തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സഹായിച്ചില്ലായിരുന്നുവെങ്കിൽ യു.ഡി.എഫിലെ ഇപ്പോൾ സഭയിലുള്ള പലരും ജയിച്ചുവരില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയുടെ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് ബി.ജെ.പിയെ എതിർക്കുന്നത് കോൺഗ്രസാണെന്നാണ് അവർ പറയുന്നത്. എന്നാൽ ഇവിടെ അവർ ബി.ജെ.പിക്കെതിരെ അരയക്ഷരം പറയുന്നില്ല. എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് മറിക്കുന്ന ശൈലി ബി.ജെ.പിയ്ക്കുണ്ട്.ഞങ്ങളോട് അവർക്കുള്ള ശത്രുത യു.ഡി.എഫ് ഉപയോഗപ്പെടുത്തുകയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ ബി.ജെ.പിക്ക് 4,26,103 വോട്ട് കുറഞ്ഞു. യു.ഡി.എഫ് 10 സീറ്റിൽ ജയിച്ചത് ഇത് വഴിയാണ്.
മൃദു ഹിന്ദുത്വത്തെ എൽ.ഡി.എഫ് പ്രോത്സാഹിപ്പിക്കുന്നതായ പ്രചാരണവുമായി ഇപ്പോൾ പ്രതിപക്ഷം ഇറങ്ങിയിരിക്കുകയാണ്. ജനപ്രതിനിധികളെ ജാതി, മതം അടിസ്ഥാനത്തിൽ വേർതിരിച്ചു കാണുന്നത് എന്തു മതേതരത്വമാണ്. സത്യം കാണാതെയും തെറ്റു തിരുത്താതെയും മുന്നോട്ടു പോയാൽ കാലത്തിനു പോലും നിങ്ങളെ രക്ഷിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷത്തോടായി മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |