തൃശൂർ: കൊടകര കുഴൽപ്പണക്കവർച്ചാക്കേസിൽ ബി.ജെ.പി നേതാക്കളെ വിമർശിച്ച് സാമൂഹിക മാദ്ധ്യമത്തിൽ പോസ്റ്റിട്ട ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പൽപ്പുവിനുനേരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ ബി.ജെ.പി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരിക്കെതിരെ കേസെടുത്തു. വധഭീഷണി മുഴക്കിയെന്നും അസഭ്യം പറഞ്ഞെന്നും കാട്ടി വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് റിഷി പരാതി നൽകിയത്. ബി.ജെ.പിയിൽ നിന്ന് കഴിഞ്ഞ ദിവസം റിഷി പൽപ്പുവിനെ സസ്‌പെൻഡ് ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് ഹാജരാകാൻ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച രാവിലെ 10ന് പൊലീസ് ക്ലബിലെത്താനാണ് നിർദ്ദേശം. സംശയനിഴലിലുണ്ടായിരുന്നവരെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴെല്ലാം ജില്ലാ പ്രസിഡന്റ്, പാർട്ടിയുടെ ഔദ്യോഗിക കാറിലാണ് അവരെ പൊലീസ് ക്ലബിലെത്തിച്ചത്. ഇതിനെതിരെ ഒരു വിഭാഗം നേതാക്കളിലും അണികളിലും പ്രതിഷേധമുയർന്നിരുന്നു.
അതേസമയം, കഴിഞ്ഞദിവസങ്ങളിൽ ബി.ജെ.പി നേതാക്കൾ നൽകിയ മൊഴി അന്വേഷണ സംഘം തള്ളി. പരാതിക്കാരൻ ധർമ്മരാജന് തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്നുവെന്നായിരുന്നു സംസ്ഥാന നേതാവിന്റെ മൊഴി. എന്നാൽ, നേതാക്കൾ ഫോണിൽ വിളിച്ചത് സംഘടനാകാര്യങ്ങൾ പറയാനല്ലെന്നായിരുന്നു ധർമ്മരാജൻ പൊലീസിനോട് പറഞ്ഞത്. കാറിൽ പണം കടത്തിയ ധർമ്മരാജനും ഡ്രൈവർ ഷംജീറിനും സഹായി റഷീദിനും ലോഡ്ജിൽ മുറിയെടുത്ത് നൽകിയത് ജില്ലാ നേതാക്കളുടെ നിർദ്ദേശ പ്രകാരമാണെന്ന് തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് മൊഴി നൽകിയിരുന്നു. ഇതും നേതാക്കളെ കുരുക്കിലാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ ഗ്രൂപ്പ് പോര് ശക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട സംഘർഷം വാടാനപ്പിള്ളിയിൽ കത്തിക്കുത്തിലുമെത്തി. നേതാക്കളെ ഓരോരുത്തരെയായി ചോദ്യം ചെയ്യലിന് വിളിപ്പിക്കാൻ തുടങ്ങിയതോടെ അണികളിലും ചേരിതിരിവുണ്ടായി. കുഴൽപ്പണക്കേസിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയത് ഒരു സംസ്ഥാന നേതാവാണെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ പ്രധാന ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |