ഹോങ്കോംഗ്:കൊവിഡ് മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കാൻ വാക്സിനേഷൻ പരമാവധി വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. ഇന്ത്യയടക്കമുള്ള ജനസംഖ്യ ഏറെ കൂടിയ പല രാജ്യങ്ങളിലും വാക്സിൻ ക്ഷാമം അനുഭവപ്പെടുന്നുണെങ്കിലും ചില രാജ്യങ്ങളിൽ ഇതല്ല സ്ഥിതി. അവിടെ വാക്സിൻ സുലഭമാണെങ്കിലും വാക്സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കുന്ന ജനങ്ങളാണ് പ്രശ്നം.
നിലവിൽ ഹോങ്കോംഗ് സർക്കാരും ഇതേ പ്രശ്നം അഭിമുഖീകരിക്കുകയാണ്. രാജ്യത്തെ 7.5 മില്യൺ ജനങ്ങൾക്കും വാക്സിൻ ലഭ്യമാണെങ്കിലും വാക്സിൻ സ്വീകരിക്കാൻ ആളുകൾ എത്താതാണ് തലവേദന സൃഷ്ടിക്കുന്നത്.ഈ സാഹചര്യത്തിൽ ജനങ്ങളെ വാക്സിനെടുക്കാൻ പ്രേരിപ്പിക്കുന്നതിനായി ആകർഷകമായ ഒരു പദ്ധതിയുമായെത്തിയിരിക്കുകയാണ് ഹോങ്കോംഗ് സർക്കാർ. ലോകത്ത് ഫ്ളാറ്റുകൾക്ക് ഏറ്റവും വിലയുള്ള നഗരങ്ങളിൽ ഒന്നായ ഹോങ്കോംഗിൽ വാക്സിനെടുത്താൽ 1.4 മില്യൺ ഡോളറിന്റെ ഫ്ളാറ്റ് സമ്മാനമായി നല്കുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ഹോങ്കോങ്ങിലെ സൈനോ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗവും ചൈനീസ് എസ്റ്റേറ്റ് ഹോൾഡിങ്സും ചേർന്നാണ് വാക്സിനെടുത്ത ഒരു വ്യക്തിയ്ക്ക് ഫ്ളാറ്റ് സമ്മാനമായി നൽകുന്നത്.ക്വുൻ ടോങ് ഏരിയയിലെ ഗ്രാൻഡ് സെൻട്രൽ പ്രോജെക്ടിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്കാണ് ഈ അവസരം.
രണ്ട് വാക്സിനും എടുത്തവരെ ഉൾപ്പെടുത്തി നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുക്കുക. എന്തായാലും ഈ ഓഫർ നിരവധി പേരെ വാക്സിനെടുക്കാൻ പ്രേരിപ്പിക്കുമെന്നാണ് ഹോങ്കോംഗ് സർക്കാരിന്റെ പ്രതീക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |