കടുത്ത പനിയാണ്. ഒരാഴ്ചയായി തുടങ്ങിയിട്ട്. കൊവിഡ് രോഗത്തിന്റെ ഭീതിയിൽ ഹോട്ടൽ മുറിക്കുള്ളിലടച്ചിരുന്നു മടുത്തു. ആരുമായും സമ്പർക്കം ഇല്ലായിരുന്നു. മഞ്ഞുപുതച്ച ബാംഗ്ലൂർ നഗരത്തിലെ തിരക്കൊഴിഞ്ഞ വീഥിയിലൂടെ യാത്ര ചെയ്യമ്പോൾ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണെന്ന് അയാളോർത്തു. മണ്ണിന്റെ മണവും, കരിയിലക്കാറ്റും, മഞ്ഞും മഴയും പുതുവെയിലുമൊന്നും ഇല്ലാതെ ഒറ്റപ്പെടലിന്റെ വല്ലാത്തൊരു നഷ്ടബോധം അയാൾക്ക് തോന്നി.
തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു ഐ.ടി കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പ്രധാനപ്പെട്ട ഒരു പ്രൊജക്ടിന്റെ ഭാഗമായി ട്രെയിനിംഗിന് വേണ്ടി ബാംഗ്ലൂരിലേക്ക് പോകേണ്ടിവന്നത്. കാർ ഓടിച്ചു കൊണ്ടിരിക്കുമ്പോൾ മൊബൈൽ ഫോൺ ബെല്ലടിച്ചു. തിരക്കു കുറഞ്ഞ ഒരിടത്തേക്ക് കാർ പാർക്ക് ചെയ്തതിന് ശേഷം അയാൾ ഫോണെടുത്തു. ഭാര്യ ദീപയാണ് വിളിക്കുന്നത്.
''ഹരീഷ്, എന്താണ് ഫോൺ എടുക്കാത്തത്? ഞാൻ രാവിലെ വിളിച്ചിരുന്നതാണല്ലോ.""
ഭാര്യ പരിഭവത്തിലാണ്.
''രാവിലെ ഉറക്കത്തിനിടയിൽ നീ ഫോൺ വിളിച്ചതൊന്നും ഞാനറിഞ്ഞില്ല. ഇപ്പോൾ നല്ല പനിയുണ്ട്. വല്ലാത്തൊരു അസ്വസ്ഥത. ആശുപത്രിയിലേക്ക് പോവുകയാണ്.""
ഞാൻ മറുപടി പറഞ്ഞു.
''പനി എങ്ങനെയുണ്ടെന്നറിയാനാണ് വിളിച്ചത്.""
''കുറവില്ല. എന്തായാലും ഞാൻ ഇന്നു തന്നെ നാട്ടിലേക്ക് വരികയാണ്.""
''ങേ? ട്രെയിനിംഗ് ഇത്ര പെട്ടെന്ന് തീർന്നോ?""
അവൾ ചോദിച്ചു.
''ഇല്ല. ട്രെയിനിംഗ് തീർന്നില്ല. എനിക്ക് അമ്മയെ കാണണം.""
''ഹരീഷ് നിനക്കെന്താ ഭ്രാന്തുണ്ടോ?""
ദീപ പൊട്ടിത്തെറിക്കുകയാണ്.
അവളുടെ പൊട്ടിത്തെറിയിൽ ഹരീഷിന്റെ മനസ് തകർന്നു പോയി. ഇപ്പോഴും അവൾക്ക് അമ്മയോടുള്ള വെറുപ്പ് മാറിയില്ലേ? അയാൾ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു. അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു, ഓർമ്മകൾ പിന്നോട്ടും സഞ്ചരിച്ചുകൊണ്ടിരുന്നു. കല്യാണം കഴിഞ്ഞതിനു ശേഷം തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ ഒരു റെസിഡൻഷ്യൽ ഏരിയയിൽ ആയിരുന്നു ഹരീഷും ദീപയും താമസിച്ചിരുന്നത്. അന്നുമുതലേ അമ്മയോട് ദീപയ്ക്ക് ദേഷ്യമാണ്. ഉണങ്ങി മെലിഞ്ഞ ശരീരപ്രകൃതിയും കറുത്ത നിറവുമുള്ള അമ്മയെ അവസരം കിട്ടുമ്പോഴെല്ലാം അവൾ കളിയാക്കുമായിരുന്നു. എപ്പോഴും മുറുക്കാൻ ചവക്കുന്ന അമ്മയെ കാണുന്നത് പോലും അവൾക്ക് അലർജിയാണ്.
വേറെ എന്ത് കാര്യം പറഞ്ഞാലും വഴക്ക് പറയുന്ന അമ്മയ്ക്ക്, ഇക്കാര്യം പറയുമ്പോൾ മുഖത്ത് നോക്കി ഒരു പുഞ്ചിരി മാത്രം. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, മുറുക്കാൻ ചവച്ചു കൊണ്ട് പരിസരമാകെ അമ്മ, തുപ്പി വൃത്തികേടാക്കുന്നുവെന്ന് ദീപ പരാതി പറയാൻ തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ അമ്മ തന്നെ വെറ്റില മുറുക്കുന്നത് കുറേശ്ശെ, കുറേശ്ശെയായി ഒഴിവാക്കാൻ തുടങ്ങി. കൂടുതൽ സമയം റേഡിയോയിൽ പാട്ട് കേൾക്കാൻ തുടങ്ങി. എങ്കിലും, അമ്മയുടെ മുഖത്തെ പ്രസാദം കുറഞ്ഞു വന്നു. നഗരത്തിലെ തിരക്കുകളുമായും വിമ്മിഷ്ടപ്പെടുത്തുന്ന പുതിയ ജീവിതവുമായും പൊരുത്തപ്പെടാൻ കഴിയാതെ വന്നപ്പോൾ ഒടുവിൽ അമ്മക്ക് തിരികെ വീട്ടിലേക്ക് പോകണം എന്ന് എന്നോട് ആവശ്യപ്പെട്ടു.
അമ്മ തിരികെ നാട്ടിൽ പോയതോടെ ഞാനും വിഷമവൃത്തത്തിലായി. ഭർത്താവ് മരിച്ചു പോയതിനുശേഷം കൃഷി ചെയ്തും, അത്യാവശ്യം കച്ചവട ങ്ങളൊക്കെ നടത്തിയുമാണ് ആറുമക്കളെയും വളർത്തി വലുതാക്കിയത്. തനിയെ ജീവിക്കാനുള്ള തന്റേടമൊന്നും അന്നൊന്നും അമ്മയ്ക്ക് ഇല്ലായിരുന്നു. പട്ടിണിയും പരിവട്ടത്തിനുമിടയിൽ പെൺമക്കളെ മൂന്നു പേരെയും വിവാഹം കഴിപ്പിച്ചയച്ചു. മൂത്തമകനെ കച്ചവടം ചെയ്യാൻ ടൗണിൽ ഒരു മുറി തരപ്പെടുത്തി കൊടുത്തപ്പോൾ, എനിക്ക് സർക്കാർ ജോലി കിട്ടുന്നതിന് വേണ്ടിയായിരുന്നു അമ്മയുടെ പ്രാർത്ഥനയും ശ്രമങ്ങളും. മക്കളിൽ ആരോടും നിങ്ങൾ എങ്ങനെ ജീവിക്കണം, എന്ന് എങ്ങനെ പെരുമാറണമെന്നൊന്നും പറഞ്ഞു കൊടുത്തിട്ടില്ല. എല്ലാം നേരായ രീതിയിൽ വളരുന്നുണ്ട് എന്ന് ദൂരെ മാറി നിന്നുകൊണ്ട് വീക്ഷിക്കുകയായിരുന്നു. എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതെല്ലാം അമ്മ സ്വയം കഷ്ടപ്പെട്ട് നേടിയതാണ്.
അമ്മയുടെ മടക്കയാത്ര നൽകിയ വേദനകളെന്റെ മനസിനെ നീറുന്നൊരു നെരിപ്പോടാക്കി മാറ്റിയിരുന്നു. പിന്നീടുള്ള രാത്രികളിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. പലതവണ അമ്മയുടെ ഫോണിലേക്ക് വിളിച്ചിട്ടും പ്രയോജനമുണ്ടായില്ല. കാഴ്ച കുറവായതിനാൽ അമ്മയ്ക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അറിയില്ലായിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മറ്റാരുടെയെങ്കിലും സഹായത്താൽ തിരികെ വിളിക്കുന്നതാണ് പതിവ്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിലെ അസ്വസ്ഥമായ ഓർമ്മകളുടെ നടുക്കത്തിൽ നിന്നും ഞാൻ ഞെട്ടിയുണർന്നു. കാർ ഹോസ്പിറ്റലിൽ എത്തിയിരിക്കുന്നു. വണ്ടി നിർത്തിയ ശേഷം പെട്ടെന്നുതന്നെ ഡോക്ടറെ കണ്ട് മരുന്നു വാങ്ങി. ഇനി എത്രയും വേഗം അമ്മയെ കാണണം. എന്റെ മനസു പറഞ്ഞു.
കൊവിഡ് വ്യാപനം കാരണം വിമാന ടിക്കറ്റ് കിട്ടാനില്ലാത്തതിനാൽ സ്പെഷ്യൽ ട്രെയിനിൽ യാത്രയാകാം എന്ന് തീർച്ചപ്പെടുത്തി. ബാംഗ്ലൂരിലെ ഡോക്ടർ നൽകിയ മരുന്നിന്റെ ആലസ്യത്തിൽ ഓർമ്മകളുടെ മയക്കത്തിലേക്ക് വഴുതി വീണു പോയി.പറമ്പിന്റെ നടുവിലുള്ള തെക്കതിലെ (പ്രതിഷ്ഠ ഇല്ലാത്ത ക്ഷേത്രം) ഉത്സവമാണ്.
തലേദിവസം വീട്ടിൽ വന്ന അതിഥികൾ കൊണ്ടുവന്ന ചെണ്ടകളും അലങ്കാര വിളക്കുകളും വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ഇതെല്ലാം എന്തിനാണ് ഇവിടെ വെച്ചിരിക്കുന്നതെന്ന് അമ്മയോട് ചോദിച്ചപ്പോൾ കൊടുതിക്ക് എന്നാണ് അമ്മ പറഞ്ഞത്. ഉത്സവത്തിന്റെ തിരക്കിന്റെ ഭാഗമായി അച്ഛൻ ഓടി നടക്കുകയാണ്.
''എന്തിനാണ് ഉത്സവം നടത്തുന്നത്?""
അമ്മയുടെ കയ്യിൽ തൂങ്ങിക്കൊണ്ട് ഞാൻ ചോദിച്ചു.
''ദേവന്മാരെ പ്രീതിപ്പെടുത്തിയില്ലെങ്കിൽ മാടനും മറുതയും യക്ഷിയും ബ്രഹ്മരക്ഷസും കുടുംബ ദേവതകളും കോപിക്കും. മാറാ ദീനങ്ങൾ വരും.""
അമ്മ അത് പറയുമ്പോൾ ഞാൻ പേടിച്ചു പോയി.തെക്കതിലെ ഉത്സവം മുടങ്ങിയതോടുകൂടി പട്ടണത്തിലെ വസ്തുവിന്റെ പേരിലുള്ള തർക്കം ഓരോ ദിവസവും കൂടി വന്നു. അച്ഛനുമമ്മയും മിണ്ടാതായി. അമ്മ ഞങ്ങളോട് സംസാരിക്കുന്നതും അപൂർവമായി. ഇതിനിടയ്ക്ക് അമ്മയെ ചികിത്സിക്കാനായി അച്ഛൻ ആശുപത്രിയിൽ കൊണ്ടുപോയി. അതിനുശേഷം രണ്ടുപേരെയും കാണാൻ ഇല്ലായിരുന്നു. ഞാനും സഹോദരങ്ങളും മാത്രം. രാത്രി കൂട്ടുകിടക്കാൻ ആയി അപ്പച്ചി വരും. ഒടുവിൽ ആശുപത്രിയിൽ നിന്നും മടങ്ങി വന്ന അച്ഛൻ ഞങ്ങൾ എല്ലാവരെയും അമ്മയെ കാണിച്ചു തന്നു. എന്നെ കണ്ടതും അമ്മ കെട്ടിപ്പിടിച്ചു കരഞ്ഞു.
ദിവസങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടേയിരുന്നു. ആശുപത്രിയിലെ ചികിത്സകളെല്ലാം കഴിഞ്ഞ് വീട്ടിൽ വന്നതിനുശേഷവും അമ്മയുടെ സ്വഭാവത്തിൽ പല വ്യത്യാസങ്ങളും കണ്ടുതുടങ്ങിയിരുന്നു. തനിച്ചിരുന്ന് സംസാരിക്കും. മിക്കവാറും അച്ഛനുമായി ബഹളമുണ്ടാക്കും. എന്താണെന്ന് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായതുമില്ല. പക്ഷേ പിന്നീടുള്ള ഓരോ അനുഭവങ്ങളും അമ്മയുടെ ഉള്ളിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് എനിക്ക് മനസിലായി. കൂട്ടുകാരോടൊത്ത് കളിക്കാൻ പോയതിനുശേഷം ഞാൻ വൈകി വരുമ്പോൾ അമ്മ വല്ലാതെ അസ്വസ്ഥയാകുന്നതായി ഞാൻ മനസിലാക്കി. അതിൽ പിന്നെ ഞാൻ പുറത്ത് കളിക്കാൻ പോകുന്നതും നിർത്തി.
കുറച്ചു ദിവസങ്ങൾക്കുശേഷം ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ അയൽവാസിയായ അദ്ധ്യാപിക എഴുന്നേൽപ്പിച്ചു നിർത്തി.
അവർ വളരെ സ്നേഹത്തോടെ എന്നോട് ചോദിച്ചു.
''നിന്റെ അമ്മയുടെ ഭ്രാന്ത് മാറിയോ?""
അത് കേട്ട് ഞാൻ പകച്ചു പോയി. അപ്പോൾ പുറകിലിരുന്ന ഏതോ ഒരാൺകുട്ടി ഞാൻ കേൾക്കാതെ പറയുന്നുണ്ടായിരുന്നു.
''അവന്റെ അമ്മയ്ക്ക് ഭ്രാന്ത് ആണ്!""
തീവണ്ടി ചൂളം വിളിച്ച് എവിടെയോ നിന്നു. ഞാൻ മയക്കത്തിൽ നിന്ന് ചാടിയെണീറ്റു. അച്ഛൻ മരിച്ചതിനു ശേഷമാണ് എനിക്ക് ജോലി കിട്ടുന്നത്. അതിനു ശേഷം ഒന്നര വർഷം കഴിഞ്ഞാണ് ദീപയെ വിവാഹം കഴിക്കുന്നത്. അപ്പോഴേക്കും ഒട്ടേറെ പ്രതിസന്ധികൾ അമ്മ തരണം ചെയ്തു കഴിഞ്ഞിരുന്നു. അച്ഛന്റെ മരണത്തെയും മാനസിക രോഗത്തെയും പരാജയപ്പെടുത്തിക്കൊണ്ട് ഞങ്ങൾക്ക് വേണ്ടി അമ്മ ജീവിച്ചു. ഞങ്ങളുടെ വിവാഹ ദിവസമാണ് അമ്മ സാരിയുടുക്കുന്നത് ഞാൻ ആദ്യമായി കാണുന്നത്. രണ്ടുനില വീട്ടിൽ യാതൊരു ആഢ്യത്വവുമില്ലാതെ അമ്മയിങ്ങനെ ജീവിക്കുന്നത് ഒരു കുറച്ചിലായാണ് ദീപ കരുതിയിരുന്നത്. ഒരു കണക്കിന് അമ്മ തിരികെ പോയത് നന്നായി. അല്ലെങ്കിൽ അവഗണനയ്ക്കും പരിഹാസങ്ങൾക്കുമപ്പുറം ആ ബന്ധം കൂടുതൽ വഷളാകുമായിരുന്നു.
വീണ്ടും മൊബൈൽ ഫോൺ ബെല്ലടിച്ചു. ദീപയാണ്.
''ഞാൻ ലീവെടുത്തു. മോളുടെ കൂടെ ഞാൻ പൊയ്ക്കോളാം. അല്ലെങ്കിലും നിങ്ങൾക്ക് എന്റെയും മോളുടെയും കാര്യങ്ങളൊന്നും പ്രശ്നമല്ലല്ലോ. സ്വന്തം അമ്മയെപ്പറ്റി മാത്രമല്ലേ നിങ്ങൾക്ക് ചിന്തയുള്ളൂ.""
എന്റെ മറുപടിക്കായി കാത്തുനിൽക്കാതെ ഇപ്രാവശ്യം അവൾ തന്നെ ഫോൺ കട്ട് ചെയ്തു കളഞ്ഞു. തെക്കതും കുരുത്തോലയും അപ്പച്ചിയുടെ തുള്ളലുമൊക്കെ പശ്ചാത്തലമായ ഓർമ്മകളിൽ അമ്മയുടെ മുറുക്കിച്ചുവന്ന ചിരിയും, മങ്ങിയ പേശയും തോർത്തും, തിരുപ്പൻ കെട്ടിയ മുടിയുമെല്ലാം ഓർത്തുകൊണ്ട് നേരം വെളുപ്പിക്കുമ്പോഴേക്കും ട്രെയിൻ തിരുവനന്തപുരത്തെത്തിയിരുന്നു. റെയിൽവേ സ്റ്റേഷനിൽനിന്നും പുറത്തേക്കെത്തുമ്പോൾ ദീപയും മോളും കാറുമായി എന്നെ കാത്തുനിൽക്കുകയാണ്. അപ്രതീക്ഷിതമായ ആ സംഗമത്തിൽ ഞാൻ ദീപയുടെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി.
''ഞാൻ ഇന്നലെ രാത്രി തന്നെ ഒരു സ്പെഷ്യൽ വിമാനത്തിൽ ഇവിടെ ലാൻഡ് ചെയ്തു.""
ഒരു പുഞ്ചിരിയോടെ അത് പറഞ്ഞ ശേഷം അവൾ അടുത്തേക്ക് വന്നു.
''എന്തുപറ്റി ഹരീഷ്?""
എന്റെ കോലം കണ്ട് അവൾ കരയുകയാണ്.
''പനി ഒട്ടും കുറവില്ലേ? നമുക്ക് ഹോസ്പിറ്റലിൽ പോകാം. കൊവിഡ് രോഗം വ്യാപകമാകുന്ന സമയമാണ്.""
അവൾ എന്റെ കയ്യിൽ മെല്ലെ പിടിക്കാൻ ശ്രമിച്ചു. പിന്നെ അകന്ന് മാറി.
''വേണ്ട. എനിക്ക് കുഴപ്പമൊന്നുമില്ല. ബാംഗ്ലൂരിൽ ഞാൻ എല്ലാ ടെസ്റ്റ് ചെയ്തതാണ്. വരൂ പോകാം. എനിക്ക് അമ്മയെ കാണണം.""
ഞാൻ കാറിനടുത്തേക്ക് നടന്നു.
''ഹരീഷ്, ഒരുപാട് ക്ഷീണിച്ചിരിക്കുന്നു. കാർ ഞാൻ ഓടിക്കാം.""
''അമ്മയെ ഒരുനോക്ക് കണ്ടിട്ട് ഞാൻ എവിടെ വേണമെങ്കിലും നിരീക്ഷണത്തിൽ പോകാം. നീയും മോളും പുറകിൽ ഇരുന്നാൽ മതി.""
ഞാൻ അൽപ്പം കടുത്ത ശബ്ദത്തിൽ പറഞ്ഞു.
''ഹരീഷ്..""
ദീപ അടുത്തേക്ക് വന്നു.
''അച്ഛൻ ഡ്രൈവ് ചെയ്യേണ്ട. അച്ഛന്റെ പനി ഇതുവരെയും കുറഞ്ഞിട്ടില്ല.""
എന്നെ കണ്ടിട്ട് ഭയന്ന് നിൽക്കുകയായിരുന്ന മകൾ പറഞ്ഞു.
''കുഴപ്പമില്ല മോളെ.""
ഞാൻ നെറ്റിയിൽ സ്വയം കൈവച്ചു നോക്കിയിട്ട് പറഞ്ഞു.
''പനി അല്പം കുറവുണ്ട്.""
ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി. ദീപ കരച്ചിൽ നിർത്തിയിട്ടില്ല.
കാർ അതിവേഗത്തിൽ മുന്നോട്ടു പായുകയാണ്. ഇപ്പോൾ എന്റെ നെറ്റിയിലും കഴുത്തിലും കക്ഷത്തിലും ഒക്കെ പൊള്ളുന്ന പനിയാണ്.
''അച്ഛാ പതുക്കെ ഓടിക്ക്.""
അമ്മയ്ക്ക് മുറുക്കാൻ വാങ്ങണം. ഇത് പറഞ്ഞതിന് ഞാൻ ശേഷം വണ്ടിയിൽ നിന്നിറങ്ങി. തൊട്ടടുത്ത കടയിൽ നിന്ന് ഒരു പൊതി മുറുക്കാൻ വാങ്ങി പോക്കറ്റിൽ ഭദ്രമായി വച്ചു. അമ്മയുടെ സ്പെഷ്യൽ തടപൊയിലയും (പുകയില) വാങ്ങി തിരികെ വണ്ടിയിൽ കയറുമ്പോൾകടയുടെ പുറത്ത് ഇങ്ങനെ എഴുതി വച്ചിരുന്നു.
മുറുക്കാൻ തുപ്പരുത്. മാസ്ക് ധരിക്കണം. എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.
''നിങ്ങൾക്ക് ഭ്രാന്താണ്. അല്ലെങ്കിലും ഭ്രാന്തിയുടെ മകൻ, ഭ്രാന്തനായില്ല ജീവിക്കൂ.""
ദീപ ആക്രോശിച്ചു.
''ഭ്രാന്തിയുടെ മകൻ!""
സ്കൂളിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി ഈ വിളികേൾക്കുന്നത്. പിന്നീട് പലപ്പോഴും വഴിയരികിലൂടെ നടന്നുപോകുമ്പോഴൊക്കെ പരിചയക്കാരും അല്ലാത്തവരും ഇങ്ങനെ വിളിച്ചു.
''ഭ്രാന്തിയുടെ മകൻ.""
ഒന്നും തോന്നിയില്ല. എന്റെ അമ്മയ്ക്ക് ഭ്രാന്ത് ആണെങ്കിൽ എനിക്കും ഭ്രാന്താണ്! പക്ഷേ, ഇപ്പോൾ?
ഞാൻ ദൈന്യതയോടെ ദീപയുടെ മുഖത്തേക്ക്നോക്കി.
''അതേ, നിങ്ങൾക്ക് ഭ്രാന്താണ്.""
അവൾ വീണ്ടും പുലമ്പി. എന്റെ പോക്കറ്റിലിരുന്ന മുറുക്കാൻ പൊതി വലിച്ചെറിഞ്ഞു കളയാൻ അവൾ ശ്രമിച്ചു. ഞാനത് അവളുടെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി. പെട്ടെന്ന് അവൾ ശാന്തയായി. അതിനുശേഷം ഞങ്ങൾ രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയുമില്ല.
പെട്ടെന്ന് വലിയൊരു വാഹനം എന്റെ കാറിനെ ബ്ലോക്ക് ചെയ്തു കൊണ്ട് നിർത്തിയിട്ടു.''
എന്താടോ തനിക്ക് ഭ്രാന്താണോ?""
ഒരു ചെറുപ്പക്കാരൻ കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്ന് ചാടിയിറങ്ങി അടുത്തേക്ക് വന്നു. അയാളെന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി.
അമ്പരപ്പോടെ ഞാനയാളുടെ മുഖത്തേക്ക്നോക്കി.
ഞാൻ ഡോർ തുറന്നു പുറത്തിറങ്ങിയപ്പോൾ അയാൾ എന്റെ ഷർട്ടിൽ കയറി പിടിച്ചു.
''എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നത്? ഞാനെന്റെ അമ്മയെ ഹോസ്പിറ്റലിൽ കാണിച്ചതിനുശേഷം തിരിച്ചു കൊണ്ടുപോകുന്ന വഴിയാണ്. അമ്മയ്ക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ?""
അയാൾ എന്റെ ഷർട്ട് ഉയർത്തിപ്പിടിക്കുമ്പോൾ പോക്കറ്റിൽ നിന്ന് മുറുക്കാൻ പൊതി താഴെക്ക് വീണു.
ചെറുപ്പക്കാരൻ കുനിഞ്ഞ് ആ പൊതി കയ്യിലെടുത്തു.
''ഇതെന്റെ അമ്മയ്ക്ക് കൊടുക്കാനുള്ളതാണ്.""
അത്കേട്ടപ്പോൾ ആ ചെറുപ്പക്കാരൻ ശാന്തനായി. ഷർട്ടിലെ പിടിവിട്ട് എന്റെ മുഖത്തേക്ക് നോക്കി.
''ദാ, അവിടെയാണ് എന്റെ അമ്മ. ഇന്ന് എന്റെ അമ്മ മരിച്ച ദിവസമാണ്. കഴിഞ്ഞവർഷം എന്റെ വീട്ടിൽ നിന്നു പോയ അമ്മയെ പിന്നെ ഞാൻ ഇങ്ങനെയാണ് കാണുന്നത്.""
റബ്ബർ മരങ്ങളാൽ ചുറ്റപ്പെട്ട അമ്മയുടെ കുഴിമാടത്തിലേക്ക് നോക്കി ഞാൻ അയാളോട് പറഞ്ഞു.
അപ്പോഴേക്കും ദീപയും മകളും കാറിൽ നിന്നിറങ്ങി എന്റെയടുത്തേക്ക് വന്നു.
''ഓക്കേ. തിരുവനന്തപുരം തൊട്ട് ഞാൻ നിങ്ങളുടെ ഡ്രൈവിംഗ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.""
''എനിവേ. നിങ്ങളിപ്പോൾ അവശനാണ്. വീട്ടിലെത്തിയിട്ട് നന്നായി വിശ്രമിക്കണം. ഐ ആം സോറി. സോറി ഫോർ ദ ഡിസ്റ്റർബൻസ്.""
അയാൾ ഡോർ തുറന്ന് വണ്ടിയിലേക്ക് കയറി.
ചെറുപ്പക്കാരന്റെ അമ്മ ആ കാറിന്റെ മുൻസീറ്റിലിരിക്കുന്നുണ്ടായിരുന്നു അവശയായ ആ സ്ത്രീയുടെ രൂപം കാറിന്റെ കണ്ണാടിയിലൂടെ അവ്യക്തമായി എനിക്ക് കാണാമായിരുന്നു. വെറ്റില മുറുക്കി ചുവന്നു തുടുത്ത ചുണ്ടുകൾ. അവർക്ക് ശ്വാസം മുട്ടുന്നുണ്ടോ?
''ആ കാറിന്റെ ഗ്ലാസ് ഒന്നു താഴ്ത്തി കൊടുക്കൂ. അമ്മ ആ മുറുക്കാനൊന്നു തുപ്പി വെളിയിലേക്ക് കളയട്ടെ.""
ഞാൻ വേദനയോടെ ആ ചെറുപ്പക്കാരനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |