SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.49 PM IST

നെടുങ്കണ്ടം കസ്റ്റഡി മരണം: പൊലീസുകാരെ പിരിച്ചുവിടണമെന്ന നിർദ്ദേശം നടപ്പായില്ല

custody

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ജുഡിഷ്യൽ കമ്മിഷൻ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന സർക്കാർ നിർദ്ദേശം പൊലീസിൽ നടപ്പായില്ല. ജുഡിഷ്യൽ കസ്റ്റഡിയിലിരുന്ന രാജ്കുമാർ കൊല്ലപ്പെട്ട കേസിൽ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കമ്മിഷനാണ് കുറ്റക്കാരായ പൊലീസുകാരെ പിരിച്ചുവിടാൻ ശുപാർശ ചെയ്തത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരെ പിരിച്ചുവിടാൻ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പാണ് നിർദ്ദേശം നൽകിയത്. എന്നാൽ, സാങ്കേതികവും നിയമപരവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് ഇതുവരെയും നടപ്പാക്കിയില്ല.

എസ്.ഐ കെ.എ. സാബു, എ.എസ്.ഐ റോയ്, ഡ്രൈവർ നിയാസ്, സി.പി.ഒമാരായ ജിതിൻ, റെജിമോൻ എന്നിവരെ പിരിച്ചുവിടാനും ഹോം ഗാർഡ് ജയിംസിനെ ജോലിയിൽ നിന്ന് നീക്കാനുമാണ് അന്വേഷണകമ്മിഷൻ ശുപാർശ.

ഈ ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ ശിക്ഷ നൽകുമെന്നും ഭരണഘടനയുടെ അനുച്ഛേദം 311 (2), (ബി) പ്രകാരം സർവീസിൽ നിന്ന് പിരിച്ചുവിടാൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അത് നടപ്പാക്കിയശേഷം സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യുമെന്നും ഇന്നലെ നിയമസഭയിൽ സമർപ്പിച്ച ജുഡിഷ്യൽ കമ്മിഷന് മേലുള്ള ആക്‌ഷൻ ടേക്കൺ റിപ്പോർട്ടിൽ വ്യക്തമാക്കി.

കുറ്റക്കാരെന്ന് കണ്ടെത്തിയ വനിതാ പൊലീസുകാരായ ഗീതു ഗോപിനാഥ്, ടി. അമ്പിളി, അഞ്ജു, രജനി, സി.പി.ഒ സന്തോഷ് എന്നിവർക്കെതിരെ വലിയ പിഴ ചുമത്തി കർശന വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കാനും തീരുമാനിച്ചെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

രാജ്കുമാറിന് ചികിത്സ നൽകാൻ വിസമ്മതിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്ത നെടുങ്കണ്ടം, പീരുമേട് താലൂക്ക് ആശുപത്രികളിലെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെയും ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിനോട് അന്വേഷിക്കാൻ നിർദ്ദേശിച്ചു. കസ്റ്റഡിയിൽ കൊണ്ടുവരുന്നവർക്ക് നിർദ്ദേശിക്കപ്പെട്ട പരിശോധനകൾ നടത്തുന്നുണ്ടെന്നത് ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ഉറപ്പുവരുത്തണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.

നഷ്ടപരിഹാരം 45 ലക്ഷം

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിൽ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ബന്ധുക്കൾക്കും രാജ്കുമാറിന്റെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാർക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും.

രാജ്കുമാറിന്റെ ഭാര്യ വിജയയ്ക്ക് 10ലക്ഷം, അമ്മ കസ്തൂരിക്ക് 5 ലക്ഷം, മകൻ ജോഷിമോന് 5 ലക്ഷം, രാജ്കുമാറിന്റെ സ്ഥാപനത്തിൽ ജീവനക്കാരായിരുന്ന ശാലിനിക്ക് 15 ലക്ഷം, മഞ്ജുവിന് 10ലക്ഷം എന്നിങ്ങനെയാണ് തുക നൽകുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CUSTODY DEATH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.