നീലേശ്വരം: തെങ്ങിന്റെ ചെന്നീരൊലിപ്പിന് പിന്നാലെ മണ്ടചീയൽ രോഗവും വ്യാപകമായതോടെ കേരകർഷകർ പ്രതിസന്ധിയിൽ. കഴിഞ്ഞ ഒന്നര വർഷമായി കൊവിഡ് മഹാമാരിയും ലോക്ക്ഡൗണും ഒന്നിനു പിറകെ ഒന്നായി വന്നതോടെയാണ് കേരകർഷകർ പ്രതിസന്ധിയിലായത്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും കാർഷികസർവകലാശാലയും കൃഷിഭവനും കേര ക്ലസ്റ്ററുമൊക്കെ സജീവ ഗവേഷണങ്ങളുമായി മുന്നോട്ടുപോയിട്ടും കേരകർഷകർക്ക് കീടബാധ മൂലമുണ്ടാകുന്ന നഷ്ടം ശാശ്വതമായി പരിഹരിക്കാൻ സാധിച്ചിട്ടില്ല.
ശരാശരി കേരകർഷകന് 10 തെങ്ങുകളെങ്കിലും ഒരു വർഷം മണ്ടചീയൽ മൂലം നഷ്ടപ്പെടുന്നുണ്ട്. രോഗബാധ നിയന്ത്രിക്കാൻ നിർദ്ദേശങ്ങൾ മുറയ്ക്ക് നൽകുന്നുണ്ടെങ്കിലും കൃഷിയിടം സന്ദർശിച്ച് രോഗബാധ വിലയിരുത്തിക്കൊണ്ടുള്ള നിർദ്ദേശം നൽകാനുള്ള യാതൊരു സംവിധാനവും ഇന്നില്ല. രോഗബാധമൂലം പൊഴിയുന്ന തേങ്ങയെടുത്ത് ഗവേഷണ മുറിയിലേക്ക് എത്താനാണ് കർഷകർക്ക് നൽകുന്ന നിർദ്ദേശം.
തെങ്ങിന്റെ ചെന്നീരൊലിപ്പിന് ഇതുവരെയായി പ്രതിവിധി കണ്ടെത്താനായിട്ടില്ല. ഇപ്പോൾ പിടിപെട്ട മണ്ടചീയൽ രോഗത്തിന് നിർദ്ദേശിക്കുന്ന മരുന്നും ഫലം കാണുന്നില്ല. വർഷംതോറും തെങ്ങ് നശിച്ച് കടക്കെണിയിലാകുന്ന കർഷകർ തെങ്ങ് കൃഷിയിൽ നിന്ന് പിറകോട്ടടിക്കുന്ന സ്ഥിതിയാണുള്ളത്.
ഗവേഷകർ പറയുന്നു
ഫൈറ്റോഫ് തോറ പാമി വോറ എന്ന കുമിളാണ് തെങ്ങിന്റെ കൂമ്പുചീയലിന് പിന്നിൽ. നാമ്പോലക്ക് മഞ്ഞനിറം പ്രകടമാകുന്നതോടെയാണ് രോഗത്തിന് തുടക്കം. പിന്നീട് ഓല ഒടിഞ്ഞ് വാടിപ്പോവുകയും നാമ്പിന്റെ മാർദ്ദവമേറിയ ഭാഗം ചീഞ്ഞ് ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. അന്തരീക്ഷ താപനില വളരെ കുറയുകയും ഈർപ്പം കൂടുകയും ചെയ്യുന്ന വർഷങ്ങളിലാണ് രോഗം കൂടുതലായും കാണുന്നത്.
കൂമ്പുചീയൽ രോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ നിരീക്ഷിച്ചാൽ നിയന്ത്രിക്കാം. വാടി നിൽക്കുന്ന നമ്പോല നീക്കം ചെയ്ത ശേഷം രോഗം ബാധിച്ച ചീഞ്ഞ ഭാഗങ്ങൾ പൂർണ്ണമായി മുറിച്ച് മാറ്റുകയാണ് പ്രതിവിധി-
ഡോ. സി. തമ്പാൻ (കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |