ആവേശത്തോടെ കുട്ടികൾ
ആലപ്പുഴ: അദ്ധ്യയന വർഷാരംഭം വീടുകളിൽ ഒതുങ്ങിയ രണ്ടാം വർഷവും ജില്ലാതല ഓൺലൈൻ പ്രവേശനോത്സവത്തിന് വമ്പിച്ച വരവേൽപ്പ്. ഭൂരിഭാഗം കുട്ടികളും പരിപാടിയിൽ ആവേശത്തോടെ പങ്കാളികളായി.
നിലവിലെ പ്രത്യക സാഹചര്യത്തിൽ എല്ലാ സ്കൂളുകളും പരിപാടി വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. കുട്ടികൾക്കൊപ്പം വീടുകളിലിരുന്ന് രക്ഷിതാക്കൾക്കും പ്രവേശനോത്സവത്തിൽ മുഴുവൻ സമയ പങ്കാളികളാകാൻ പറ്റിയെന്നതാണ് പ്രത്യേകത. പ്രവേശനോത്സവ ഗാനത്തോടെ തുടക്കം കുറിച്ച പരിപാടിയിൽ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവർ നവാഗതർക്കു ആശംസകൾ നേർന്നു. മുഖ്യമന്ത്രിയുടെ സന്ദേശം എല്ലാ കുട്ടികൾക്കും കേൾക്കാൻ അവസരമുണ്ടായിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈനിൽ അരങ്ങേറി. വീടുകളിൽ കുട്ടികൾക്ക് മധുരം വിതരണം ചെയ്യാൻ രക്ഷിതാക്കളും മറന്നില്ല. കൊവിഡിന്റെ പശ്ചാത്തലത്തിലും കഴിഞ്ഞ അക്കാദമിക് വർഷം പൊതു വിദ്യാലയങ്ങളിൽ നടത്തിയ ഓൺലൈൻ ക്ലാസുകൾ വഴിയും ജില്ലയിലെ പൊതു വിദ്യാലയങ്ങളിലേക്ക് കൂടുതൽ കുട്ടികൾ എത്തിച്ചേരുന്നുണ്ട്.
മണിമുഴക്കി വിക്ടേഴ്സ്
അദ്ധ്യയനത്തിന്റെ ആദ്യ ദിനം വിക്ടേഴ്സ് ചാനലിലെ ക്ലാസുകളാണ് എല്ലാ കുട്ടികളും കണ്ടത്. വരും ദിവസങ്ങളിൽ അതത് സ്കൂളുകളും ക്ലാസുകളും കേന്ദ്രീകരിച്ചുള്ള ക്ലാസുകൾക്ക് തുടക്കമാകും. ആദ്യദിനമായ ഇന്നലെ അതിരാവിലെ തന്നെ കുട്ടികൾ സർവസജ്ജരായി വിക്ടേഴ്സ് ചാനലിനു മുന്നിൽ ഹാജരായിരുന്നു. വെർച്വലായി നടന്ന പരിപാടിയിൽ സകുടുംബം പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും കുഞ്ഞുമുഖങ്ങളിൽ പ്രകടമായിരുന്നു.
ജില്ലയിൽ ഒന്നാം ക്ലാസിൽ 10000 കുട്ടികളും 2 മുതൽ 10 വരെയുള്ള ക്ലാസുകളിൽ 14,390 കുട്ടികളും പ്രീപ്രൈമറി ക്ലാസുകളിൽ 2350 കുട്ടികളും പുതുതായി പ്രവേശനം നേടിയിരുന്നു.
ജൂൺ 10 ആകുമ്പോൾ കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ജില്ലയിലെ സമഗ്ര ശിക്ഷ കേരള, കൈറ്റ്, ഡയറ്റ് എന്നീ വിദ്യാഭ്യാസ ഏജൻസികളുടെ ക്രിയാത്മകമായ ഇടപ്പെടലിലൂടെ കൂടുതൽ കുട്ടികൾ പുതുതായി വന്നുചേർന്നു
എ.കെ.പ്രസന്നൻ, ജില്ലാ കോ-ഓർഡിനേറ്റർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |