തിരുവനന്തപുരം: ഗവൺമെന്റ് ചീഫ് വിപ്പായി ഡോ. എൻ. ജയരാജിനെ ക്യാബിനറ്റ് റാങ്കോടെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കേരള കോൺഗ്രസ് എം പ്രതിനിധിയായ ജയരാജ് 2006 മുതൽ നിയമസഭാംഗമാണ്. 2006ൽ കോട്ടയം ജില്ലയിലെ വാഴൂർ മണ്ഡലത്തെയും 2011 മുതൽ കാഞ്ഞിരപ്പള്ളിയെയും പ്രതിനിധീകരിക്കുന്നു.
കോട്ടയം, കറുകച്ചാൽ ചമ്പക്കരയിൽ മുൻമന്ത്രിയും ഡെപ്യൂട്ടി സ്‌പീക്കറുമായിരുന്ന അന്തരിച്ച പ്രൊഫ. കെ. നാരായണകുറുപ്പിന്റെയും കെ. ലീലാദേവിയുടെയും മകനാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് എക്കണോമിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 'കേരളത്തിന്റെ പൊതുവരവും ചെലവും: കേരളത്തിന്റെ സാമ്പത്തികവളർച്ചയിലെ സ്വാധീനം" എന്ന വിഷയത്തിൽ പബ്ലിക് ഫിനാൻസിൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. 25 വർഷം കേരള, കാലിക്കട്ട്, എം.ജി സർവകലാശാലകളിലെ വിവിധ എൻ.എസ്.എസ് കോളേജുകളിൽ ഇക്കണോമിക്സ് അദ്ധ്യാപകനായിരുന്നു. രണ്ട് തവണ കോട്ടയം ജില്ലാപഞ്ചായത്ത് അംഗവുമായി.
കവിയും കോളമിസ്റ്റുമാണ്. 'സംസ്‌കൃതി" എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ രൂപീകരണത്തിൽ മുൻകൈയെടുത്തു. 'എന്റെ മണിമലയാർ" നദീ സംരക്ഷണ മുന്നേറ്റത്തിനും നേതൃത്വം നൽകി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി രൂപീകരിച്ച 'പുറപ്പാട്" സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ സംഘാടകനാണ്. ഭാര്യ: ഗീത. മകൾ: പാർവതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |