മാസങ്ങളായി കുതിച്ചുകയറുകയാണ് ഭക്ഷ്യ എണ്ണയുടെ വില. സൺ ഫ്‌ളവർ ഓയിൽ ലിറ്ററിന് 170 രൂപയിലെത്തി. പാമോയിൽ, റൈസ് ബ്രാൻ ഓയിൽ, സോയാബീൻ ഓയിൽ എന്നിവയുടെ വിലയും 150നോട് അടുത്താണ്. 75 ശതമാനത്തിലേറെ വർദ്ധനയാണ് കുറച്ചുമാസങ്ങൾക്കുള്ളിൽ ഉണ്ടായത്. ഇതിന് പ്രധാനകാരണം, ഇറക്കുമതി തന്നെയാണ്. രാജ്യത്തെ എണ്ണക്കുരു ഉത്പാദനം ആഭ്യന്തര ആവശ്യത്തേക്കാൾ വളരെ കുറവാണ്. ആവശ്യത്തിനുള്ള 60ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. പാം ഓയിൽ, സോയാബീൻ, സൺ ഫ്‌ളവർ എന്നിവയുടെ ആഗോള വിലവർദ്ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. പ്രതികൂലമായ കാലാവസ്ഥയും കൊവിഡ് മൂലമുള്ള തൊഴിൽ ക്ഷാമവും ആഗോള ഉത്പാദനത്തെ ബാധിച്ചു. വിതരണമേഖലയിലെ പ്രശ്‌നങ്ങളും ഒപ്പംചേർന്നപ്പോൾ വില കുത്തനെ ഉയർന്നു.
കഴിഞ്ഞവർഷം മാർച്ച് മുതലാണ് സൺഫ്‌ളവർ ഓയിലിന്റെ വിലവർദ്ധിക്കാൻ തുടങ്ങിയത്. ഘട്ടംഘട്ടമായി 125ശതമാനത്തോളം വർദ്ധിച്ചെങ്കിലും പിന്നീട് നേരിയതോതിൽ കുറഞ്ഞു. സൺഫ്‌ളവർ വിത്ത് ഏറ്റവുംകൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം ഉക്രെയിനാണ്. രണ്ടാംസ്ഥാനത്ത് റഷ്യ. അതേസമയം, ഏറ്റവുംകൂടുതൽ സൺഫ്‌ളവർ ഓയിൽ ഉപയോഗിക്കുന്നത് ഇന്ത്യയും ചൈനയുമാണ്. സോയാബീൻ, സൺഫ്‌ളവർ, പാം ഓയിൽ എന്നിവയുടെ വിലവർദ്ധനമൂലം ഉപഭോക്താക്കൾ ബദലുകൾ തേടിയതിനെതുടർന്ന് ഡിമാൻഡ് വർദ്ധിച്ചതോടെയാണ് മറ്റ് എണ്ണകളുടെ വിലയും കൂടിയത്.
തൊഴിലാളികൾ ഗ്രാമങ്ങളിലേക്ക്
സോയാബീൻ, സൺ ഫ്‌ളവർ എന്നിവ ഉൾപ്പടെയുള്ളവയുടെ കൃഷിയിൽ ഈ കാലയളവിൽ കാര്യമായ വർദ്ധനവാണുണ്ടായത്. 2020 ഖാരിഫ് സീസണിൽ 10ശതമാനമാണ് കൃഷിയിലുണ്ടായ വർദ്ധന. കൊവിഡിനും ലോക്ക്ഡൗണിനും പിന്നാലെ, കുടിയേറ്റതൊഴിലാളികൾ ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയത് കൃഷിക്ക് ഗുണകരമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |