ന്യൂഡൽഹി: പുതിയ റെക്കാഡുമായി കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള ഖനന, സംസ്‌കരണ കമ്പനിയായ കോൾ ഇന്ത്യ. മേയ് മാസത്തിൽ റെക്കാഡ് അളവിലാണ് കൽക്കരി വിൽപന നടത്തിയിരിക്കുന്നത്. കൽക്കരി ഖനനവും സംസ്‌കരണവും നടത്തുന്ന കോൾ ഇന്ത്യ ലിമിറ്റഡ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കൽക്കരി ഉത്പാദകരാണ്.
മേയിൽ കോൾ ഇന്ത്യ 55 ദശലക്ഷം ടൺ കൽക്കരിയാണ് വിറ്റത്. ഇതൊരു സർവകാല റെക്കാഡ് ആണെന്നാണ് റിപ്പോർട്ടുകൾ. മേയിലെ കൽക്കരി ഉത്പാദനം 41.7 ദശലക്ഷം ടൺ ആണ്. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത്തവണ സപ്ലൈ 38 ശതമാനം കൂടി.
കൊവിഡിന്റെ ഒന്നാം തരംഗകാലത്ത് വിൽപനയിലും ഉത്പാദനത്തിലും വലിയ കുറവ് വന്നിരുന്നു. 2020 മേയിൽ കൽക്കരി ഉത്പാദനം 41.3 ദശലക്ഷം ടൺ ആയിരുന്നു. വിൽപന 40 ദശലക്ഷം ടണും. 2019 മേയിൽ വിൽപന 52 ദശലക്ഷം ടൺ ആയിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ 5.8 ശതമാനത്തിന്റെ വർദ്ധനയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
കോൾ ഇന്ത്യയുടെ കൽക്കരി വിൽപന
2019 മേയ് : 52 ദശലക്ഷം ടൺ
2020 മേയ് : 40 ദശലക്ഷം ടൺ
2021 മേയ് : 55 ദശലക്ഷം ടൺ
ലക്ഷ്യം 670 ദശലക്ഷം ടൺ
ഈ സാമ്പത്തിക വർഷം കോൾ ഇന്ത്യ ലക്ഷ്യമിടുന്നത് 670 ദശലക്ഷം ടൺ കൽക്കരി ഉത്പാദനം ആണ്. അതിൽ 545 ദശലക്ഷം ടൺ കൽക്കരിയും വൈദ്യുതോത്പാദന കമ്പനികൾ വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൾ ഇന്ത്യയുടെ പ്രധാന ഉപഭോക്താക്കൾ ഊർജ്ജോത്പാദന മേഖലയിലെ കമ്പനികളാണ്. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ നവരത്ന കമ്പനികളിൽപെടുന്നതാണ് കോൾ ഇന്ത്യ ലിമിറ്റഡ്. കൽക്കരി മന്ത്രാലയത്തിന് കീഴിലാണ് കമ്പനി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |