നെന്മാറ: കൊവിഡ് പ്രതിസന്ധികൾക്കിടെ സംസ്ഥാനത്ത് പുതിയൊരു അദ്ധ്യായന വർഷത്തിന് തുടക്കമായെങ്കിലും ക്ലാസിൽ പങ്കെടുക്കാൻ കഴിയാതെ നെല്ലിയാമ്പതിയിലെ വിദ്യാർത്ഥികൾ. മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമല്ലാത്തതാണ് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നെല്ലിയാമ്പതി പഞ്ചായത്തിൽ നിലവിൽ ഒരു ബി.എസ്.എൻ.എൽ ടവർ മാത്രമാണുള്ളത്. കൈകാട്ടിയിലുള്ള ഈ ടവറിന് കീഴിൽ കൈകാട്ടി, പുലയമ്പാറ, നൂറടി, പോത്തുപാറ തുടങ്ങിയ സ്ഥലങ്ങളിൽ മാത്രമേ നെറ്റ് വർക്ക് ലഭിക്കുകയുള്ളു. ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും നെറ്റ്‌വർക്ക് ലഭിക്കാത്തത് വലിയ തലവേദനയാകുന്നുണ്ട്. ഇതുകൂടാതെ ടി.വിയിൽ വിക്‌ടേഴ്‌സ് ചാനൽ ലഭിക്കാത്തതും ഇടയ്ക്കിടെയുള്ള വൈദ്യുതി തകരാറും വരുംദിവസങ്ങളിൽ വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും.
നെല്ലിയാമ്പതിയിൽ ടെലിഫോൺ എക്‌സ്‌ചേഞ്ചുണ്ടെങ്കിലും ഇതിനോട് ചേർന്നുള്ള ടവറും സീതാർകുണ്ടിൽ പ്രവർത്തിക്കുന്ന മിനി ടവറും മാത്രമാണ് മൊബൈൽ കണക്ഷനും നെറ്റ് വർക്കിനും മറ്റുമായി ആശ്രയിക്കുന്നത്. ബി.എസ്.എൻ.എൽ കൂടാതെ മറ്റ് സ്വകാര്യ മൊബൈൽ സേവനദാതാക്കൾ ഇല്ലാത്തതും ബുദ്ധിമുട്ട് വർദ്ധിപ്പിക്കുന്നു. ലഭ്യമാകുന്ന നെറ്റ് വർക്കിനാണെങ്കിൽ വേഗത 3 മുതൽ 5 കെ.ബി.പി.എസ് വരെ മാത്രം. വിദ്യാർത്ഥികളെ മാത്രമല്ല മേഖലയിലെ പൊതുജനങ്ങളെയും തോട്ടം തൊഴിലാളികളെയും മറ്റു പിന്നാക്ക വിഭാഗക്കാരെയും വിനോദസഞ്ചാരികളെയും ഇത് ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടികളിൽ മിക്കതിലും നെറ്റ് ലഭിക്കാത്തതിനാൽ വിദ്യാർത്ഥികൾ വന്യമൃഗ സഞ്ചാരമുള്ളതും സുരക്ഷിതമല്ലാത്തതുമായ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വന്നിരുന്ന് ക്ലാസുകൾ നോക്കേണ്ട ഗതികേടിലാണ്.
ബി.എസ്.എൻ.എൽ കൂടുതൽ ടവറുകൾ സ്ഥാപിച്ച് പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും നെറ്റ് വർക്ക് ലഭ്യമാക്കിയാൽ മാത്രമേ പ്രശ്‌നത്തിന് പരിഹാരമാകൂ. വിഷയം രമ്യ ഹരിദാസ് എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇക്കാര്യം സൂചിപ്പിച്ചപ്പോൾ പാർലിമെന്റിൽ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |