കാസർകോട്: പുല്ലൂർ -പൊള്ളക്കടയിൽ നിന്ന് കാണാതായ ആലിങ്കാൽ ഹൗസിൽ ശ്രീധരന്റെ മകൾ കെ. അഞ്ജലി (21)യെ തെലുങ്കാനയിൽ കണ്ടെത്തി. ഒരു ലോഡ്ജിൽ തനിച്ച് താമസിച്ചു വരുന്നതിനിടെ സംശയം തോന്നിയ മലയാളി സമാജം പ്രവർത്തകർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അമ്പലത്തറ പൊലീസ് അഞ്ജലിയാണിതെന്ന് കണ്ടെത്തിയത്.
കേസ് അന്വേഷിക്കുന്ന അമ്പലത്തറ ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിൽ, എസ്.ഐ മധുസൂദനൻ, വനിതാ പൊലീസ് രതി എന്നിവർ ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ഹൈദരാബാദിൽ എത്തി തെലുങ്കാന പൊലീസുമായി ബന്ധപ്പെട്ടു പെൺകുട്ടിയെ കസ്റ്റഡിയിൽ വാങ്ങി. ആധാർ കാർഡ് പരിശോധിച്ചതിൽ നിന്നാണ് അഞ്ജലിയെ തിരിച്ചറിഞ്ഞത്. ട്രെയിനിൽ ആണ് ഹൈദരാബാദിൽ എത്തിയതെന്ന് പറയുന്ന അഞ്ജലി പൊലീസിന്റെ മറ്റു ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറായിരുന്നില്ല.
ഇക്കഴിഞ്ഞ ഏപ്രിൽ 19 നാണ് അഞ്ജലിയെ വീട്ടിൽ നിന്നു കാണാതായത്. ഏപ്രിൽ 25 ന് യുവതിയുടെ വിവാഹം നിശ്ചയിച്ചതായിരുന്നു. യുവതിയുടെ തിരോധാനം സംബന്ധിച്ച് ഏറെ വിവാദമുയർന്നിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ അഞ്ജലി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തി ചെന്നൈ മെയിലിന് കയറിയതായി കണ്ടെത്തിയിരുന്നു. ചെന്നൈ മുതൽ തെലുങ്കാനയിൽ എത്തുന്നത് വരെ അഞ്ജലി തനിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. പള്ളിക്കരയിലെ യുവാവിന്റെ കൂടെ പോയെന്ന സംശയത്തിൽ അന്വേഷിച്ചെങ്കിലും ഇയാൾ ഗൾഫിലാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.
രണ്ടു തവണ പൊലീസ് ചെന്നൈയിലും ബംഗളൂരുവിലും പോയി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബെംഗളൂരു വഴി ഹൈദരാബാദിലേക്ക് കടന്നെന്ന സംശയം ഉയർന്നതോടെ പൊലീസ് ആന്ധ്രയിലെയും തെലുങ്കാനയിലെയും മലയാളി സമാജം പ്രവർത്തകർക്ക് ലുക്ക് ഔട്ട് നോട്ടീസ് അയച്ചുകൊടുത്തിരുന്നു.
യാത്ര സ്വർണം വിറ്റ് കാശാക്കി
വിവാഹത്തിന് വീട്ടുകാർ കരുതിവെച്ചിരുന്ന പത്ത് പവന്റെ ആഭരണങ്ങളും എടുത്താണ് അഞ്ജലി വീട്ടിൽ നിന്ന് പോയത്. ഈ ആഭരണങ്ങൾ ചെന്നൈയിലെ ഒരു ജുവലറിയിൽ വിറ്റുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആഭരണങ്ങൾ വിൽക്കുന്ന സിസി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. വിവാഹ ജീവിതത്തോട് താല്പര്യം ഇല്ലാത്തതിനാൽ നാടുവിട്ടതാണെന്ന് പൊലീസ് കരുതുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |