കിക്കോഫ് രാത്രി 10.30ന്
ദോഹ : ലോകകപ്പിന്റെയും ഏഷ്യൻ കപ്പിന്റെയും യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇന്ത്യൻ ഫുട്ബാൾ ടീം ഇന്ന് ഖത്തറിനെ നേരിടുന്നു. ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് ഇന്ത്യ സമയം 10.30ന് മത്സരത്തിന്റെ കിക്കോഫ്. മൂന്ന് മത്സരങ്ങൾക്കായി ഖത്തറിലെത്തിയ ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരമാണിത്. ഏഴിന് ബംഗ്ളാദേശിനെയും 15ന് അഫ്ഗാനിസ്ഥാനെയുമാണ് നേരിടേണ്ടത്.
2019ൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിനെ ഗോൾ രഹിത സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ വീണ്ടും അതേ എതിരാളികളെ നേരിടാൻ എത്തുന്നത്. എന്നാൽ ലോക്ക്ഡൗൺ കഴിഞ്ഞ ശേഷമുള്ള രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു . മാർച്ചിൽ നടന്ന ആദ്യ മത്സരത്തിൽ ഒമാനോട് 1-1ന് സമനിലയിൽ പിരിഞ്ഞപ്പോൾ അടുത്ത മത്സരത്തിൽ യു.എ.ഇയോട് 1-6 ന് നാണം കെടുകയായിരുന്നു.
യു.എ.ഇയ്ക്ക് എതിരായ മത്സരത്തിൽ കൊവിഡ് കാരണം വിട്ടുനിൽക്കേണ്ടിവന്ന നായകൻ സുനിൽ ഛെത്രി ഇന്ന് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തും. സ്പെയ്നിലെ പരിചയസമ്പത്തുമായി എത്തിയ ഇഷാൻ പണ്ഡിതയാണ് മറ്റൊരു അനുകൂലഘടകം. കഴിഞ്ഞ ഐ.എസ്.എല്ലിൽ എഫ്.സി ഗോവയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് ഇഷാൻ കാഴ്ചവച്ചിരുന്നത്. മലയാളിതാരങ്ങളായ ആഷിഖ് കുരുണിയനും സഹൽ അബ്ദുൽ സമദും ടീമിലുണ്ട്.
അടുത്തിടെ കരാർ പുതുക്കി നൽകിയെങ്കിലും ക്രൊയേഷ്യക്കാരനായ ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാച്ചിന് നിർണായകമാണ് ഈ മാസം നടക്കുന്ന മൂന്ന് മത്സരങ്ങളും. സ്റ്റിമാച്ചിന് കീഴിൽ കളിച്ച 12 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാൻ കഴിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |