കരിവെള്ളൂർ എന്ന നാമം ചരിത്രത്തിൽ രേഖപ്പെടുത്തുന്നത് ഐതിഹാസികമായ സമരത്തോടൊപ്പമാണ്. 1946 ഡിസംബർ 20ന് കുണിയൻ പുഴക്കരയിലെത്തിയ ധീരന്മാർ, ജന്മിത്വത്തെ പിന്തുണച്ചവർ ഉതിർത്ത വെടിയുണ്ടകളെ നെഞ്ചിലേറ്റുവാങ്ങി.
ഇതിനും മുമ്പ് കരിവെള്ളൂർ മേഖലയിൽ കാട്ടുവിഭവങ്ങൾ ശേഖരിക്കുന്നതിനു വിലക്കേർപ്പെടുത്തിയതിനെതിരെ ഈ പ്രദേശത്തെ കർഷകരും കർഷക തൊഴിലാളികളും കർഷക സംഘത്തിന്റെ നേതൃത്വത്തിൽ തോൽ വിറക് സമരം നടത്തിയിരുന്നു. സുബ്രഹ്മണ്യൻ തിരുമുമ്പ്, സി. കൃഷ്ണൻ നായർ ടി.കെ. ചന്തൻ, കാർത്ത്യായനി അമ്മ തുടങ്ങിയവരായിരുന്നു അന്ന് സമരത്തിനു നേതൃത്വം നൽകിയത്
ഈ സമരങ്ങളിൽ നിന്ന് ഊർജം ഉൾക്കൊണ്ട് ഒരു ജനതയുടെ കൂട്ടായ്മയിൽ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, പശ്ചാത്തല വികസനം എന്നിവയിലെല്ലാം സ്വയംപര്യാപ്തത നേടിയ വിജയത്തിന്റെ കഥയാണ് കരിവെള്ളൂർ- പെരളം ഗ്രാമ പഞ്ചായത്തിന് പറയാനുള്ളത്. കേരളത്തിലെ സാമൂഹ്യ -പരിഷ്കരണ വിപ്ലവങ്ങളിലും കർഷക സമരങ്ങളിലും കരിവെള്ളൂരിന് അതിന്റെതായ അടയാളപ്പെടുത്തലുകളുണ്ട്. സമരം തന്നെയാണ് കരിവെള്ളൂരിന്റെ സ്വത്വവും ജീവിതവും.
വിദ്യാഭ്യാസ രംഗത്ത് പലിയേരി എഴുത്തച്ഛൻ, മണക്കാടൻ ഗുരുക്കൾ, ശങ്കരനാഥ ജ്യോത്സ്യർ എന്നിവർ പ്രകാശ ഗോപുരങ്ങളായി നിലനിൽക്കുന്നു. 1884 ൽ സ്ഥാപിതമായ മാന്യഗുരു സ്കൂളിന് പിന്നാലെ പന്ത്രണ്ടോളം സ്കൂളുകൾ ഈ നാട്ടിൽ പിറവിയെടുത്തു. കരിവെള്ളൂർ വടക്കെ മണക്കാട്ട് സ്ഥാപിച്ച ദേശീയ വിദ്യാലയം അഭിനവ് ഭാരത് യുവക് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു സംഘടിപ്പിച്ചത്. നിശാപാഠശാലയും ഡേ സ്കൂളുകളും ഈ ദേശീയ വിദ്യാലയത്തിൽ പ്രവർത്തിച്ചിരുന്നു.
ബീഡി കമ്പനികൾ കൊളുത്തിയ അക്ഷരവെളിച്ചം
1970 മുതൽ കരിവെള്ളൂരിലെ ബീഡികമ്പനികൾ അറിവിന്റെ വെളിച്ചം പകർന്നു തുടങ്ങിയിരുന്നു. ബീഡി കമ്പനികളും നെയ്ത് ശാലകളും അനൗപചാരിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളായിരുന്നു. ബീഡി കമ്പനികളിലെ ഉച്ചത്തിലുള്ള പത്രവായനയും ചർച്ചകളും കരിവെള്ളൂരിലെ ജനങ്ങൾക്ക് മാതൃകയായി മാറുകയായിരുന്നു. ഇങ്ങനെ അറിവുനേടിയവരെ ലക്ഷ്യം വച്ച് കാൻഫെഡിന്റെ നേതൃത്വത്തിൽ കണ്ടിന്യൂയിംഗ് എഡുക്കേഷൻ സെന്റർ തുടങ്ങി. ഇതുവഴി കരിവെള്ളൂരിൽ പിറവി കൊണ്ടത് മുപ്പതോളം പ്രഗത്ഭരായ അദ്ധ്യാപകർ.
കരിവെള്ളൂരിനും ഓണക്കുന്നിനും ഇടയിൽ രാവിലെ ഏഴിനും ഒൻപതിനും ഇടയിൽ ബസ് കാത്തുനിൽക്കുന്നവരുടെ നീണ്ട നിര പതിവുകാഴ്ചയാണ്. കണ്ണൂർ, കാസർകോട് ജില്ലകളിലെ സർക്കാർ ഓഫീസുകളിലെ ജോലിക്കാരിൽ അറുപതു ശതമാനവും കരിവെള്ളൂരിൽ നിന്നുള്ളവരാണ്.
പിന്തുണയുമായി ഗ്രന്ഥശാലകളും
പുതുചിന്തകളുടെ പ്രകാശവേഗമാണ് കരിവെള്ളൂരിലെ ഗ്രന്ഥശാലകൾക്ക്. ഈ ഗ്രാമത്തിന്റെ ചരിത്രത്തിലും വർത്തമാനത്തിലും വായനയുടെ വെളിച്ചം തെളിഞ്ഞുകത്തുന്നുണ്ട്. 1975ൽ കരിവെള്ളൂരിൽ അഭ്യസ്തവിദ്യരായ എൻജിനീയറിംഗ്, മെഡിക്കൽ ബിരുദധാരികൾ ചേർന്നുള്ള കൂട്ടായ്മയാണ് എ വൺ ലൈബ്രറി. ഇതിനൊപ്പം തന്നെ ന്യൂസ് സെന്ററും പ്രധാന പങ്ക് വഹിച്ചു. പി.എസ്.സി അപേക്ഷാ ഫോറം വായനശാലകൾ വഴി വിതരണം ചെയ്ത് യുവാക്കളെ സർക്കാർ ജോലിക്ക് പ്രാപ്തരാക്കുന്ന കർമ്മപദ്ധതിയാണ് ഇവർ ആവിഷ്കരിച്ചിരിക്കുന്നത്. പയ്യന്നൂർ നിയോജക മണ്ഡലത്തിലെ ഏക ഹൈടെക് ഇന്റർനാഷണൽ സ്കൂളാണ് കരിവെള്ളൂരിലെ എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ.
എല്ലാ മേഖലയിലും നിരവധി വികസന പദ്ധതികളാണ് പഞ്ചായത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിന്റെ അടിസ്ഥാന വികസനമാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ മേഖല ഇനിയും മുന്നേറാനുണ്ട്. എല്ലാ സ്കൂളുകളും ഹൈടെക് ആക്കി മാറ്റണം-
എ.വി. ലേജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കരിവെള്ളൂർ -പെരളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |