്തും തിരുവനന്തപുരത്തും ഉൾപ്പെടെ മഴ ശക്തമാവുകയും കടലാക്രമണം രൂക്ഷമാവുകയും ചെയ്തിരുന്നു. ഫയൽനീക്കങ്ങളിലെ പതിവ് കാലതാമസത്തിന് ഭരണസിരാകേന്ദ്രത്തിൽ ഒരു മാറ്റവുമില്ലെന്നതിന്റെ തെളിവായി ഇത്.
ഏപ്രിൽ ആറിന് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും മന്ത്രിസഭ തുടരുന്നുണ്ടായിരുന്നു. പുതിയ മന്ത്രിസഭ അധികാരമേറ്റത് മേയ് 20നാണ്. മേയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഒന്നാം പിണറായി മന്ത്രിസഭ രാജിവച്ചെങ്കിലും കാവൽ മന്ത്രിസഭ തുടർന്നു. അടിയന്തരമായ നയകാര്യങ്ങളിൽ തീരുമാനമെടുക്കാൻ കാവൽമന്ത്രിസഭയ്ക്കും കഴിയുമായിരുന്നു. എന്നിട്ടും വകുപ്പിൽ അലംഭാവം പ്രകടമായി.
ചെല്ലാനം മേഖലയുൾപ്പെടെ എറണാകുളം ജില്ലയ്ക്ക് രണ്ട് കോടിയും കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകൾക്ക് ഓരോ കോടിയുമാണ് ചോദിച്ചത്. ജിയോബാഗുകളും കല്ലുകളും പാകുന്നതിനായിരുന്നു പണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |