ന്യൂനപക്ഷങ്ങൾ കോൺഗ്രസിനെ കൈവിട്ടു മുഖ്യമന്ത്രിയുടെ ജനപ്രീതി തിരിച്ചറിഞ്ഞില്ല
ന്യൂഡൽഹി: ശക്തമായ നേതൃത്വത്തിന്റെ അഭാവവും, അമിത ആത്മവിശ്വാസവും, ന്യൂനപക്ഷങ്ങൾ കൈവിട്ടതും കേരളത്തിൽ കോൺഗ്രസിന് തിരിച്ചടിയായെന്ന് തിരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ നിയോഗിച്ച അശോക് ചവാൻ സമിതി . പാർട്ടിയിൽ സമഗ്ര അഴിച്ചുപണി വേണമെന്നാണ് ഹൈക്കമാൻഡിന് സമിതി ചൊവ്വാഴ്ച രാത്രി നൽകിയ റിപ്പോർട്ടിലെ ശുപാർശ.
നേതൃ നിരമുതൽ താഴെത്തട്ടു വരെ നീളുന്ന സംഘടനാ ദൗർബല്യങ്ങൾ തോൽവിയുടെ ആഴം കൂട്ടിയെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപ്രീതി തിരിച്ചറിഞ്ഞുള്ള തന്ത്രങ്ങൾ നടപ്പിലാക്കാൻ കേരളത്തിൽ കോൺഗ്രസിന് കഴിഞ്ഞില്ലെന്നുമാണ് ചവാൻ സമിതി കണ്ടെത്തിയത്. നേതൃനിരയുടെ ദൗർബല്യങ്ങൾ എടുത്തു പറയുമ്പോഴും, പ്രത്യേകിച്ച് ആരുടെയും പേരിൽ കുറ്റം ചുമത്തുന്നില്ല. അതേസമയം, കൂട്ടുത്തരവാദിത്വമില്ലായ്മ തോൽവിക്ക് പ്രധാന കാരണമായെന്ന് ചൂണ്ടിക്കാട്ടുന്നു. ഗ്രൂപ്പുകളുടെ അതിപ്രസരത്തിൽ നേതാക്കളടക്കം ചിലർക്കു വേണ്ടി മാത്രം പ്രവർത്തിച്ചു. സംഘടയിലെ ദൗർബല്യങ്ങൾ മൂലം ന്യൂനപക്ഷങ്ങളും പരമ്പരാഗതമായി ഒപ്പം നിന്നവരും അകന്നതോടെ വോട്ടുബാങ്കിൽ വൻ വിള്ളലുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പിലെ ജയം നൽകിയ അമിത ആത്മവിശ്വാസം വിനയായി. തദ്ദേശ തിരഞ്ഞെടുപ്പിലെ സംഭവിച്ച വീഴ്ചകൾ പരിഹരിക്കാനും കഴിഞ്ഞില്ല.
താരിഖ് അൻവർ
കേരളത്തിലേക്ക്
പുതിയ കെ.പി.സി.സി അദ്ധ്യക്ഷന്റെ തിരഞ്ഞെടുപ്പിനും മറ്റുമായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉടൻ സംസ്ഥാനത്തെത്തും. അടിയന്തരമായി നടപ്പിലാക്കേണ്ട സംഘടനാ പരിഷ്‌കാരങ്ങൾ സംബന്ധിച്ച ഹൈക്കമാൻഡ് നിർദ്ദേശങ്ങളുമായാവും അദ്ദേഹം എത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |