വറുതിയിൽ മത്സ്യത്തൊഴിലാളികൾ
പൊന്നാനി: കടൽക്ഷോഭം, ലോക്ക് ഡൗൺ, കാലാവസ്ഥ ... ഓരോ പ്രശ്നങ്ങൾ കാരണം തുടർച്ചയായി കടലിൽ ഇറങ്ങാനാകാതെ വറുതിയുടെ തുരുത്തിലാണ് തീരദേശവാസികൾ. ഈ മാസം ഒമ്പതു മുതൽ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ മത്സ്യത്തൊഴിലാളികൾക്ക് കടലിലിറങ്ങാൻ ഇനിയും ഏറെ കാത്തിരിക്കണം. ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് തീരദേശം നേരിടുന്നത്.
ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് രണ്ടാഴ്ചയോളം കടലിലിറങ്ങാനാവാത്ത സ്ഥിതിയുണ്ടായി. ലോക്ക്ഡൗൺ ഇളവിനെ തുടർന്ന് ആന്റിജൻ ടെസ്റ്റ് നടത്തി കടലിലിറങ്ങിയപ്പോൾ കാലാവസ്ഥ മുന്നറിയിപ്പ് വന്നു. തൊട്ടടുത്ത ദിവസം മുതൽ വീണ്ടും കടലിലിറങ്ങുന്നതിന് നിരോധനമായി. ട്രോളിംഗ് തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. മിക്ക വീടുകളും പട്ടിണിയിലാണ്. സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണപ്പൊതിയിലാണ് മിക്ക കുടുംബങ്ങളും ജീവിക്കുന്നത്. സർക്കാരും ഇവരുടെ കാര്യത്തിൽ കൈമലർത്തുകയാണ്.
പട്ടിണി സഹിക്കവയ്യാതെ കഴിഞ്ഞ ദിവസം ചിലർ ചെറുതോണികളിൽ കടലിൽ പോയിരുന്നു. ഇതിൽ ഒരു തോണി അപകടത്തിൽ പെട്ടതോടെ തീരത്തുള്ളവർ ഏറെ നിരാശയിലായി. ശക്തമായ കാറ്റും കടൽക്ഷോഭവും കാരണം ബോട്ടുകൾക്കും വള്ളങ്ങൾക്കും കടലിലിറങ്ങാനാകുന്നില്ല. മത്സ്യക്ഷാമം രൂക്ഷമായതോടെ ബോട്ടുകൾ മിക്കതും നേരത്തെ കരയിൽ തന്നെയായിരുന്നു. ഏതാനും ബോട്ടുകൾ മാത്രമാണ് പെരുന്നാളിന് മുമ്പ് മീൻപിടിത്തത്തിനിറങ്ങിയത്. അതിനിടെ ശക്തമായ കാറ്റ് വീശിത്തുടങ്ങിയതോടെ വള്ളക്കാരും മീൻപിടിത്തം നിറുത്തി വച്ചു.
കടലിൽ പോകാൻ കഴിയാതെ എങ്ങനെ ജീവിക്കുമെന്നാണ് കണ്ണീരോടെ തീരത്തുള്ളവർ ചോദിക്കുന്നത്.പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ തീരദേശ സ്‌പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കും എന്ന പ്രതീക്ഷയിലാണ് വിവിധ മത്സ്യത്തൊഴിലാളി സംഘടനകൾ.
തൊഴിലില്ല തീരെ
തീരത്ത് തീർത്തും തൊഴിലില്ലാത്ത അവസ്ഥയാണ്. പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്. കഴിഞ്ഞ മാസം വള്ളക്കാർക്ക് നല്ലരീതിയിൽ മത്സ്യം കിട്ടിയിരുന്നു. നൂറു കണക്കിന് വള്ളങ്ങളും ബോട്ടുകളുമാണ് കടലിലിറങ്ങാനുള്ള അനുമതി പ്രതീക്ഷിച്ച് പൊന്നാനി ഹാർബറിൽ നങ്കൂരമിട്ടിരിക്കുന്നത്. ന്യൂനമർദ്ദത്തെ തുടർന്ന് അപ്രതീക്ഷിതമായെത്തിയ മഴയും കാറ്റും തീരത്തിന്റെ നടുവൊടിച്ചു. കടൽക്ഷോഭം പ്രകൃതി ദുരന്തത്തിൽ ഉൾപ്പെടുത്താത്തതിനാൽ നഷ്ടപരിഹാരവും ലഭിക്കുന്നില്ല. നാമമാത്രമായ തുകയാണ് ഈയിനത്തിൽ ലഭിക്കുക. ഇതാകട്ടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും. വിവിധ സന്നദ്ധ സംഘടനകൾ കടലാക്രമണത്തിൽ നാശമായ വീടുകൾ വൃത്തിയാക്കി താമസ സൗകര്യം ഒരുക്കുന്നതാണ് ആശ്വാസം .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |