തൃശൂർ: കുഴൽപ്പണക്കേസിലെ പ്രധാന പ്രതികളായ ദീപക്, രഞ്ജിത്ത് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്ന് ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ അന്വേഷണ സംഘത്തിന് മൊഴി നല്കി. കവർച്ചയ്‌ക്ക് ശേഷം ഇരുവരും ജില്ലാ ഓഫീസിലെത്തിയിരുന്നു. കേസിൽ തനിക്കോ പാർട്ടിക്കോ ബന്ധമില്ലെന്നായിരുന്നു അനീഷ്‌കുമാർ മുമ്പ് പ്രതികരിച്ചിരുന്നത്.
എന്നാൽ പൊലീസ് തെളിവുകൾ നിരത്തിയതോടെയാണ് നിലപാട് മാറ്റിയത്. ബി.ജെ.പി ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തിക്കുന്നില്ലെന്നായിരുന്നു മറുപടി. തുടർന്ന് സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. അങ്ങനെയാണ് പ്രതികൾ ബി.ജെ.പി ഓഫീസിലെത്തിയെന്ന് തെളിഞ്ഞത്. എന്നാൽ കവർച്ചയെപ്പറ്റിയുള്ള ബി.ജെ.പിയുടെ സമാന്തര അന്വേഷണത്തിന്റെ ഭാഗമായാണ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അനീഷ്‌കുമാർ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം ദീപക്കും രഞ്ജിത്തും പാർട്ടി ഓഫീസിലെത്തിയിരുന്നു. നേതാക്കൾ ഇവരെ വിളിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. കുഴൽപ്പണക്കവർച്ചയുടെ തലേദിവസം പരാതിക്കാർ താമസിച്ചിരുന്ന ഹോട്ടലിന് സമീപം അനീഷ്‌കുമാർ എത്തിയതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ധർമ്മരാജനും സംഘവും പണവുമായെത്തിയ ഏപ്രിൽ രണ്ടിന് അനീഷ് കുമാർ തൃശൂരിലുണ്ടായിരുന്നുവെന്നും വ്യക്തമായി. ധർമ്മരാജനും സംഘവും അനീഷ്‌കുമാറും ഒരേ ടവർ ലൊക്കേഷനിൽ മൂന്നര മണിക്കൂറോളമുണ്ടായിരുന്നു. അനീഷ്‌കുമാറും ബി.ജെ.പിയുടെ ജില്ലാ നേതാക്കളും പുലർച്ചെ വരെ തൃശൂരിലുണ്ടായിരുന്നുവെന്നും തെളിഞ്ഞു. ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കൃപേഷ്, രഞ്ജിത്തിന്റെ ഭാര്യ ദീപ്തി എന്നിവരെയും ഇന്നലെ പൊലീസ് ക്ലബിൽ ചോദ്യം ചെയ്തു.
വഞ്ചനാക്കുറ്റത്തിനും കേസ്
കുഴൽപ്പണ കവർച്ചാക്കേസിലെ പ്രധാന പ്രതികളായ മാർട്ടിൻ, രഞ്ജിത്ത് എന്നിവർക്കെതിരെ ആളൂർ പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കെ.എസ്.എഫ്.ഇയിൽ നിന്ന് 25 ലക്ഷം രൂപ ലോണെടുത്ത് നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് അവിട്ടത്തൂർ സ്വദേശിനിയുടെ കൈയിൽ നിന്ന് ഭർത്താവിന്റെ പേരിലുള്ള 38 സെന്റ് സ്ഥലത്തിന്റെ ആധാരവും പലപ്പോഴായി 80,000 രൂപയും വാങ്ങിയെടുത്ത് വഞ്ചിച്ചതിനാണ് കേസ്. രഞ്ജിത്തിനെതിരെ തൃശൂർ ഈസ്റ്റ്, മാള പൊലീസ് സ്റ്റേഷനുകളിലും വഞ്ചനാക്കേസുകൾ നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |