തിരുവനന്തപുരം: ആർ.സി.സിയിൽ അറ്റകുറ്റപ്പണിയിലായിരുന്ന ലിഫ്റ്റിന്റെ വിടവിലേക്ക് വീണ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആശുപത്രികളിലെ സുരക്ഷാസംവിധാനങ്ങളും സാങ്കേതികസൗകര്യങ്ങളും വിലയിരുത്തി നടപടിയെടുക്കുമെന്ന് മന്ത്രി വീണാ ജോർജ്ജ് നിയമസഭയെ അറിയിച്ചു.
ആർ.സി.സിയിൽ കഴിഞ്ഞമാസം ലിഫ്റ്റിൽ കയറാൻ ശ്രമിക്കവെ അപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ പത്തനാപുരം സ്വദേശി റജീനയ്ക്ക് ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകണമെന്നാവശ്യപ്പെട്ട് കെ.ബി. ഗണേശ് കുമാർ നൽകിയ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
റജീനയുടെ ചികിത്സാച്ചെലവ് ആർ.സി.സി.വഹിക്കും. മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിലാണ് ചികിത്സ നൽകുന്നത്. ആർ.സി.സി. അസി.ഡയറക്ടർക്കാണ് മേൽനോട്ട ചുമതല. ഇതുമായി ബന്ധപ്പെട്ട് ആർ.സി.സിയിലെ സെക്യൂരിറ്റി ജീവനക്കാരെയും ഇലക്ട്രീഷ്യൻ, ഇലക്ട്രിക് സൂപ്പർവൈസർ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മെയ് 16ന് വെളുപ്പിന് അഞ്ചരയ്ക്കാണ് അപകടമുണ്ടായത്. കേടായ ലിഫ്റ്റിന്റെ ഗ്രിൽ അടയ്ക്കാതിരുന്നതിനാൽ ലിഫ്റ്റ് ഉണ്ടെന്ന് കരുതി കയറാൻ ശ്രമിച്ച റജീന കാൽവഴുതി ആറാം നിലയിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ലിഫ്റ്റിന്റെ കുഴിയിൽ അവശയായി കിടന്ന റജീനയെ രണ്ടുമണിക്കൂർ കഴിഞ്ഞാണ് ജീവനക്കാർ കണ്ടെത്തിയത്. ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന നസീമയുടെ മകളാണ് റജീന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |