മുഖ്യമന്ത്രി നൽകുന്ന ഇളവുകൾ തൃശ്ശൂർ ജില്ലയ്ക്ക് നല്‌കുന്നില്ലെന്നും ശക്തൻ മാർക്കറ്റ് തുറക്കാൻ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് വ്യാപാരികൾ കഴിഞ്ഞ ദിവസങ്ങളിൽ ഉയർത്തിയ പ്രതിഷേധം നിരാഹാരസമരം വരെയെത്തി. അടുത്ത കാലത്തൊന്നും ഇങ്ങനെയൊരു പ്രതിഷേധം വ്യാപാരികൾ നടത്തിയിട്ടില്ല. കൊവിഡ് കാലത്ത് തങ്ങൾ അക്ഷരാർത്ഥത്തിൽ പട്ടിണിയുടേയും ആത്മഹത്യയുടേയും വക്കിലെത്തിയെന്ന് പറഞ്ഞായിരുന്നു പ്രതിഷേധസമരം. ഒടുവിൽ മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തി. മാർക്കറ്റ് തുറക്കാമെന്ന് ധാരണയുമായി. കൊവിഡ് വ്യാപനം ജനത്തെ കടുത്ത ദാരിദ്ര്യത്തിലേക്ക് കൊണ്ടെത്തിക്കുന്നതിന്റെ നേർക്കാഴ്ചയായിരുന്നു ശക്തൻ മാർക്കറ്റിൽ കണ്ടത്.
കഴിഞ്ഞവർഷം മുതൽ കൊവിഡ് വ്യാപനം ഇവിടെ വളരെ കൂടുതലായിരുന്നു. നൂറുകണക്കിന് വ്യാപാരികളും ആയിരക്കണക്കിന് ജനങ്ങളും ദിവസവുമെത്തുന്ന ചന്തയായതിനാൽ ഭരണകൂടവും പൊലീസും ആരോഗ്യവകുപ്പും കടുത്ത നടപടികളെടുത്ത് മാർക്കറ്റ് പൂട്ടുകയായിരുന്നു.
പച്ചക്കറി, മത്സ്യ, മാംസ കടകൾ ആഴ്ചയിൽ ഒരിക്കൽപ്പോലും തുറക്കാൻ അനുമതിയുണ്ടായിരുന്നില്ല. പലതവണ ജില്ലാ ഭരണകൂടത്തെ സമീപിച്ചിട്ടും അനുകൂല തീരുമാനമുണ്ടായില്ല എന്നായിരുന്നു വ്യാപാരികളുടെ ആക്ഷേപം. സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ഉത്തരവുകൾ ജില്ലയിൽ നടപ്പാക്കാത്തത് മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് വ്യാപാരികൾ പരാതിപ്പെട്ടു. മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും മൊബൈൽ ഷോപ്പ് തുറക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയിരുന്നു. പക്ഷേ, തൃശൂരിൽ മൊബൈൽ ഷോപ്പ് തുറക്കാൻ കളക്ടർ അനുമതി നൽകിയില്ലെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. വിഷയം ചർച്ച ചെയ്യാൻ പോലും തയ്യാറാകുന്നില്ലെന്നും ജില്ലാഭരണകൂടം ഇനി കണ്ടില്ലെന്ന് നടിച്ചാൽ സമരം ശക്തമാക്കുമെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകിയതോടെയാണ് ചർച്ച നടത്താൻ തീരുമാനമായത്. ഒടുവിൽ ജില്ലയിലെ മാർക്കറ്റുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ചാണ് ജില്ലയിലെ മന്ത്രിമാരും കളക്ടറും വ്യാപാരി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തിയത്. ശക്തൻ തമ്പുരാൻ പ്രതിമയ്ക്ക് സമീപം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് വ്യാപാരി സംഘടനാ ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദ്, ജനറൽ സെക്രട്ടറി എൻ.ആർ വിനോദ് കുമാർ തുടങ്ങിയവർ നിരാഹാരമനുഷ്ഠിച്ചത്.
മാർക്കറ്റ് അടച്ചിട്ട് 30 ദിവസം കഴിഞ്ഞിരുന്നു. കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ പൊലീസും സെക്ടറൽ മജിസ്‌ട്രേറ്റുമാരും ചേർന്ന് അടപ്പിക്കുകയും പിഴയീടാക്കുന്നതായും പരാതിയുണ്ടായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതിയും നൽകി.
കണ്ടെയ്ൻമെന്റ് സോണിലും അല്ലാത്ത സ്ഥലങ്ങളിലും ഒരുപോലെ ബാധകമാകുന്ന രീതിയിൽ ഉത്തരവ് വ്യക്തമായി നൽകണമെന്നും വ്യാപാരികൾക്ക് മുൻഗണനാ അടിസ്ഥാനത്തിൽ വാക്‌സിൻ നൽകണമെന്നും ഷെഡ്യൂളിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണ വിധേയമായി കടകൾ തുറക്കാൻ അനുവദിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. ഉത്തരവുകൾ നടപ്പാക്കുന്നതിൽ ഭരണകൂടവും പൊലീസും തമ്മിൽ ഏകോപനമില്ലെന്ന പരാതിയും ശക്തമായിരുന്നു.
ഇനിയൊരു തരംഗം താങ്ങാനാവില്ല
കൊവിഡിന്റെ ആദ്യതരംഗം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമ്പോഴായിരുന്നു രണ്ടാംതരംഗം. ലോക് ഡൗണും ട്രിപ്പിൾ ലോക് ഡൗണും മഴയും കൊവിഡും വേരോടെ പിഴുതെടുക്കുന്നത് കർഷകരും തൊഴിലാളികളും കൂലിവേലക്കാരും അടക്കമുള്ള ലക്ഷങ്ങളുടെ ജീവിതമാണ്. കൊവിഡിന്റെ മൂന്നാം തരംഗം കൂടി വന്നാൽ വലിയൊരു വിഭാഗം പട്ടിണിയുടേയും ദാരിദ്ര്യത്തിന്റേയും കടക്കെണിയുടേയും കയത്തിലാകുമെന്നാണ് സാമൂഹിക സാമ്പത്തിക ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്. മലയോര മേഖലകളിലുള്ള സ്വാശ്രയ കർഷക സമിതികളുടെ കീഴിൽ വൻതോതിൽ പച്ചക്കറി കൃഷി ചെയ്യുന്നവർ വിൽക്കാനാകാതെ വിളവ് കഴിഞ്ഞ ദിവസം കുഴിച്ചുമൂടിയിരുന്നു. മികച്ച വിളവായിരുന്നെങ്കിലും നിയന്ത്രണം മൂലം വിൽക്കാനായില്ല. ചിലയിടത്ത് വിളവെടുക്കാത്തതിനാൽ പച്ചക്കറികൾ മഴയിൽ നശിച്ചു. സമീപ ജില്ലകളിലേക്ക് പച്ചക്കറി കൊണ്ടുപാേകാനുമാകുന്നില്ല. ലക്ഷക്കണക്കിന് രൂപ വായ്പയെടുത്തും സ്ഥലങ്ങൾ പാട്ടത്തിനെടുത്തുമാണ് ഭൂരിപക്ഷവും കൃഷി ചെയ്യുന്നത്. യഥാസമയം വിളവെടുക്കാനും വിൽക്കാനുമുള്ള സാഹചര്യം ഉണ്ടാക്കിയില്ലെങ്കിൽ കർഷകർ പട്ടിണിയിലും കടക്കെണിയിലുമാകും. സംഘടനകളുടെ കിറ്റ് വിതരണത്തിനും കൊവിഡ് സെന്ററുകൾക്കുമായി പച്ചക്കറികൾ നൽകുന്നുണ്ടെങ്കിലും അതൊന്നും കർഷകർക്ക് സഹായകമല്ല. ജില്ലയിലെ അറുപതിനായിരത്തോളം വരുന്ന ഓട്ടോ തൊഴിലാളികൾ , ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാർ, ടാക്‌സിഡ്രൈവർമാർ എന്നിവരടക്കം ലക്ഷത്തിലേറെ തൊഴിലാളികളാണ് രണ്ടാഴ്ചയോളമായി ജീവിതച്ചെലവ് താങ്ങാനാവാതെ നട്ടംതിരിയുന്നത്. കൊവിഡ് അടക്കമുളള രോഗങ്ങൾ ബാധിച്ചതോടെ ദുരിതം ഇരട്ടിച്ചു. വാഹനങ്ങൾ വാങ്ങിയതിന്റെ തിരിച്ചടവ് മാസങ്ങളായി മുടങ്ങിയവരുണ്ട് . സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് കൊളളപ്പലിശയ്ക്ക് വായ്പ എടുത്തവരുമേറെ. തിരിച്ചടവും ഇൻഷ്വറൻസുമെല്ലാം ചേർത്ത് നല്ലൊരു തുക നീക്കി വെയ്‌ക്കേണ്ടി വരും. തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് അടിയന്തര സഹായമായി 1000 രൂപ നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും കിട്ടിയിട്ടില്ല. ചെറുകിട വ്യാപാരികളും ദുരിതത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഇളവുകൾ പ്രകാരം കടകൾ തുറക്കുന്നവരെ പൊലീസ് തടയാനും തുടങ്ങിയതോടെ ലോക്ക് ഡൗണിന്റെ ആഘാതം താങ്ങാൻ കഴിയാതായെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. സർക്കാരിതര സ്ഥാപനങ്ങൾ വഴി കൂടുതലായി പച്ചക്കറികൾ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങണമെന്നും വായ്പകൾക്ക് ഒരു വർഷത്തെ പലിശരഹിത മൊറട്ടോറിയം അനുവദിക്കാനുളള നടപടികൾ വേണമെന്നും കർഷകരും വ്യാപാരികളുമെല്ലാം ആവശ്യപ്പെടാൻ തുടങ്ങിയിട്ട് മാസങ്ങളായി. ലോക്ഡൗൺ കാലത്ത് വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസിൽ ഇളവ് അനുവദിക്കണമെന്നും ലോക്ഡൗണിൽ മറ്റു നിരക്കുകൾ ഒഴിവാക്കി ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്ക് മാത്രം ഈടാക്കണമെന്നും ആവശ്യമുയർത്തിയെങ്കിലും പരിഗണിച്ചില്ലെന്നാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |