കോട്ടയം: ജില്ലയിലെ 89 തദ്ദേശ സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതികൾക്ക് ആസൂത്രണസമിതിയുടെ അംഗീകാരമായി. ധനകാര്യ കമ്മിഷൻ വിഹിതം വിനിയോഗിക്കുന്നതിന് വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പദ്ധതികളും ചെയർ പേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകരിച്ചു. ഇതിൽ 60 ശതമാനം പദ്ധതികളും കുടിവെള്ള വിതരണത്തിനും ശുചിത്വ സംവിധാനങ്ങൾ വിപുലീകരിക്കുന്നതിനുമുള്ളവയാണ്.
71 ഗ്രാമപഞ്ചായത്തുകൾ - 53.27 കോടി രൂപയുടെ 1170 പദ്ധതികൾ, 11 ബ്ലോക്ക് പഞ്ചായത്തുകൾ - 10.94 കോടി രൂപയുടെ 175 പദ്ധതികൾ, ആറു നഗരസഭകൾ 23.75 കോടി രൂപയുടെ 242 പദ്ധതികൾ, ജില്ലാ പഞ്ചായത്ത്- 10.98 കോടി രൂപയുടെ 94 പദ്ധതികൾ എന്നിങ്ങനെയാണ് ഈ വിഭാഗത്തിൽ സമർപ്പിച്ചിരുന്നത്.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ലേബർ ബഡ്ജറ്റ് അംഗീകാരത്തിനായി പാലാ, കോട്ടയം, വൈക്കം, ഏറ്റുമാനൂർ നഗരസഭകൾ സമർപ്പിച്ച പദ്ധതികൾക്കും അംഗീകാരം നൽകി.
മഴക്കാല പൂർവ ശുചീകരണം, ദുരന്ത നിവാരണം എന്നിവയ്ക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് യോഗം നിർദേശിച്ചു.
പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും യോഗം നിർദേശിച്ചു.
സംസ്ഥാനത്തെ മികച്ച ജില്ലയായി കോട്ടയത്തെ മാറ്റാൻ സാധിച്ചതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ എം അഞ്ജന, ജില്ലാ പ്ലാനിംഗ് ഓഫീസർ എസ്. സത്യപ്രകാശ് എന്നിവർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |