കൊല്ലം: കൊവിഡ് ബാധിച്ച് കൊല്ലം ജില്ലാ ആശുപത്രിയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചെന്ന് തെറ്റായ സന്ദേശം നൽകിയത് ബന്ധുക്കളെ ആശങ്കയിലാക്കി. ചടയമംഗലം, നിലമേൽ സ്വദേശിയായ 55കാരി മരിച്ചെന്ന തെറ്റായ സന്ദേശമാണ് പ്രചരിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെ രോഗി മരിച്ചതായി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് സന്ദേശം നൽകുകയായിരുന്നു. ഈസ്റ്റ് പൊലീസ് ചടയമംഗലം സ്റ്റേഷനിൽ വിവരം അറിയിച്ചു. അവർ നിലമേൽ പഞ്ചായത്ത് അധികൃതരെയും പൗരസമിതി പ്രവർത്തകനായ ബിനുവിനെയും അറിയിച്ചു. ബിനുവാണ് ബന്ധുക്കളെ വിവരം ധരിപ്പിച്ചത്. നിലമേൽ ഗ്രാമ പഞ്ചായത്ത് അംഗം റാഫിയും, മരണപ്പെട്ടെന്ന് അറിയിച്ച വയോധികയുടെ ചെറുമകളുടെ ഭർത്താവ് ഷംനാദും നിലമേൽ പഞ്ചായത്തിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്ള കത്തു വാങ്ങി ജില്ലാ ആശുപത്രിയിലെത്തി. വീടിനടുത്തുള്ള നിലമേൽ മുസ്ലിം ജമാഅത്തിൽ കൊവിഡ് മാനദണ്ഡമനുസരിച്ച് മൃതദേഹം സംസ്കരിക്കാനുള്ള മുന്നൊരുക്കം നടത്തിയ ശേഷമാണ് ആംബുലൻസ് ഉൾപ്പെടെയുള്ള സജ്ജീകരണവുമായി ഇവരെത്തിയത്. അപ്പോഴാണ് രോഗി മരിച്ചിട്ടില്ലെന്ന് വ്യക്തമായത്. മേയ് 20ന് മൃതദേഹം മാറി നൽകിയ സംഭവവും ജില്ലാ ആശുപത്രിയിലുണ്ടായി.
പഴി ചാരി ആശുപത്രിയും
പൊലീസും
രോഗി നെഗറ്റീവായത് ബന്ധുക്കളെ അറിയിക്കണമെന്ന സന്ദേശമാണ് ഈസ്റ്റ് പൊലീസിന് നൽകിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വിവരം തെറ്റായി മനസിലാക്കിയ ഈസ്റ്റ് പൊലീസാണ് സന്ദേശം തെറ്റായി കൈമാറിയതെന്നാണ് ആരോപണം. എന്നാൽ ഈസ്റ്റ് പൊലീസ് ഇത് തള്ളിക്കളഞ്ഞു. വിവാദമായപ്പോൾ ആശുപത്രി അധികൃതർ കൈമലർത്തിയതാണെന്നാണ് പൊലീസിന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |