കോഴഞ്ചേരി : ലോക്ക്ഡൗണിൽ ആശ്വാസമായി നാട്ടിൻ പുറങ്ങളിലെ 'കുഞ്ഞൻ' കടകൾ. കൊവിഡ് നിയന്ത്രണം കർശനമായപ്പോൾ മുതലാണ് ഗ്രാമങ്ങളിൽ ഇത്തരം കടകൾ തുടങ്ങിയത്. ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ടവർ, വികലാംഗർ, ദമ്പതികൾ എന്നിവരൊക്കെ ഇവിടെ ' മുതലാളി'മാരാണ്. പലചരക്ക്, പച്ചക്കറി, ചിക്കൻ, കപ്പ ഉൾപ്പെടെയുള്ള കിഴങ്ങുവർഗങ്ങൾ, നാളികേരം തുടങ്ങിയവയാണ് പ്രധാനമായും ലഭിക്കുന്നത്.
വർഷങ്ങളായി വിദേശത്തും മറ്റും ജോലി ചെയ്തിരുന്നവർ കൊവിഡ് തരംഗത്തിൽ മടങ്ങിയെത്തി പുതിയ ജീവിത മാർഗം തേടിയതാണ് കൊച്ചുകടകളിൽ പലതിന്റെയും പിറവിക്ക് കാരണം ദൂരസ്ഥലങ്ങളിലേക്ക് പോകാൻ കഴിയാതെ വന്നതോടെ ചുറ്റുവട്ടത്തുള്ള ഇൗ കടകൾ നാട്ടുകാർക്ക് വലിയ ആശ്വാസമാണ്.
ഇടറോഡുകളിലും പഴയ കെട്ടിടങ്ങളിലും അവയുടെ വരാന്തകളിലുമൊക്കെ ഇത്തരം വിപണികളുണ്ട്. കൊവിഡ് വ്യാപനം കാരണം യാത്രാസൗകര്യം കുറഞ്ഞതോടെ ടൗണുകളിലെ സ്ഥാപനങ്ങളിൽ പോയിരുന്നവർ ഇപ്പോൾ ഈ കടകളെയാണ് ആശ്രയിക്കുന്നത്.
നാട്ടുകാർക്ക് ആവശ്യമായ സാധനങ്ങളെല്ലാം ലഭിക്കുന്നുണ്ട് . കർഷകർക്ക് അവരുടെ പ്രാദേശിക വിപണിയായി ഇതിനെ വളർത്തിയെടുക്കാനും സാധിക്കും.
ടൗണുകളിൽ കച്ചവടം കുറവാണ്. ലോക്ക് ഡൗൺ നീളുന്നത് ബുദ്ധിമുട്ട് സ്യഷ്ടിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. വിൽപ്പന സാധനങ്ങൾ മൊത്തവിലയിൽ എത്തിച്ചുനൽകുന്നവർ എത്തുന്നത് കുറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |