അന്തരിച്ച വി.പി സത്യന്റെ ഭാര്യ അനിതയ്ക്ക് പ്രമോഷൻ നൽകി കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ
തിരുവനന്തപുരം : അർഹതപ്പെട്ട പ്രമോഷന് വേണ്ടിയുള്ള മുൻ ഇന്ത്യൻ ഫുട്ബാൾ നായകൻ വി.പി സത്യന്റെ വിധവ അനിതാ സത്യന്റെ അപേക്ഷയിൽ ഒടുവിൽ അനുകൂലതീരുമാനമെടുത്ത് സംസ്ഥാന സ്പോർട്സ് കൗൺസിൽ .മൂന്നുവർഷത്തോളം പൂഴ്ത്തി വച്ചിരുന്ന ഫയലാണ് കൗൺസിൽ സെക്രട്ടറി ഗോപകുമാരൻ നായർ സ്ഥാനം മാറുന്നതിന് തൊട്ടുമുമ്പ് ഒപ്പിട്ടത്.
കൗൺസിലിനുള്ളിലെ അധികാര വടംവലിയുടെ പേരിലാണ് അനിതയുടെ അപേക്ഷ പൂഴ്ത്തിവച്ചിരുന്നത്. 2020 നവംബർ 24ന് കേരള കൗമുദിയാണ് ഇക്കാര്യം വെളിച്ചത്തുകൊണ്ടുവന്നത്.തുടർന്ന് ചേർന്ന സ്റ്റാൻഡിംഗ് കമ്മറ്റിയിൽ ഇവർക്ക് സ്ഥാനക്കയറ്റം നൽകണമെന്ന് നിർദ്ദേശമുണ്ടായെങ്കിലും അത് നടപ്പിലാകാതിരിക്കാൻ തലപ്പത്തുനിന്നുതന്നെ ചില ചരടുവലികൾ നടന്നു. കൗൺസിൽ തലപ്പത്തുള്ളവർക്ക് അനഭിമതരായ ചിലർക്ക് കൂടി അർഹമായ പ്രൊമോഷൻ നൽകേണ്ടി വരുമെന്നതുകൊണ്ടാണ് അനിതയുടെ ഫയലും തടഞ്ഞുവച്ചത്.
യു.ഡി ക്ളാർക്കായാണ് അനിതയ്ക്ക് പ്രമോഷൻ ലഭിച്ചിരിക്കുന്നത്. 2018 മുതൽ മുൻകാല പ്രാബല്യവും നൽകിയിട്ടുണ്ട്.ജല വിഭവവകുപ്പ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പോകുന്ന സെക്രട്ടറി ഓഫീസിലുണ്ടായിരുന്ന അവസാന ദിവസമാണ് പ്രസിഡന്റിന്റെ എതിർപ്പ് വകവയ്ക്കാതെ ഫയലിൽ ഒപ്പിട്ടത്.
ഇപ്പോഴെങ്കിലും ഇത് ലഭിച്ചതിൽ സന്തോഷമുണ്ട്. എനിക്ക് നീതി നിഷേധിച്ചതിനെതിരെ ശബ്ദിച്ച കേരള കൗമുദിക്ക് നന്ദി - അനിത സത്യൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |