SignIn
Kerala Kaumudi Online
Thursday, 25 April 2024 12.35 PM IST

മെ‌ഡിക്കൽ-എൻജി.പ്രവേശനം: മുന്നാക്ക സംവരണം നിർബന്ധിത പട്ടികയിലാക്കിയത് പുതിയ തന്ത്രം

reserve

സംസ്ഥാന സർക്കാർ നടപടി അടിസ്ഥാന സംവരണ തത്വങ്ങൾക്ക് വിരുദ്ധം

തിരുവനന്തപുരം:ഈ വർഷത്തെ സംസ്ഥാന മെഡിക്കൽ,എൻജിനിയറിംഗ് പ്രവേശനത്തിൽ പിന്നാക്ക-

പട്ടിക വിഭാഗക്കാരുടെ സംവരണത്തിനൊപ്പം,പത്ത് ശതമാനം മുന്നാക്ക സംവരണവും നിർബന്ധിത

സംവരണ പട്ടികയിലാക്കിയ സർക്കാർ നടപടി വിവാദത്തിലേക്ക്.

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തിന്റെ നിയമ സാധുത സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കെ, രാജ്യത്താദ്യമായി അതിനെ നിർബന്ധിത സംവരണ പട്ടികയിൽ കൂടി ഉൾപ്പെടുത്തിയ നടപടി ഇക്കാര്യത്തിലുള്ള സർക്കാരിന്റെ അമിതാവേശമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

സംസ്ഥാന മെഡിക്കൽ,എൻജിനിയറിംഗ് പ്രവേശനത്തിൽ കഴിഞ്ഞ വർഷവും പത്ത് ശതമാനം മുന്നാക്ക സംവരണം ബാധകമാക്കിയിരുന്നെങ്കിലും സ്പെഷ്യൽ സംവരണമെന്ന പേരിലാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ,ഈ വർഷത്തെ പ്രവേശനത്തിന് കഴിഞ്ഞ ദിവസം സർക്കാർ ഇറക്കിയ പ്രോസ്പെക്ടസിൽ ഭേദഗതി വരുത്തിയാണ് പിന്നാക്ക,പട്ടിക വിഭാഗക്കാരുടെ സംവരണത്തിനൊപ്പം ഇതും നിർബന്ധിത സംവരണ പട്ടികയിൽ ചേർത്തത്.ഇതോടെ,പത്ത് ശതമാനം മുന്നാക്ക സംവരണവും 50 ശതമാനം സംവരണ പരിധിക്ക് അകത്താവും.മെരിറ്റ് സീറ്റുകൾ 60 ശതമാനത്തിൽ നിന്ന് 50 ശതമാനമായി കുറയും.സാമൂഹികമായും,വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന (എസ്.ഇ.ബി.സി) വിഭാഗങ്ങൾക്ക് 30 ശതമാനവും, പട്ടികജാതി-പട്ടികവർഗക്കാർക്ക് 10 ശതമാനവും സംവരണമാണ് സംസ്ഥാനത്ത് പ്രൊഫഷണൽ കോഴ്സുകളിലെ പ്രവേശനത്തിൽ നിലവിലുള്ളത്.

സംവരണപരിധി 50 ശതമാനം കടക്കരുതെന്ന 1992ലെ ഇന്ദിരാ സാഹ്നി കേസിലെ വിധി കഴിഞ്ഞ

മാസം സുപ്രീംകോടതി ശരിവച്ചിരുന്നു. ഈ സാഹചര്യത്തിൽ, 50 ശതമാനത്തിൽ ഉൾപ്പെടുത്തിയാൽ മുന്നാക്ക സംവരണം സംരക്ഷിക്കപ്പെടുമെന്നതാണ് നിർബന്ധിത പട്ടികയിലാക്കിയതിന് പിന്നിലെ ലക്ഷ്യം. എന്നാൽ,സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികമല്ലെന്നും, സാമൂഹിക പിന്നാക്കാവസ്ഥയാണെന്നുമുള്ള ഇന്ദിരാ സാഹ്നി കേസിലെ വിധി പുന:പരിശോധിക്കേണ്ടതില്ലെന്നും

സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. നിർബന്ധിത സംവരണ ക്രമത്തിലും പ്രോസ്പെക്ടസിൽ സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്. സ്റ്റേറ്റ് മെരിറ്റിന് ശേഷം രണ്ടാമതായാണ് പത്ത് ശതമാനം മുന്നാക്ക സംവരണം. നേരത്തേ രണ്ടാമതായി ചേർത്തിരുന്ന 30 ശതമാനം പിന്നാക്ക സംവരണം മൂന്നാം സ്ഥാനത്തായി.

മുന്നാക്ക സംവരണം

2019 മുതൽ

സംസ്ഥാനത്തെ സർക്കാർ നിയമനങ്ങളിൽ പത്ത് ശതമാനം മുന്നാക്ക സംവരണം ഏർപ്പെടുത്തി

ഉത്തരവിറക്കിയത് കഴിഞ്ഞ വർഷമാണെങ്കിലും, ഇതുസംബന്ധിച്ച നിയമം

പാർലമെന്റ് പാസാക്കിയ 2019ൽ തന്നെ സംസ്ഥാനത്തെ ദേവസ്വം ബോർഡ് നിയമനങ്ങളിലും,

മെഡിക്കൽ,എൻജിനിയറിംഗ് പ്രവേശനത്തിലും മുന്നാക്ക സംവരണം ബാധകമാക്കി.

2019ൽ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിൽ മുന്നാക്കക്കാർക്ക്

പത്ത് ശതമാനം സംവരണത്തിന് പുറമെ,21 സീറ്റ് അധികം നീക്കിവച്ചത് വിവാദമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RESERVATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.