കൊല്ലം: വിവിധ സംഘടനകളുടെ ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് കൊല്ലം ബൈപാസിലെ ടോൾ പിരിവ് താത്കാലികമായി നിറുത്തിവച്ചു. ഡി.വൈ.എഫ്.ഐ, കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുരീപുഴയിലെ ടോൾ പ്ലാസയിൽ ഡി.വൈ.എഫ്.ഐ, കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. കരാറുകാർ ഇന്നലെ രാവിലെ എട്ടുമുതൽ ടോൾ പിരിവ് നടത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ 9.45 ഓടെ പിരിവ് നിറുത്തുകയായിരുന്നു. അസി. പൊലീസ് കമ്മിഷണർ ടി.ബി. വിജയൻ പ്രതിഷേധക്കാരുമായും കരാറുകാരുമായും ചർച്ച നടത്തിയതിനെ തുടർന്ന് ഇന്ന് രാവിലെ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ തുടർചർച്ച നടത്താൻ ധാരണയായി. ഇന്ന് നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ടോൾ പിരിവുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് കരാറുകാർ. അമിത് കുമാർ ശുക്ല കമ്പനിയാണ് കൊല്ലം ബൈപാസിൽ ടോൾ പിരിക്കുന്നതിനുള്ള കരാറുകാർ. ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള 42 പ്ലാസകളിൽ ടോൾ പിരിക്കാനുള്ള ചുമതലയും ഇവർക്കാണ്.
ചെറിയ സംഘർഷം
ജില്ലാഭരണകൂടവുമായോ ജനപ്രതിനിധികളുമായോ ചർച്ച നടത്താതെ തീർത്തും ഏകപക്ഷീയമായാണ് ടോൾ പിരിവ് ആരംഭിച്ചതെന്ന് ഡി.വൈ.എഫ്.ഐ, കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. പ്രതിഷേധത്തിനിടെ ടോൾ ബൂത്തിലുണ്ടായിരുന്ന ജീവനക്കാരോട് പുറത്തിറങ്ങാൻ പ്രതിഷേധക്കാർ ആവശ്യപ്പെട്ടത് അല്പസമയം സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഫാസ്റ്റ് ടാഗ് വഴി ടോൾ ഈടാക്കുകയാണെന്ന് ആരോപിച്ചാണ് ജീവനക്കാരെ പുറത്താക്കാൻ ശ്രമിച്ചത്. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
തേങ്ങയുടച്ച് തുടക്കം, രണ്ട് മണിക്കൂർ ടോൾ നാടകം
രാവിലെ 7.45: ടോൾ പ്ലാസയിലെ 5 ബൂത്തുകൾക്ക് മുന്നിലും തേങ്ങയുടച്ച് പൂജയും ചന്ദനത്തിരി കത്തിക്കലും
7.55 : ടോൾബൂത്തുകളിൽ ജീവനക്കാരെത്തി മെഷീനുകൾ ഓണാക്കുന്നു
8.00 : ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തി ടോൾപിരിവ് തടസപ്പെടുത്തുന്നു. തുടർന്ന് പൊലീസ് ഇടപെടുന്നു
8.10 : കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി മുദ്രാവാക്യം വിളിക്കുന്നു
8.20 : സി.പി.എം അഞ്ചാലുംമൂട് ഏരിയാസെക്രട്ടറി അനിരുദ്ധൻ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അരുൺബാബു എന്നിവരും കൂടുതൽ നേതാക്കളും ടോൾബൂത്തിലെത്തുന്നു.
8.25 : ബൂത്തുകൾ പ്രവർത്തിക്കുകയാണെന്നും ഫാസ്റ്റ്ടാഗ് വഴി തുകയീടാക്കുന്നുണ്ടെന്നും ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധിക്കുന്നു. തുടർന്ന് ടോൾ ബൂത്തിലുള്ള ജീവനക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുന്നു
8.25 : സംഘർഷാവസ്ഥയിലേക്ക് നീങ്ങുമെന്ന ഘട്ടമെത്തിയപ്പോൾ പൊലീസ് ഇടപെട്ട് അനുനയിപ്പിക്കാൻ ശ്രമിക്കുന്നു
8.35 : ആശങ്കകൾ പരിഹരിക്കണമെന്ന് പ്രതിഷേധക്കാരുടെ ആവശ്യം
8.45 : എ.സി.പി ടി.ബി. വിജയന്റെ മദ്ധ്യസ്ഥതയിൽ ചർച്ച
9.00 : ജില്ലാഭരണകൂടവുമായി ചർച്ചനടത്തി പ്രശ്നപരിഹാരമുണ്ടാക്കാമെന്ന് എ.സി.പിയുടെ നിർദേശം
9.05 : കരാറുകാരുടെ ഓഫീസിൽ ജീവനക്കാരും മാനേജ്‌മെന്റും തമ്മിൽ ചർച്ച
9.25 : ജില്ലാഭരണകൂടം, ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കരാറുകാർ അറിയിക്കുന്നു
9.30 : ഇന്നുരാവിലെ 10ന് ചർച്ച നടത്താമെന്ന് കരാറുകാരെയും പ്രതിഷേധക്കാരെയും എ.സി.പി അറിയിക്കുന്നു
9.40 : ചർച്ചയ്ക്ക് ശേഷം മാത്രമേ ടോൾപിരിവ് നടത്തുകയുള്ളൂവെന്ന തീരുമാനത്തിൽ കരാറുകാർ ടോൾ ബൂത്തുകൾ അടയ്ക്കുന്നു
9.45 : ഇരുകൂട്ടരും അനുനയത്തിന് തയ്യാറായതോടെ പ്രതിഷേധം അവസാനിക്കുന്നു
9.50 : ടോൾ ബൂത്ത് ജീവനക്കാർ രസീത് മെഷീനും അനുബന്ധ സാധനങ്ങളുമായി കരാറുകാരുടെ ഓഫീസിലേക്ക് തിരികെ മടങ്ങുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |