''ഇനി ചേട്ടന്റെ കവിതകളൊക്കെ ഇഷ്ടപ്പെടുന്ന ഏതെങ്കിലും പെൺകുട്ടി...""
''ആവാൻ ചാൻസുണ്ട്...അവന്റെ കഷ്ടകാലത്തിനു ഞാനടക്കമുള്ള അവന്റെ ഫ്രണ്ട്സിനൊന്നും ഈ കവിത എന്ന സാധനത്തിനോട് വലിയ ഇഷ്ടമൊന്നുമുണ്ടായിരുന്നില്ല...""
''താരചേച്ചിയും ചേട്ടനുമൊക്കെ ഒന്നിച്ചു പഠിച്ചതല്ലെ?""
''ങാ...അവളൊരു ടൈപ്പാ...എപ്പൊഴാ മൂഡ് മാറുന്നതെന്ന് പറയാൻ പറ്റില്ല...അന്നത്തെ ആ ട്രിപ്പിന് പോകുമ്പോ...അവളെ കൂട്ടണ്ടാന്ന് എനിക്ക് പറയണമെന്നുണ്ടായിരുന്നു...പിന്നെ സുധീടെ കാര്യമറിയാല്ലോ...ആരേം വിഷമിപ്പിക്കണത് ഇഷ്ടമല്ല...""
''ആ ട്രിപ്പിലെങ്ങനെ?...ചേട്ടൻ ഹാപ്പി ആയിരുന്നോ?""
''കൊള്ളാം...അവനായിരുന്നു ഏറ്റവും ഹാപ്പി.""
''ചേട്ടന്റെ കൂടെ ആരായിരുന്നു ബൈക്കിൽ?""
''ഞാനും ഫ്രാൻസിയും ഒന്നിച്ചു പോവാം...സുധിയും താരയും വേറൊരു ബൈക്കിൽ എന്നായിരുന്നു പ്ലാൻ ചെയ്തത്...പിന്നെ അവനാ എന്നോട് താരയുമായിട്ട് ഒന്നിച്ചു വരാൻ ഫോഴ്സ് ചെയ്തത്...ഞാനും അവളുമായിട്ട് പിണങ്ങണ്ടാന്ന് അവനൊരേ നിർബന്ധം...അവന് എല്ലാരും ഹാപ്പി ആയിട്ട് ഇരിക്കുന്നതായിരുന്നു ഇഷ്ടം.""
''അവിടെ...മുകളിൽ ചെന്നിട്ട്...നിങ്ങള് കറങ്ങാൻ പോയില്ലെ?...അവിടെ വച്ച് എങ്ങനെയായിരുന്നു ചേട്ടൻ...""
''അവൻ നല്ല ത്രില്ലിലായിരുന്നു...അവനല്ലേലും ഈ ട്രിപ്പെന്നു പറഞ്ഞാ ഒരു ക്രേസ്സാ...ചെന്നിട്ട് നമ്മൾ കുറച്ചു നേരം റെസ്റ്റെടുത്തു.പിന്നെ അവിടെ മൊത്തം ഒന്നു കറങ്ങി...""
''ഒറ്റയ്ക്കാണോ കറങ്ങാൻ പോയത്?""
''എന്റെ കൂടെ ഫ്രാൻസിയും ഉണ്ടായിരുന്നു...അവനും ഞാനും നല്ല പോലെ സ്മോക്ക് ചെയ്യും...ബാക്കി ഉള്ളവർക്ക് അതത്ര ഇഷ്ടമല്ല...അതു കൊണ്ട് ഞാനും അവനും ഒന്നിച്ച് അവിടെ കറങ്ങി.""
''അങ്ങനെ നടക്കുമ്പോൾ വേറെ ആരേയെങ്കിലും കണ്ടോ?""
''ഒരോരുത്തര് ഒരോ വഴിക്ക് പോയില്ലെ?...താര പോകുന്നത് കണ്ടു...പിന്നെ...കിഷോറും എങ്ങോട്ടോ കയറി പോവുന്നത് കണ്ടു...വെങ്കി...അവൻ സൈഡായി പോയി...അവൻ അവിടെ തന്നെ ഇരുന്നതേയുള്ളൂ...സത്യത്തിൽ സുധി എങ്ങോട്ട് പോയെന്നു ഞങ്ങൾ കണ്ടിട്ടില്ല...""
''വേറെ ആരെങ്കിലും അവിടെ ഉണ്ടായിരുന്നോ?""
''മ്മ്...അങ്ങനെ ആരേയും കണ്ടതായി ഓർക്കുന്നില്ല...'
''ചേട്ടൻ കറങ്ങാൻ പോവും മുൻപ് എന്താ പറഞ്ഞതെന്ന്...ഓർക്കുന്നുണ്ടോ?""
''ഇല്ല...ഞാനിവിടെയൊക്കെ ഒന്നു ചുറ്റിയടിച്ചിട്ട് വരാം...അങ്ങനെ എന്തോ പറഞ്ഞെന്നാണ് ഓർമ്മ...""
''ആംബുലൻസിൽ വച്ച് എന്തെങ്കിലും സംസാരിച്ചോ?""
''ഫ്രാൻസിയും കിഷോറുമാ ആംബുലൻസിൽ കയറിയത്...താരയും വെങ്കിയും കയറിയില്ല...വെങ്കിക്ക് വയ്യായിരുന്നു...താര പെണ്ണായത് കൊണ്ട് ഒറ്റയ്ക്ക് നിർത്തണ്ടാന്ന് വിചാരിച്ചു...""
അപ്പോഴേക്കും ഭക്ഷണം എത്തി. ഭക്ഷണം കഴിക്കുന്ന സമയം, ചോദ്യങ്ങൾ ചോദിക്കുന്നത് ശരിയല്ലല്ലോ എന്ന് വിചാരിച്ചു സിദ്ദു പിന്നീട് കൂടുതലൊന്നും ചോദിച്ചില്ല. അവൻ ചായ പതിയെ കുടിച്ചു കൊണ്ടിരുന്നു. അവനെ അപ്പോഴൊക്കെ അലട്ടിയത് ഫിറോസ് പറഞ്ഞ ഒരു വാചകമായിരുന്നു
''എപ്പോഴും തോന്നിയിട്ടുണ്ട് അവൻ എല്ലാരോടും എന്തോ മറയ്ക്കുന്നുണ്ടെന്ന്.""
ചേട്ടൻ സത്യത്തിൽ അത്രയ്ക്കും രഹസ്യങ്ങൾ നിറഞ്ഞ ഒരു മനുഷ്യനായിരുന്നോ? ഒരു വിചിത്രസ്വഭാവിയായിരുന്നോ? അതോ ഫിറോസിനു വെറുതെ തോന്നിയതാവുമോ? എല്ലാരുടെയും പക്കൽ രഹസ്യങ്ങളുണ്ട്. ചെറുതും വലുതുമായ രഹസ്യങ്ങൾ. നോവിപ്പിക്കുന്നതും നോവിപ്പിക്കാത്തതുമായ രഹസ്യങ്ങൾ. രഹസ്യങ്ങൾ സൂക്ഷിക്കുന്നത് എങ്ങനെ കുറ്റമാവും? ഒരാളുടെ മനസ്സിൽ രഹസ്യങ്ങൾ സൂക്ഷിക്കുന്നതിനു അയാളുടേതായ ന്യായീകരണങ്ങൾ ഉണ്ടാവും. എല്ലാ രഹസ്യങ്ങളും എല്ലാവരും അറിഞ്ഞാൽ ഭൂമി ഒരു പക്ഷേ കൂടുതൽ സംഘർഷത്താൽ കലുഷിതമായേനെ. രഹസ്യങ്ങൾ രഹസ്യങ്ങളായി തന്നെ ഇരിക്കണം.
ഫിറോസ് ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം സിദ്ദു യാത്ര പറഞ്ഞു പിരിഞ്ഞു. തിരികെ വീട്ടിലേക്ക് ബൈക്കോടിക്കുമ്പോൾ സിദ്ദു ഫിറോസ് പറഞ്ഞതെല്ലാം ഓർത്തെടുത്ത് ആലോചിച്ചു കൊണ്ടിരുന്നു. ഫ്രാൻസിയും ഫിറോസും വളരെ അടുത്ത കൂട്ടുകാരാണ്. അവർ ഇടയ്ക്കൊക്കെ കൂടാറുണ്ടെന്നല്ലെ പറഞ്ഞത്? അങ്ങനെ ഇടയ്ക്കിടെ കൂടുന്നവർ...ഗ്ലാസ്മേറ്റ്സ്...അവരുടെ ബന്ധം എപ്പോഴും ഗാഢമായിരിക്കും എന്ന് കേട്ടിട്ടുണ്ട്. ഫ്രാൻസിയോട് പറയുന്നതും ചോദിക്കുന്നതുമെല്ലാം ഫിറോസ് അറിയുന്നു. ഇന്ന് താൻ ചോദിച്ചതൊക്കെയും അൽപ്പനേരത്തിനുള്ളിൽ ഫ്രാൻസി അറിയും എന്ന കാര്യത്തിൽ സംശയം വേണ്ട. ആ സ്ഥലത്ത്...ഇരുവരും ഒന്നിച്ചിരിക്കുകയും, ഒന്നിച്ച് ചുറ്റിക്കറങ്ങാൻ പോകുകയും, ഒന്നിച്ച് തിരികെ വരികയും ചെയ്തു. ഇനി ഈ രണ്ടുപേരിൽ ഒരാൾക്ക് സുധിയോട് എന്തെങ്കിലും തരത്തിൽ വല്ല വിരോധം...അല്ലെങ്കിൽ രണ്ടുപേർക്കും...ഇവർ രണ്ടുപേരും ചേർന്ന് സുധിയെ...പക്ഷേ ഷർമി പറഞ്ഞത് പോലെ ഒരു മോട്ടീവ് കണ്ടെത്താൻ കഴിയണം. തനിക്ക് അതു കണ്ടെത്താൻ ആകുന്നില്ല. ഒന്നിച്ച് ഇരുന്നു എന്ന ഒറ്റ കാരണം കൊണ്ട് ഇവരെ എന്തിനു സംശയിക്കണം? രണ്ടുപേരുടേയും സ്വരത്തിലോ, മുഖഭാവത്തിലോ, ശരീരഭാഷയിലോ സംശയം തോന്നുന്ന ഒന്നും തനിക്ക് കാണാൻ കഴിഞ്ഞതുമില്ല.
താൻ എന്തൊരു പരാജയമാണ്. ഒന്നും ഇതു വരെ കണ്ടെത്താൻ കഴിഞ്ഞില്ല. അലോസരപ്പെടുത്തുന്ന ചില നിഗമനങ്ങൾ മാത്രമാണ് തന്റെ പക്കൽ. ചിലപ്പോൾ ഈ സത്യാന്വേഷണം തനിക്ക് കൂടുതൽ ദുഃഖങ്ങളാവും സമ്മാനിക്കുക. താൻ സ്വൈര്യക്കേട് ചോദിച്ചു വാങ്ങുകയാണോ? എന്തു കൊണ്ട് തനിക്കൊരിക്കലും ഒരു യഥാർത്ഥ കുറ്റാന്വേഷകനെ പോലെ ചിന്തിക്കാൻ കഴിയാതെ പോകുന്നു? നിഗമനങ്ങളിൽ തൂങ്ങിയാടാനും എത്തിപ്പിടിക്കാനുമുള്ള കഴിവ് തനിക്കില്ല. ആ കുറവുകൾ മറികടക്കാനോ...പകരം വയ്ക്കാനോ തന്റെ പക്കൽ അപൂർവ്വസിദ്ധികളുമില്ല...സാധാരണക്കാരിൽ സാധാരണക്കാരനായ വെറുമൊരു ദുർബ്ബലൻ മാത്രമാണു താൻ...ആ തിരിച്ചറിവ് ഒരു ഭാഗ്യം തന്നെയാണ്...എന്നിരുന്നാലും...
ഷർമിയോടെന്തു പറയും? ചേട്ടൻ വിചിത്രസ്വഭാവക്കാരനെന്നോ? ചേട്ടനെ ആർക്കും ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നോ? ചേട്ടൻ ഒരു പാട് രഹസ്യങ്ങൾ സൂക്ഷിക്കുന്നവൻ ആയിരുന്നെന്നോ? കേട്ടതൊന്നും അസ്വാഭാവികമെന്നോ സ്വാഭാവികമെന്നോ ഒരോരുത്തരുടെയും മനോധർമ്മം പോലെ വ്യാഖ്യാനിക്കാവുന്നതേയുള്ളൂ. തനിക്ക് വേണ്ടത് വളരെ സോളിഡ് ആയ എന്തെങ്കിലുമാണ്. സത്യത്തിൽ താൻ അധികം അന്വേഷണങ്ങളൊന്നും നടത്തിയില്ല ഇതുവരെ. എന്നിട്ടു പോലും നിരാശനായി പോകുന്നു. രണ്ടു കാര്യങ്ങളാണ് ഈ കഴിഞ്ഞ ദിവസങ്ങൾ കൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞത്.
ഒന്ന് താര എന്തോ മറയ്ക്കുന്നുണ്ട്. രണ്ട് ചേട്ടന് താനറിയാത്ത ഒരു വ്യക്തിത്വമുണ്ട്.
ഈ രണ്ടു കണ്ടെത്തലുകളും തന്റെ അന്വേഷണത്തിനെ സഹായിക്കുമോ ഇല്ലയോ എന്നു ചോദിച്ചാൽ ഉത്തരമില്ല. ചിലപ്പോൾ ഇതിലേതെങ്കിലും ഒന്നിന്റെ പൂർണമായ വിവരം തനിക്ക് ഗ്രഹിക്കാനായാൽ...എല്ലാം തെളിഞ്ഞു വരുമായിരിക്കും. എങ്ങിനെയാണ് അതിലേക്കുള്ള വഴി തുറന്നു കിട്ടുക? സിദ്ദു വീട്ടിൽ ചെന്നു അവന്റെ മുറിയിലേക്ക് പോയി. ഷർമി അവിടെ ഉണ്ടായിരുന്നില്ല. അവളെ അന്വേഷിച്ചു അവൻ മറ്റു മുറികളിലേക്ക് പോയി. സുധിയുടെ മുറിയിലായിരുന്നു ഷർമി. അവൾ ഷെൽഫിൽ നിന്നുമെടുത്ത ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.
''എന്തു പറ്റി?""
മുഖമുയർത്തി നോക്കിയപ്പോൾ സിദ്ദുവിന്റെ നിരാശ നിറഞ്ഞ മുഖഭാവം കണ്ട് അവൾ ചോദിച്ചു.
അവൻ, ഒന്നുമില്ല എന്ന മട്ടിൽ തലയാട്ടി.
''ഞാൻ ഇതു കണ്ടിന്യൂ ചെയ്യണോ എന്നാ വിചാരിക്കുന്നത്...""
''എന്താ അതിനും മാത്രം എന്തുണ്ടായി?""
''അല്ല ഷർമി...ഇനി സത്യം കണ്ടുപിടിച്ചാൽ തന്നെ അതു കൊണ്ടെന്ത് ഗുണം എന്നാ...""
''അതു നീ അന്വേഷിക്കുന്നത് ഇതു വരെ കിട്ടാത്തത് കൊണ്ട് തോന്നുന്നതാ...സത്യം അറിയുമ്പോൾ... ഒരുപക്ഷെ എന്തെങ്കിലും തെറ്റ് ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ...അയാളെ ശിക്ഷിക്കണ്ടെ?""
''ഉം...""
''ദാ...ഇതു കേട്ടു നോക്ക്...""
അതും പറഞ്ഞ് അവൾ കൈയ്യിലെടുത്തിരിക്കുന്ന പുസ്തകത്തിലെ ചില വരികൾ വായിച്ചു കേൾപ്പിച്ചു.
''മുഖങ്ങളില്ലാതെ ജീവിക്കാൻ വഴികാട്ടിയായത് മുഖമൂടികളുടെ നേതാവായിരുന്നു...""
മുന്നിലേക്കുള്ള വഴികൾ അപ്രത്യക്ഷമായിരിക്കുന്നു
വന്ന വഴികളാരോ മായ്ച്ചു കളഞ്ഞിരിക്കുന്നു...
മുജ്ജന്മത്തിൽ ബാക്കി വെച്ചതനുഭവിക്കാൻ,
മുൾക്കിരീടമണിയുക മാത്രമാണെന്റെ വിധി...""
വായിച്ചു കഴിഞ്ഞ് ഷർമി അവന്റെ നേർക്ക് ചോദ്യഭാവത്തിൽ നോക്കി.
''എന്താ ഇത്?""
''നിനക്ക് കേട്ടിട്ട് എന്തു തോന്നുന്നു?""
''എനിക്കൊന്നും തോന്നുന്നില്ല...ആകെ തോന്നുന്നത് എല്ലാം മറക്കാൻ കഴിഞ്ഞെങ്കിൽ എന്നു മാത്രമാണ്...""
''നീ വിഷമിക്കണ്ട...എനിക്കൊരു ഫീലിംഗ്...നമ്മൾ ലക്ഷ്യത്തോടടുത്തു കൊണ്ടിരിക്കുകയാണെന്ന്...""
ഷർമി ഉത്സാഹത്തോടെ പറഞ്ഞു.
അവളുടെ വാക്കുകൾ അവനിൽ ഉന്മേഷം നിറച്ചു. ഷർമി എന്തോ കണ്ടെത്തിയിരിക്കുന്നു!
''എന്താ നിന്റെ ഫൈൻഡിംസ്?...ഞാൻ ഈ നാട് മുഴുക്കെയും വെയിലത്ത് അങ്ങോട്ടുമിങ്ങോട്ടും വണ്ടിയോടിച്ചിട്ടും എനിക്ക് കാര്യമായി ഒന്നും കിട്ടിയില്ല...നീ ഇവിടെ വീട്ടിൽ ഫാനിന്റെ അടിയിലിരുന്ന് സുഖമായി കവിതയും വായിച്ചിരുന്നിട്ട്...എന്തു കിട്ടിയെന്നാ?""
''ഇരിക്കുന്നിടത്ത് നോക്കിയാലെ കാണാൻ പറ്റൂ എന്നു കേട്ടിട്ടില്ലെ?! അതു തന്നെ!""
അതു പറഞ്ഞു ചിരിക്കുമ്പോൾ അവന്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നു. അത് പുതിയ ഇമെയിൽ വന്നതിന്റെ ആയിരുന്നു.
അവനത് തുറന്നു നോക്കി. വീണ്ടും അനോണിമസ്സിന്റെ ഇമെയിൽ!
അവൻ ഫോൺ ഷർമിയുടെ നേർക്ക് നീട്ടി. അത് വായിച്ച ശേഷം ഷർമിയുടെ മുഖത്ത് ഒരു ചെറിയ ചിരി തെളിഞ്ഞു. ഇത്തവണയും മെയിലിൽ ഒരു വരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
'There is a third person""
ഈ അനോണിമസ് വഴികാട്ടുകയാണോ അതോ വഴിതെറ്റിക്കുകയാണോ? സത്യാന്വേഷണം അവസാനിപ്പിക്കാൻ മനസ്സു കൊണ്ട് തയ്യാറെടുത്തു വരികയായിരുന്നു...കൂടുതൽ കൂടുതൽ ആലോചിച്ച് മാനസികസംഘർഷം വരുത്തിവയ്ക്കാനുള്ള കരുത്ത് ഇല്ലെന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ഇനി വീണ്ടും...
''ഷർമി, ഈ നശിച്ച അനോണിമസ് എന്നെ വാച്ച് ചെയ്യുന്നുണ്ടോന്ന് സംശയമുണ്ട്...ഞാൻ പറഞ്ഞില്ലെ?...എനിക്ക് ആരേയാ സംശയമെന്നറിയോ?""
''ആരെ?""
''സുധിയെ തിരക്കി ആരോ ഒരാൾ മുൻപ് വന്നിരുന്നു എന്ന് അച്ഛൻ പറഞ്ഞില്ലെ?...അവനെ...അവൻ ഇവിടെ എവിടെയോ ഉണ്ട്...ഞാൻ പോകുന്നതും വരുന്നതും ഇവരെയൊക്കെ പോയി കാണുന്നതുമൊക്കെ അവൻ വാച്ച് ചെയ്യുന്നുണ്ട്...’""
''അതു നല്ലതല്ലെ?’ അവൾ ചിരിച്ചു കൊണ്ടു ചോദിച്ചു.''ഒരാൾ നമ്മളെ സദാസമയം വാച്ചു ചെയ്യുന്നത് എങ്ങനെ നല്ലതാവും?""
''നമ്മൾ ശരിയായ ഡയറക്ഷനിലാണോ പോകുന്നത്...പോകുമ്പോൾ ആപത്തൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്താനും ആരെങ്കിലും ഉണ്ടാവുന്നത് നല്ലതല്ലെ?""
''ഉം...’""
''സത്യത്തിൽ ഈ ഇ-മെയിൽ കണ്ടപ്പോൾ എനിക്ക് സമാധാനമായി!""
''ങെ?...അതെന്താ?’""
''നിന്റെ അന്വേഷണം തെറ്റായ ദിശയിലേക്ക് തിരിയുന്നോ എന്ന് സംശയം തോന്നിയത് കൊണ്ടാണല്ലോ ഇങ്ങനെ ഒരു മെയിൽ അനോണിമസ്സിനു അയക്കേണ്ടി വന്നത്?...""
''പക്ഷേ ഇങ്ങനെ ഒരു വരി കൊണ്ട് എന്ത് മനസ്സിലാക്കാൻ?’ നമ്മൾ മെയിലിൽ ക്യാപ്പിറ്റൽ ലെറ്ററിൽ എന്തെങ്കിലും എഴുതുകയാണെങ്കിൽ എന്താണതിന്റെ അർത്ഥം? ഒരാൾ എന്തെങ്കിലും ഉറക്കെ വിളിച്ചു പറയുന്നതായിട്ടോ, എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങളോ അറിയിക്കാനുള്ളപ്പോഴാണ് സാധാരണ അങ്ങനെ എഴുതുന്നത്...ക്ലൈന്റ്സിന് ഇങ്ങനെ എഴുതരുത് എന്ന് ഓഫീസിൽ എപ്പോഴും പറയും..അത് വളരെ റൂഡ് ആണെന്നാണ് വെയ്പ്പ്...""
''എനിക്ക് തോന്നുന്നത് ഈ അനോണിമസ് നമ്മുടെ ഫ്രണ്ട് ആണെന്നാണ്...നമുക്ക് ഒരു വലിയ ക്ലൂ തരാൻ...നമ്മുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഇങ്ങനെ ഒരു ഇമെയിൽ അയച്ചതെന്നാണ് എനിക്ക് തോന്നുന്നത്.""
''ഇതെന്തു ക്ലൂ ആണ്?...ഒരു മൂന്നാമൻ ഉണ്ട്...ഏതു മൂന്നാമൻ?...ആരാണിവിടെ ഒന്നാമനും രണ്ടാമനും?""
''എന്റെ ഒരു ഗസ്സ് ആണ്...ശരിയാവണമെന്നില്ല...ഒന്നാമൻ ബിഗ് ബ്രദർ സുധിചേട്ടൻ തന്നെയാവണം...രണ്ടാമൻ...അതൊരു പെണ്ണാവാനാണ് ചാൻസ്. അപ്പോൾ ഈ പറഞ്ഞ മൂന്നാമൻ ആരാവും...ഇവർക്കിടയിൽ നിൽക്കുന്ന ആരോ...""
''ശരിയായിരിക്കാം...ഇങ്ങനേയും ആവാമല്ലോ...അതായത്...നിങ്ങൾ ഇതു വരെ രണ്ടു പേരെ സംശയിച്ചു...അതല്ല...മൂന്നാമതൊരാൾ കൂടിയുണ്ട്...എന്നു പറയാൻ ശ്രമിക്കുന്നതാണെങ്കിലോ?""
''മ്മ്...അങ്ങനേയും ആവാം...നീ പറഞ്ഞതിൽ ഒരു പോയിന്റുണ്ട്...അതു കൊണ്ട് നമ്മൾ ലിസ്റ്റിൽ ഉള്ള ബാക്കിയുള്ളവരെ കൂടി ചെന്നു കാണണം...ഇനി അടുത്തത് ആരാണ്?""
''അടുത്തത്...ജിൻസി...ഞാൻ പുള്ളിക്കാരിയെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ...ചേട്ടന്റെ ചടങ്ങിനു വീട്ടിൽ വന്നപ്പോൾ...പുള്ളിക്കാരിയെ ലാസ്റ്റ് പോയി കാണാൻ വെച്ചിരുന്നതാണ്...ഈ ജിൻസി ചേച്ചി അവരുടെ കൂടെ ട്രിപ്പിനു പോയിട്ടില്ലായിരുന്നു...""
’''ട്രിപ്പിനു പോകാത്തവരുടെ അടുത്ത് നിന്നാവും ചിലപ്പോൾ ഏറ്റവും പ്രധാനപ്പെട്ട ക്ലൂ കിട്ടാൻ പോവുന്നത്...നീ ഇപ്പോൾ തന്നെ ജിൻസിയെ കോണ്ടാക്ട് ചെയ്തെ...""
''ഉം...അല്ല...ഈ അനോണിമസ്സിന്റെ മെയിൽ കണ്ടപ്പോൾ നീ എന്താ ചിരിച്ചത്?""
അവൾ ആ ചോദ്യം കേട്ടു ചിരിച്ചു.
അതു പിന്നെ...ജീവിതത്തിലെ ഒരോ ഘട്ടത്തിലും നമുക്ക് എന്തെങ്കിലും ഒരു സിഗ്നൽ എവിടെ നിന്നെങ്കിലും കിട്ടും...ഈ അനോണിമസ് അയക്കുന്ന മെയിൽ പോലെ...നമുക്ക് വേണമെങ്കിൽ അതു മൈൻഡ് ചെയ്യാതിരിക്കാം...അല്ലെങ്കിൽ ആ കിട്ടിയതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്നന്വേഷിക്കാം...ചിലപ്പോൾ കിട്ടുന്നത് ഒരു വാണിംഗ് ആയിരിക്കും...ചിലപ്പോൾ ഒരു ഉപദേശമായിരിക്കും..ചിലപ്പോൾ ഒരു അവസരത്തെ കുറിച്ചുള്ള അറിയിപ്പായിരിക്കും...ഒന്നു തീർച്ചയാണ്...ജീവിതത്തിലും ആരോ എല്ലാർക്കും എന്തൊക്കെയോ ക്ലൂവോ വാണിംഗോ ഒക്കെ തരുന്നുണ്ട്...ചിലരത് മനസ്സിലാക്കുന്നു...അതനുസരിച്ച് പ്രവർത്തിക്കുന്നു...ചിലർ അത് ശ്രദ്ധിക്കാതിരിക്കുന്നു...
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |