തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷത്തിലേക്ക് ഓൺലൈൻ പഠനത്തിന്റെ വാതിൽതുറന്നുകൊണ്ടുള്ള പ്രവേശനോത്സവത്തിന്റെ സംസ്ഥനതല ഉദ്ഘാടനം മുഖ്യന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പുത്തനുടുപ്പിട്ട്, പുസ്തക സഞ്ചി തൂക്കി പൂമ്പാറ്റകളായി വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് വരുന്ന കാലം വിദൂരമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ ലോകം കുഞ്ഞുങ്ങളുടേതാണ്. അത് കെട്ടിപ്പടുക്കുന്നതിന്റെ തുടക്കമിടലാണിത്. 15 മാസമായി കുട്ടികൾ വീടിനുള്ളിൽ തന്നെയിരിക്കുകയാണ്. കൊവിഡ് മൂന്നാം തരംഗം ഉണ്ടാകാതിരിക്കാൻ ഈ ജാഗ്രത തുടരണം. അദ്ധ്യാപകർ കുട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്തുന്ന സംവിധാനം ഇത്തവണയുണ്ടാകും. ഘട്ടംഘട്ടമായാകും ഇത് നടപ്പാക്കുക. കഴിഞ്ഞ വർഷം ഡിജിറ്റൽ പഠനോപകരണങ്ങളില്ലാതിരുന്ന കുട്ടികൾക്ക് അവ ലഭ്യമാക്കാനായി. കുട്ടികൾക്ക് മാനസികോല്ലാസത്തിനുള്ള ക്ലാസുകളും ഇക്കുറി വിക്ടേഴ്സ് വഴി നൽകും. സംഗീതം, കായികം, ചിത്രകല എന്നിവയ്ക്കുള്ള ക്ലാസുകൾ കൂടി ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നടന്ന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അക്ഷരദീപം തെളിച്ചു. കുട്ടികളെ എങ്ങനെ സ്കൂളിൽ എത്തിക്കാനാകും എന്നതിനെപ്പറ്റി സർക്കാർ പഠിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇരിക്കുന്നത് അകലങ്ങളിലാണെങ്കിലും മനസുകൊണ്ട് എല്ലാവരും തൊട്ടടുത്താണ്. സ്പെഷ്യൽ സ്കൂളുകളിലേതടക്കമുള്ള വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ഡിജിറ്റൽ, ഓൺലൈൻ ക്ലാസുകൾ എല്ലാവരിലുമെത്തിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. മന്ത്രിമാരായ ആന്റണി രാജു, ജി.ആർ. അനിൽ, മേയർ എസ്. ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. മമ്മൂട്ടി, മോഹൻലാൽ, സച്ചിദാനന്ദൻ, ശ്രീകുമാരൻ തമ്പി, പി.ടി. ഉഷ, ബെന്യാമിൻ, കെ.എസ്. ചിത്ര, ഗോപിനാഥ് മുതുകാട്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ ഓൺലൈനിലൂടെ ആശംസകൾ നേർന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് സ്വാഗതവും സമഗ്രശിക്ഷ സംസ്ഥാന പ്രൊജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ നന്ദിയും പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, വി.കെ. പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനതല ഉദ്ഘാടത്തിനുശേഷം സ്കൂളുകളിൽ പ്രവേശനോത്സവങ്ങൾ നടന്നു. വിദ്യാർത്ഥികളെ ഓൺലൈനായി അദ്ധ്യാപകർ അറിവിന്റെ ലോകത്തേക്ക് സ്വാഗതം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |