തിരുവനന്തപുരം: കൊവിഡിന്റെ ഒന്നും രണ്ടും തരംഗത്തിൽ കച്ചവടം കുറഞ്ഞതോടെ ജില്ലയിലെ 20 - 25 ശതമാനം വ്യാപാരസ്ഥാപനങ്ങൾ പൂട്ടിയ നിലയിൽ. തലസ്ഥാനത്തെ ആറോളം ബ്രാൻഡഡ് സ്ഥാപനങ്ങളടക്കം 80ലധികം വ്യാപാര സ്ഥാപനങ്ങളാണ് ഒരു വർഷമായി അടഞ്ഞുകിടക്കുന്നത്.
വെജിറ്റേറിയൻ ഹോട്ടലുകൾ അടക്കമുള്ള ഭക്ഷണശാലകളിൽ പലതും കഴിഞ്ഞ ലോക്ക് ഡൗണിന് ശേഷം തുറന്നിട്ടില്ല. തുണിക്കടകൾ, ചെരുപ്പ് വിൽക്കുന്ന കടകൾ എന്നിവയുടെ അവസ്ഥയും സമാനമാണ്. കൊവിഡ് വ്യാപനം കുറഞ്ഞപ്പോൾ അപൂർവം കടകൾ തുറന്നെങ്കിലും ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുള്ള വരുമാനം ലഭിക്കാത്തതിനാൽ പൂട്ടിയിട്ടിരിക്കുകയാണ്.
കൊവിഡ് ഭീതിയൊഴിഞ്ഞ് അന്തരീക്ഷം വീണ്ടും സാധാരണ നിലയിലായാൽ കടകൾ തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഉടമകളിൽ പലരും. ഇതിനായി മാസങ്ങളായി കൈയിൽ നിന്ന് വാടകയും തദ്ദേശ സ്ഥാപനങ്ങളിലെ ടാക്‌സുകളും നൽകി കാത്തിരിക്കുകയാണ് ഇവർ. എത്രനാൾ ഇങ്ങനെ കൈയിൽ നിന്ന് പണം മുടക്കി തുടരാനാവുമെന്നറിയാത്ത അവസ്ഥയിലാണ്.
ലോക്ക് ഡൗൺ പ്രഖ്യാപനം ഉണ്ടായതോടെ ചെരുപ്പ്, തുണിക്കടകളിലുള്ള പലതരം ഉത്പന്നങ്ങൾ കേടാകുകയും ചെയ്‌തു. ഹാൻഡ് മെയ്ഡ് ചെരുപ്പുകൾ പലതും പൂപ്പൽ ബാധിച്ച് സ്വാഭാവിക ഭംഗി നഷ്ടപ്പെട്ടു. കനത്ത മഴയുള്ള അന്തരീക്ഷമായതിനാൽ വിലകൂടിയ തുണിത്തരങ്ങളും നശിച്ചുപോയി. കച്ചവടം കുറഞ്ഞതിന് പിന്നാലെ ഉത്പന്നങ്ങൾക്കുണ്ടായ നഷ്ടം കൂടിയാകുമ്പോൾ സ്ഥാപന ഉടമയുടെ കാര്യം ദയനീയമാണ്.
കൊവിഡിന്റെ ആദ്യ വരവിൽ മാസങ്ങളായി അടച്ചിട്ട കടകൾ തുറന്ന് കച്ചവടം ഉഷാറാകുന്നതിനിടെയാണ് രണ്ടാം തരംഗം വ്യാപാരമേഖലയെ തകർത്തത്. വാടക നൽകാൻ പണമില്ലാതെ വന്നതോടെ വ്യാപാരികളുടെ സംഘടനകൾ ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഒരു മാസത്തെ വാടകയിൽ ഇളവ് ചോദിച്ചിരിക്കുകയാണ്.
ട്രിപ്പിൾ ലോക്ക് ഡൗണിന് ശേഷം തുണി, ചെരുപ്പ്, ജുവലറികൾ എന്നീ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിച്ചെങ്കിലും വിവാഹ ആവശ്യത്തിനുള്ളവർക്ക് മാത്രമേ കച്ചവടം പാടുള്ളൂവെന്ന നിയമം കാരണം കടകൾ വെറുതെ തുറന്നിരിക്കാനേ കഴിയുന്നുള്ളൂവെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എസ്.എസ്. മനോജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |