ആലത്തൂർ: ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ജില്ലയിൽ കർഷകരിൽ നിന്ന് സർക്കാർ സംവിധാനത്തിൽ സംഭരിച്ചത് 130 ടൺ പച്ചക്കറി. വി.എഫ്.പി.സി.കെ 70 ടണ്ണും ഹോർട്ടികോർപ്പ് 60 ടണ്ണുമാണ് സംഭരിച്ചതെന്ന് ജില്ലാകൃഷി ഓഫീസിലെ വിപണന വിഭാഗം വ്യക്തമാക്കി. മാങ്ങയും ഇഞ്ചിയും കപ്പയും കറിവേപ്പിലയും വാഴക്കയും ഉള്ളിയും കുമ്പളവും ഉൾപ്പെടെ മുപ്പതോളം ഇനങ്ങൾ ഇതിൽ ഉൾപ്പെടും. ലോക്ക് ഡൗണിൽ ചന്തകൾ അടച്ചതോടെയാണ് സർക്കാർ സംവിധാനം കർഷകരുടെ രക്ഷക്കെത്തിയത്.
സംഭരണത്തിന് 24 കേന്ദ്രങ്ങൾ
വി.എഫ്.പി.സി.കെയുടെ 21ഉം കൃഷിവകുപ്പിന്റെ കീഴിൽ രണ്ട് ഇക്കോ ഷോപ്പുകളും ഹോർട്ടികോർപ്പിന്റെ പാലക്കാട് കേന്ദ്രവുമാണ് നിലവിലെ പച്ചക്കറി സംഭരണ കേന്ദ്രങ്ങൾ. താങ്ങുവില പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കർഷകർക്കാണ് ഇവിടെ ഉത്പന്നങ്ങൾ നൽകാൻ കഴിയുക. കർഷകർ നൽകുന്ന വിളകളിൽ പൊതുവിപണിയിലെ വിലയും താങ്ങുവിലയുമായുള്ള കുറവ് കണക്കാക്കിയാണ് വില നൽകുക. അഗ്രിക്കൾച്ചറൽ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം (എയിംസ്) പോർട്ടലിൽ ഇത് രേഖപ്പെടുത്തും. ജില്ലാതലത്തിലുള്ള താങ്ങുവില നിർണയ സമിതി ഇക്കാര്യം വിലയിരുത്തി കൃഷി വകുപ്പിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിക്കുക. നേന്ത്രവാഴയും മരച്ചീനിയും വള്ളിപ്പയറും ഉൾപ്പെടെ 16 ഇനങ്ങൾക്കാണ് 2020 നവംബർ ഒന്നുമുതൽ സർക്കാർ താങ്ങുവില പ്രഖ്യാപിച്ചത്.
സർക്കാരിന്റെ ആഹ്വാനം കേട്ട് കഴിഞ്ഞ ലോക്ക് ഡൗൺകാലത്ത് നിരവധിപേരാണ് വീട്ടുവളപ്പിലും തൊടിയിലും പച്ചക്കറി കൃഷി തുടങ്ങിയത്. താങ്ങുവില പദ്ധതിയെക്കുറിച്ച് അറിയാതെയും അലംഭാവം മൂലവും ഇവരിൽ ഭൂരിപക്ഷവും കൃഷിഭവൻ മുഖേന രജിസ്റ്റർ ചെയ്തില്ല. ഇവരുടെ പച്ചക്കറി താങ്ങുവില നൽകി സംഭരിക്കാൻ വി.എഫ്.പി.സികെയ്കും ഹോർട്ടികോർപ്പിനും കഴിയില്ല. രജിസ്റ്റർ ചെയ്യാത്ത കർഷകരുടെ കാര്യം പരിഗണിക്കാൻ കൃഷി വകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. സർക്കാർ തലത്തിൽ ഇതിന് തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കർഷകർ.
താങ്ങുവില കിലോയ്ക്ക്
മരച്ചീനി 12 , നേന്ത്രൻ 30 (വയനാടൻ -24), കൈതച്ചക്ക - 15, കുമ്പളം - 9, വെള്ളരി - 8, പാവൽ - 30, പടവലം - 16, വള്ളിപ്പയർ - 34, തക്കാളി - 8, വെണ്ട - 20, കാബേജ് - 11, കാരറ്റ് - 21, ഉരുളക്കിഴങ്ങ് - 20, ബീൻസ് - 28, ബീറ്റ്‌റൂട്ട് - 21, വെളുത്തുള്ളി - 139.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |