നാദാപുരം: മഹാമാരിയെ തുരത്താൻ നാടിനൊപ്പമാണ് സത്യൻ നീലിമ. മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് പണം കണ്ടെത്താൻ ശിൽപ്പങ്ങൾ ഒന്നൊന്നായി ഒരുക്കുകയാണ് ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്കൂളിലെ ഈ അദ്ധ്യാപകൻ. പക്ഷികൾ, മൃഗങ്ങൾ, പുരാണ കഥാപാത്രങ്ങൾ, മഹത് വ്യക്തികൾ തുടങ്ങി ജീവൻ തുടിക്കുന്ന ശിൽപ്പങ്ങൾ ഒട്ടേറെയുണ്ട് ശേഖരത്തിൽ. ആദ്യ ലോക്ക്ഡൗൺ കാലത്തെ ഒഴിവു നേരങ്ങളിലാണ് ശിൽപ്പങ്ങളുടെ പണിപ്പുരയിലേക്ക് കയറിയത്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും സ്ഥാപിക്കാൻ കഴിയുംവിധമാണ് ഓരോ ശിൽപ്പ നിർമ്മാണവും. ആവശ്യക്കാരുടെ താത്പര്യം പോലെ ശില്പങ്ങൾ പണിയാനും സത്യൻ മാഷിന് മടിയില്ല. ലക്ഷ്യമൊന്നേയുള്ളൂ, വാക്സിനിലൂടെ നാടിനെ രക്ഷിക്കണം. സിമന്റ്, സ്റ്റീൽ ബാർ, മണൽ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ആറടി ഉയരവും നാലടി നീളവുമുള്ള അലങ്കാര റിലീഫ് ശിൽപ്പങ്ങൾ ആരെയും ആകർഷിക്കും. ഒരു ശില്പം നിർമ്മിക്കാൻ രണ്ടാഴ്ചയോളം സമയമെടുക്കുമെന്ന് സത്യൻ മാഷ് പറയുന്നു. ശരാശരി 5000 രൂപ മുതൽ ഒരു ലക്ഷം രൂപയോളം വിലമതിക്കും.
മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് പണം നൽകിയ റസീറ്റുമായി വരുന്നവർക്ക് ശിൽപ്പങ്ങൾ നൽകാനും സത്യൻ മാഷ് തയ്യാറാണ്. സമ്മാനമായി പോർട്രെയിറ്റും വരച്ചു നൽകും. നേരത്തെ മഹാത്മാഗാന്ധിയുടെ ഓയിൽ പെയിന്റിംഗ് സർക്കാർ ഓഫീസുകളിൽ നൽകിയിരുന്നു. ഇത്തരം ഇരുന്നൂറോളം ചിത്രങ്ങൾ കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും സ്കൂളുകളിലും മറ്റ് ഓഫീസുകളിലും ഇപ്പോഴുമുണ്ട്. നിരവധി പ്രമുഖ വ്യക്തികളുടെ ഛായാചിത്രങ്ങളും മാർബിൾ ചിത്രങ്ങളും വരച്ച് വിസ്മയം തീർത്തിട്ടുണ്ട്. അടുത്തിടെ നിർമ്മിച്ച രവീന്ദ്രനാഥ ടാഗോറിന്റെ ശിൽപ്പം ഏതെങ്കിലും പ്രധാന ഓഫീസിൽ സ്ഥാപിക്കണമെന്നാണ് സത്യൻ മാഷിന്റെ ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |