കോഴിക്കോട് : ആഗോള തലത്തിൽ മുൻനിര ജൂവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് നേതൃത്വം നൽകുന്ന മലബാർ ഗ്രൂപ്പ്, രാജ്യത്ത് ഒരുലക്ഷം കൊവിഡ് വാക്‌സിനുകൾ സൗജന്യമായി നല്കും. വൈറസ് ബാധയ്ക്ക് സാദ്ധ്യതയുള്ളതും, അതേസമയം വാക്‌സിൻ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതുമായ വിഭാഗത്തിൽപ്പെട്ടവർക്കു പുറമെ ആഭരണനിർമ്മാണ തൊഴിലാളികൾ, മലബാർ ഗ്രൂപ്പ് ജീവനക്കാർ, നിക്ഷേപകർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കും.
മലബാർ ഗ്രൂപ്പ് നടപ്പാക്കുന്ന സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി പ്രമുഖ ആശുപത്രികളുടെ സഹകരണത്തോടെയാണ് ദൗത്യം. ദേശീയ വാക്‌സിനേഷൻ ദൗത്യത്തെ പിന്തുണച്ചുകൊണ്ടുള്ള മലബാർ ഗ്രൂപ്പിന്റെ ആദ്യ ചുവടുവയ്പാണ് ഇതെന്ന് ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
"രോഗബാധയ്ക്ക് അധികസാദ്ധ്യതയുള്ളവരെയും പ്രായമായവരെയും വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. എട്ടുകോടി രൂപ ഇതിന് വകയിരുത്തിയിട്ടുണ്ട്. വിവിധ ചാരിറ്റബിൾ അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് അർഹരെ കണ്ടെത്തുക."- എം.പി. അഹമ്മദ് പറഞ്ഞു.
സർക്കാരിന്റെ കൊവിഡ് പ്രതിരോധ യജ്ഞത്തെ പിന്തുണച്ച് വിവിധ ക്ഷേമപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ മലബാർ ഗ്രൂപ്പിനു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൊവിഡ് കാലത്ത് പാവപ്പെട്ടവർക്കായി നാലു കോടിയിലധികം രൂപയുടെ ഭക്ഷ്യ കിറ്റുകളും അവശ്യസാധനങ്ങളും മരുന്നുകളും വിതരണം ചെയ്തു. ഗ്രൂപ്പിനു കീഴിൽ ഫറോക്കിൽ 50,000 ചതുരശ്ര അടിയിൽ നിർമ്മിച്ച ആധുനിക മറീന കൺവെൻഷൻ സെന്റർ കൊവിഡ് രോഗികൾക്ക് ചികിത്സാ സംവിധാനമൊരുക്കാൻ സർക്കാരിന് വിട്ടുനൽകി.
വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനെക്കുറിച്ചും ജീവനക്കാർക്കിടയിൽ ബോധവത്കരണത്തിനും, ആശങ്കകൾ പരിഹരിക്കുന്നതിനും സൗകര്യമൊരുക്കി.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് 10 രാജ്യങ്ങളിലായി 260- ലേറെ ഷോറൂമുകളുണ്ട്. ഗ്രൂപ്പിന്റെ ലാഭത്തിന്റെ അഞ്ചു ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികൾക്ക് നീക്കിവയ്ക്കുന്നതായും എം.പി. അഹമ്മദ് വ്യക്തമാക്കി. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, പാർപ്പിടനിർമ്മാണം തുടങ്ങിയ മേഖലകളിലാണ് ഇൗ പണം ചെലവഴിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |