തിരുവനന്തപുരം: നയപ്രഖ്യാപനത്തിലെ വാഗ്ദാനങ്ങൾ ആവർത്തനമാണെന്ന് കോൺഗ്രസിലെ കെ. ബാബു പറഞ്ഞു. നിയമസഭയിലെ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എതിർപ്പുമായി ഭരണകക്ഷി അംഗങ്ങൾ എഴുന്നേറ്രെങ്കിലും ബാബു വഴങ്ങിയില്ല. അതിനിടെ സമയം തീർന്നപ്പോൾ പ്രസംഗം അവസാനിപ്പിക്കണമെന്ന് സ്‌പീക്കർ എം.ബി. രാജേഷ് ആവശ്യപ്പെട്ടു. കന്നിപ്രസംഗമാണെന്നും കുറച്ചു സമയം നൽകണമെന്നും ബാബു ആവശ്യപ്പെട്ടപ്പോൾ, മന്ത്രിയായിരുന്ന മുതിർന്ന അംഗമാണ് ബാബുവെന്ന് സ്‌പീക്കറും പറഞ്ഞു. ബാബു പ്രസംഗം നിറുത്താതിരുന്നപ്പോൾ സ്‌പീക്കർ സി.പി.എമ്മിലെ എം.എം. മണിയെ ക്ഷണിച്ചു.
നാളത്തെ ഇന്ത്യ എങ്ങനെയാകും എന്ന ചോദ്യത്തിനുത്തരമാണ് ഇന്നത്തെ കേരള നിയമസഭയെന്ന് സി.പി.എമ്മിലെ ഐ.ബി. സതീഷ് പറഞ്ഞു. തന്റെ നിയോജക മണ്ഡലത്തിലെ കുടിവെള്ള പദ്ധതിയെക്കുറിച്ച് പറയുമ്പോൾ അരുവിക്കരയിലെ മുൻ അംഗം കെ.എസ്. ശബരിനാഥനെ സതീഷ് വിമർശിച്ചത് പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി. നയപ്രഖ്യാപനത്തെക്കുറിച്ച് പറയുമ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാണെന്ന പ്രതിപക്ഷ വിമർശനം സി.പി.ഐയിലെ സി.കെ. ആശയെ ചൊടിപ്പിച്ചു. പുതുമയ്‌ക്ക് വേണ്ടിയുള്ള പുതുമയല്ലിത്. കഴിഞ്ഞ സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ തുടരുകയാണെന്നും ആശ പറഞ്ഞു.
ഭരണകക്ഷി അംഗങ്ങൾ പ്രമേയം അവതരിപ്പരിപ്പിച്ച കെ.കെ. ശൈലജയുടെ പ്രവർത്തനത്തിലെ ആത്മാർത്ഥയെക്കുറിച്ച് പറഞ്ഞതിലാണ് ലീഗിലെ എൻ.എ. നെല്ലിക്കുന്നു കയറി പിടിച്ചത്. ശൈലജയുടെ ആത്മാർത്ഥതയിൽ ഞങ്ങൾക്ക് സംശയമില്ല. എന്നാൽ അപ്പുറത്ത് ചിലർക്ക് ആത്മാർത്ഥതയിൽ സംശയമുണ്ടായി. അവർ പണി കൊടുക്കുകയും ചെയ്‌തുവെന്നായിരുന്നു നെല്ലിക്കുന്നിന്റെ ഭാഷ്യം. സ്വജനപക്ഷപാതം കാട്ടിയതിനാണ് ജലീലിന് മന്ത്രിപ്പണി പോയത്. നമ്മുടെ മന്ത്രിക്ക് കടൽവിൽക്കാൻ തോന്നിയതുകൊണ്ടാണ് പി.സി. വിഷ്ണുനാഥ് സഭയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടകരക്കാരിയായ കെ.കെ. രമയ്‌ക്ക് മറുപടി പറയാനാണ് തൊട്ടടുത്ത കുറ്ര്യാടിക്കാരനായ സി.പി.എമ്മിലെ കെ.പി. കുഞ്ഞമ്മദ് കുട്ടി പരിശ്രമിച്ചത്. നാടിന്റെ വികസനത്തിനായുള്ള കെ. റെയിലിനെ എതിർക്കുന്നതിലായിരുന്നു കുഞ്ഞമ്മദ് കുട്ടി പേരെടുത്ത് പറയാതെ രമയെ വിമർശിച്ചത്. ക്രിയാത്മക പ്രതിപക്ഷം എന്നൊക്കെ പറയുന്നത് അധര വ്യായാമമെന്നായിരുന്നു എം.എം. മണിയുടെ വിമർശനം. ഭരണപക്ഷത്ത് നിന്ന് കെ.ടി. ജലീൽ, ഇ.ടി. ടൈസൺ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി. മോഹനൻ, ഒ.ആർ. കേളു എന്നിവരും പ്രതിപക്ഷത്തു നിന്ന് മാണി സി. കാപ്പൻ, സണ്ണി ജോസഫ് എന്നിവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |