വാമനപുരം: മടത്തറ, കൊല്ലായിൽ, തട്ടുപാലം, വാമനപുരം ഭാഗങ്ങളിൽ വാമനപുരം എക്സൈസ് നടത്തിയ റെയ്ഡിൽ ചാരായം, കോട, വാറ്റുപകരണങ്ങൾ എന്നിവയോടൊപ്പം 1,61,500 രൂപയുടെ കള്ളനോട്ടും പിടിച്ചെടുത്തു. 40 ലിറ്റർ ചാരായം, ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ 1220 ലിറ്റർ കോട, 50,000 രൂപ വിലമതിക്കുന്ന വാറ്റുപകരണങ്ങൾ, 35,000 രൂപ, ചാരായം കടത്താൻ ഉപയോഗിച്ച മാരുതി ഡിസയർ കാർ എന്നിവയാണ് പിടിച്ചെടുത്തത്. ചാരായം കടത്താൻ ഉപയോഗിച്ച കാറിൽ നിന്നാണ് 1,61,500 രൂപയുടെ കള്ളനോട്ട് കണ്ടെടുത്തത്. കാറിന്റെ ഗിയർ ലിവറിന്റെ മുൻവശത്തുള്ള രഹസ്യഅറയിലാണ് കള്ളനോട്ടുകൾ സൂക്ഷിച്ചിരുന്നത്.കണ്ടെടുത്ത കള്ളനോട്ടുകൾ തുടർനടപടികൾക്കായി പാലോട് പൊലീസിന് കൈമാറും.
കൊച്ചാലുംമൂട് സ്വദേശിയായ ഇർഷാദ് എന്നയാൾ മടത്തറ കേന്ദ്രീകരിച്ച് വാണിജ്യാടിസ്ഥാനത്തിൽ ചാരായം വാറ്റി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വില്പന നടത്തുന്നുവെന്ന് വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
മടത്തറ തട്ടുപാലത്ത് ജെ.സി.ബി ജീവനക്കാർക്ക് താമസിക്കാനെന്ന പേരിൽ വീട് വാടകയ്ക്കെടുത്താണ് ഇർഷാദ് വൻതോതിൽ ചാരായവാറ്റ് നടത്തിയിരുന്നത്. നിരവധി ക്രിമിനൽ, അബ്കാരി, വനം കുറ്റകൃത്യങ്ങളിൽ പ്രതിയാണ് പാങ്ങോട് കൊച്ചാലുംമൂട് തോട്ടുംപുറത്ത് വീട്ടിൽ ഇർഷാദ്.
എക്സൈസ് സംഘത്തെക്കണ്ട് ഓടിരക്ഷപ്പെട്ട ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.
കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണവും ആരംഭിച്ചു. കഴിഞ്ഞ ലോക്ക് ഡൗണിലും ചാരായവാറ്റുമായി ബന്ധപ്പെട്ട് ഇർഷാദ് വാമനപുരം എക്സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ മനോജ് കുമാർ, ഷാജി, പി.ഡി. പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ്കുമാർ, അനിരുദ്ധൻ, അൻസർ, വിഷ്ണു, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |