തിരുവനന്തപുരം: ആറ്റിങ്ങൽ കോരാണിയിൽ മംഗലപുരം ഇടവിളാകം നിജേഷ് ഭവനിൽ നിധീഷിനെ (30) പട്ടാപ്പകൽ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ ദമ്പതികളെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. നിധീഷിന്റെ സുഹൃത്തായ പനവൂർ കൊല്ലായിൽ സ്വദേശി രശ്മി (26) ഭർത്താവ് അജീഷ് (32) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. സംഭവത്തിന്റെ ആസൂത്രണത്തെയും നിതീഷിനെ ആക്രമിക്കാനുണ്ടായ കാരണത്തെയും സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനും അജീഷിന്റെ ഒളിത്താവളങ്ങളിൽ തെളിവെടുപ്പ് പൂർത്തിയാക്കാനുമാണ് പൊലീസിന്റെ നീക്കം. സംഭവത്തിന് ശേഷം കുഞ്ഞുമായി ബൈക്കിൽ രക്ഷപ്പെട്ട അജീഷിനെ ഇന്നലെ വെഞ്ഞാറമൂടിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. കുഞ്ഞിനെ സഹോദരന്റെ വീട്ടിലേൽപ്പിച്ചശേഷം മുങ്ങാൻ പരിപാടിയിടുമ്പോഴാണ് പൊലീസ് പിടിയിലായത്.
പൊലീസ് കസ്റ്റഡിയിലായ കഴിയുന്ന രശ്മി, താനാണ് കുത്തിയതെന്ന് പൊലീസിനോട് പറഞ്ഞ് അജീഷിനെ കേസിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൊലീസ് അത് മുഖവിലയ്ക്ക് എടുത്തിരുന്നില്ല. വർക്ക് ഷോപ്പ് നടത്തിപ്പുകാരനും പോക്സോ കേസുൾപ്പെടെ മൂന്നോളം കേസുകളിൽ പ്രതിയുമായ അജീഷിന്റെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് എത്തുംമുമ്പേ ഇയാൾ മുങ്ങിയതും ഇയാളെ സംശയനിഴലിലാക്കി. രശ്മിക്ക് നിധീഷുമായുണ്ടായ അതിരുവിട്ട അടുപ്പവും സൗഹൃദവും കാരണമുണ്ടായ കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |