SignIn
Kerala Kaumudi Online
Thursday, 25 April 2024 1.28 AM IST

പാലത്തിനായി പെരുങ്ങാലം കാത്തിരിപ്പ് തുടരുന്നു

lake

 പണി നിറുത്തിവച്ചിട്ട് രണ്ടര വർഷം

കൊല്ലം: അക്കരക്കടവിൽ പാലംപണി തുടങ്ങുമെന്ന് കരുതി വർഷങ്ങളായി കാത്തിരിക്കുകയാണ് മൺറോത്തുരുത്ത് പഞ്ചായത്തിലെ പെരുങ്ങാലം തുരുത്തുകാർ. രണ്ട് വർഷം മുമ്പ് പാലം പണിയാനായി അക്കരക്കടവിൽ ലോറികളിൽ കരമണ്ണെത്തിച്ചിരുന്നെങ്കിലും തയ്യാറെടുപ്പുകൾ ദിവസങ്ങൾക്കുള്ളിൽ നിലച്ചു. നിർമ്മാണസാമഗ്രികൾ എത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കരാറുകാരൻ പണി നിറുത്തിവച്ചിട്ട് രണ്ടര വർഷം പിന്നിടുകയാണ്.

മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ റോഡിനെയും പെരുങ്ങാലത്തെയും തമ്മിൽ ബന്ധിപ്പിക്കാനായി കൊന്നേൽക്കടവ് പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാത്തിരിപ്പിനൊടുവിൽ മൂന്നുവർഷം മുമ്പാണ് കരാറായത്. രണ്ടരവർഷം മുമ്പ് നിർമ്മാണത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. എന്നാൽ നിർമ്മാണ സാമഗ്രികൾ എത്തിക്കാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കരാറുകാരൻ പണി അവസാനിപ്പിക്കുകയായിരുന്നു.

വലിയ ലോറികൾക്ക് കടന്നുവരാനാവില്ല

കണ്ണാങ്കാട്ട് റെയിൽവേ പാലത്തിന് അടിയിലൂടെ മാത്രമേ ഇവിടേക്ക് ലോറികൾക്ക് കടന്നുവരാനാകൂ. പാലത്തിന് ഉയരമില്ലാത്തതിനാലാണ് വലിയ ലോറികൾ ഇതുവഴി കടന്നുവരാത്തത്. നിർമ്മാണ സാമഗ്രികൾ എത്തിക്കാനായി ചെറിയ ലോറികൾ ഉപയോഗിച്ചാൽ വലിയ നഷ്ടമാവും കരാറുകാരന് സംഭവിക്കുക. ഇതിന് പുറമേ റെയിൽവേ പാലത്തിന് സമീപത്തുകൂടി ലോറി ഓടുന്നത് റെയിൽവേ തടയുകയും ചെയ്തു. ഇതോടെ എസ്റ്റിമേറ്റ് പുതുക്കി നൽകിയിട്ടും കരാറുകാരൻ പണി ഉപേക്ഷിക്കുകയായിരുന്നു.

പുതുക്കിയ എസ്റ്റിമേറ്റ്

പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം തയ്യാറാക്കിയ പാലത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റും കരാറിൽ നിന്ന് ഒഴിവാക്കണമെന്ന നിർമ്മാണ കമ്പനിയുടെ അപേക്ഷയും ഒന്നരവർഷത്തിലേറെയായി നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡിന്റെ പരിഗണനയിലാണ്. നിർമ്മാണ സാമഗ്രികൾ കായലിലൂടെ ബാർജുകളിൽ എത്തിക്കാനുള്ള ചെലവുകൂടി ഉൾപ്പെടുത്തിയാണ് പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ കരാർ റദ്ദ് ചെയ്താലേ വീണ്ടും ടെണ്ടർ ചെയ്യാനാകൂ

300 കുടുംബങ്ങളും ഹയർ സെക്കൻഡറി സ്കൂളും

മൺറോത്തുരുത്ത് പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളായ ഗവ.എച്ച്.എസ്.എസ് സ്ഥിതിചെയ്യുന്നത് പെരുങ്ങാലം തുരുത്തിലാണ്. ഏകദേശം 300 കുടുംബങ്ങളാണ് പെരുങ്ങാലത്ത് താമസിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പെരുങ്ങാലം നിവാസികൾക്കും കടത്ത് മാത്രമാണ് ഏകആശ്രയം. മൺറോത്തുരുത്തിലെ പട്ടംതുരുത്ത്, കൊന്നേക്കടവ്, അരിനല്ലൂർ എന്നിവിടങ്ങളിൽ നിന്ന് പെരുങ്ങാലത്തേക്ക് കടത്തുണ്ട്. പക്ഷേ രാത്രിയിൽ പട്ടംതുരുത്ത്, കിടപ്രം എന്നിവിടങ്ങളിൽ മാത്രമാണ് ക‌ടത്തുള്ളത്. എന്തെങ്കിലും അസൗകര്യം മൂലം കടത്തുകാരന് എത്താൻ കഴിയാതെ വന്നാൽ പ്രദേശവാസികൾ വലയും.

ഒന്നുകിൽ നിലവിലെ കരാറുകാരനെ കൊണ്ടുതന്നെ പാലത്തിന്റെ നിർമ്മാണം ഏറ്റെടുപ്പിക്കണം. അല്ലെങ്കിൽ കരാർ റദ്ദാക്കി എത്രയും വേഗം ടെണ്ടർ ചെയ്യണം. എന്ത് സഹായം ചെയ്യാനും പഞ്ചായത്ത് ഭരണസമിതി തയ്യാറാണ്.

പ്രസന്നകുമാർ (പഞ്ചായത്ത് അംഗം)

കൊന്നേൽക്കടവ് പാലം

ചെലവ്: 26. 22 കോടി

നീളം: 175 മീറ്റർ

വീതി: 11 മീറ്റർ

1.5 മീറ്റർ വീതിയിൽ നടപ്പാത (ഇരുവശങ്ങളിലും)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, PERUNGALAM BRIDGE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.