ലോകത്ത് ഏറ്റവുമധികം ഏകാന്തത അനുഭവിച്ച കരടി.... 12 വയസുള്ള ജംബൊലീനയാണ് ഇങ്ങനെ അറിയപ്പെടുന്നത്. യുക്രെയ്നിയൻ സർക്കസ് കൂടാരത്തിലെ ഒരു കൂടിനുള്ളിലാണ് തന്റെ ജീവിത്തിൽ ഇതുവരെയുണ്ടായിരുന്ന 12 വർഷവും ഈ പാവം കരടി ജീവിച്ചത്. തന്റെ യഥാർത്ഥ വാസസ്ഥലമായ കാട് എന്താണെന്ന് ജംബൊലീനയ്ക്കറിയില്ല. മറ്റ് കരടികളുമായി ചങ്ങാത്തം കൂടിയിട്ടുമില്ല. ശരിക്കും അതിഭീകരമായ ഏകാന്തവാസം.
എന്നാൽ, തന്റെ ശൈത്യകാലനിദ്രയ്ക്ക് ശേഷം ജംബൊലീന ആൽപൈൻ മലനിരകളിലേക്ക് സ്വതന്ത്രയാക്കപ്പെട്ടിരിക്കുകയാണ്. ഫോർ പോവ്‌സ് എന്ന മൃഗസംരക്ഷണ സംഘടനയാണ് യുക്രെയ്നിലെ സർക്കസിൽ നിന്ന് ജംബൊലീനയെ മോചിപ്പിച്ച് 1,500 മൈൽ അകലെ സ്വിറ്റ്‌സർലൻഡിലെ അരോസ പർവതനിരയിലുള്ള അരോസ ബിയർ ലാൻഡ് റിസേർവിലേക്ക് എത്തിച്ചിരിക്കുന്നത്.
ജനിച്ച നാൾ മുതൽ സർക്കസിലെ ക്രൂരതകളേറ്റ് വാങ്ങി കാണികൾക്ക് മുന്നിൽ പ്രകടനങ്ങൾ നടത്തിയത് കൊണ്ട് തന്നെ വനത്തിലേക്ക് മോചിപ്പിക്കുന്നത് വരെ ജംബൊലീനയ്ക്ക് ഭയവും ഉത്കണ്ഠയുമായിരുന്നു. സ്വിറ്റ്സർലൻഡിലെത്തിച്ച ജംബൊലീനയെ ശീതകാല നിദ്രയ്ക്ക് ശേഷം കാലാവസ്ഥ അനുയോജ്യമായതോടെയാണ് പുറത്തേക്ക് വിട്ടിരിക്കുന്നത്. മഞ്ഞിൽ പുതഞ്ഞ മലനിരകളും മരങ്ങളുമൊക്കെ കണ്ടപ്പോൾ ജംബൊലീന ആദ്യം പകച്ചു നിന്നെങ്കിലും അല്പ നേരത്തിന് ശേഷം അടുത്തുകണ്ട കുളത്തിലേക്കിറങ്ങി തന്റെ സ്വാതന്ത്ര്യം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
ഉടൻ തന്നെ ജംബൊലീന ഈ പരിസ്ഥിതിയുമായി ഇണങ്ങുമെന്നും തങ്ങൾ സദാസമയവും ജംബൊലീനയെ നിരീക്ഷിക്കുന്നുണ്ടെന്നും പാർക്ക് അധികൃതർ വ്യക്തമാക്കി. മറ്റ് രണ്ട് കരടികളെ കൂടി ജംബൊലീനയ്ക്ക് കൂട്ടായി ഇവിടെയെത്തിക്കാൻ പദ്ധതിയുണ്ട്.
2009ൽ ക്രിമിയയിലെ യാൾട്ട മൃഗശാലയിൽ ജനിച്ച ജംബൊലീനയെ കൊവിഡ് ലോക്ക്‌ഡൗൺ പശ്ചാത്തലത്തിൽ സർക്കസ് നിറുത്തലാക്കിയതോടെയാണ് മൃഗസംരക്ഷണ പ്രവർത്തകർ മോചിപ്പിച്ചത്. ജംബൊലീനയെ ജനിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ സർക്കസിന്റെ ഭാഗമാക്കുകയായിരുന്നു. ഇതിന് മുന്നേ തന്നെ ജംബൊലീനയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും എല്ലാം പരാജയപ്പെട്ടിരുന്നു. ഫോർ പോവ്‌സ് സംഘടനയ്ക്ക് യുക്രെയ്നിൽ തന്നെ പുനരധിവാസ കേന്ദ്രമുണ്ടെങ്കിലും നിലവിൽ 22 കരടികൾ അവിടെ കഴിയുന്നുണ്ട്. അവിടെ പരമാവധി ഉൾക്കൊള്ളാവുന്ന കരടികളാണ് അത്. ഇതോടെ സംഘടന സ്വിറ്റ്‌സർലൻഡിലെ പാർക്കുമായി ചർച്ച നടത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |