ദൈറ: ദുബായിലെ നയിഫിൽ സുഹൃത്തിനെ കുത്തിവീഴ്ത്തിയ അറബ് വംശജനെ പൊലീസ് സാഹസികമായി കീഴടക്കി. കൊലപാതകത്തിനുശേഷം ഫ്രീജ് മുരാർ ഏരിയയിലെ സൂപ്പർമാർക്കറ്റിനു പുറത്ത് ഇരുകെെകളിലും കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ തന്ത്രപരമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൃത്യമായ ഇടപെടലിലൂടെ ജനങ്ങളെ സുരക്ഷിതരാക്കിയ കോർപ്പറൽ അബ്ദുളള അൽ ഹുസെെനി ഓഫീസർ അബ്ദുളള നൂർ അൽ ദിൻ എന്നിവരെ ദുബായ് പൊലീസ് കമാൻഡർ അഭിനന്ദിച്ചു.
വെളളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ അറബ് വംശജരായ രണ്ടുപേർ ഒരുമിച്ചാണ് സൂപ്പർ മാർക്കറ്റിൽ എത്തിയത്. അൽപ്പനേരത്തിനുശേഷം കൂട്ടത്തിലൊരാൾ പുറത്തേക്ക് നടക്കുന്നതിനിടെ രണ്ടാമൻ പിന്നിൽ നിന്നും കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തുകയായിരുന്നു. കുത്തേറ്റ യുവാവ് ചോര വാർന്ന് നിലത്തു വീണു. ഇതു കണ്ട് ആളുകള്‍ ഓടിക്കൂടിയതോടെ പ്രതി കത്തി ചൂഴറ്റി ഭീഷണി മുഴുക്കി.
ഈ സമയം പെട്രോളിംഗിന്റെ ഭാഗമായി അവിടെ എത്തിയ ഉദ്യോഗസ്ഥർ ആക്രമിയെ വിദഗ്ദ്ധമായി കീഴ്പ്പെടുത്തി. സ്ഥലത്തെത്തിയ പാരാമെഡിക്കൽ ജീവനക്കാർ കുത്തേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ തുടർ നിയമനടപടികൾക്കായി പബ്ലിക്ക് പ്രോസിക്യൂഷന് കെെമാറി. ആക്രമത്തിന് പ്രതിയെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |