തച്ചമ്പാറ: ഉറങ്ങിക്കിടന്ന മകനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്ന സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. പാലക്കയം പുതുക്കാട് കടുവക്കുഴിയിൽ ജിബിൻ (ഉണ്ണികൊച്ച് - 29) ആണ് കൊല്ലപ്പെട്ടത്. അച്ഛൻ ജോസ് എന്ന ചാക്കോച്ചൻ (57)നെ കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. കഴിഞ്ഞദിവസം രാത്രിയിൽ വഴക്കിനിടെ മദ്യലഹരിയിൽ മകൻ അച്ഛനെ മർദ്ദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ജോസും ജിബിനും മാത്രമാണ് വീട്ടിൽ താമസം. തൊട്ടടുത്ത് മൂത്ത മകൻ ജിജു കുടുംബസമേതം താമസിക്കുന്നുണ്ട്. റബ്ബർ റെയിൻഗാർഡ് ജോലിയുമായി ബന്ധപ്പെട്ട് ജിജുവും ജിബിനും അച്ഛനും വീട്ടിലിരുന്ന് ചൊവ്വാഴ്ച രാത്രി ഒമ്പതരവരെ സംസാരിച്ചിരുന്നു. തുടർന്ന് ജിജു സ്വന്തം വീട്ടിലേക്ക് പോയി. ശേഷം ജിബിനും അച്ഛനും തമ്മിൽ വാക്കുതർക്കവും അടിപിടിയും നടന്നു. പ്രകോപിതനായ ജോസ് മകൻ ഉറങ്ങുമ്പോൾ ചുറ്റിക കൊണ്ടടിച്ച് കൊല്ലുകയായിരുന്നു. പുലർച്ചെ അഞ്ചരയോടെ ജോസ് തന്നെയാണ് ജിജുവിന്റെ വീട്ടിലെത്തി വിവരം അറിയിച്ചത്.
കല്ലടിക്കോട് സി.ഐ സിജോ വർഗീസിന്റെ സംഘം സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ജിബിന്റെ അമ്മ: എൽസമ്മ. സഹോദരൻ: ജിജു.
ജോസിന്റെ ഭാര്യ രണ്ടുവർഷമായി അകന്നുകഴിയുകയാണ്. മരിച്ച ജിബിൻ വിവാഹിതനാണ്. ഭാര്യ റീനയും കുഞ്ഞും സ്വന്തംവീട്ടിലാണ് താമസം. പ്രസവത്തിനായി പോയ റീന തിരിച്ചുവന്നിട്ടില്ല. അച്ഛനും മകനും മദ്യപിച്ച് വഴക്കിടുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു.
മണ്ണാർക്കാട് ഡിവൈ.എസ്.പി സുനിൽകുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബിജുകുമാർ, കല്ലടിക്കോട് സി.ഐ സിജോ വർഗീസ്, എസ്.ഐ സുൽഫിക്കർ മുളമ്പാട്ടിൽ എന്നിവരും പാലക്കാട് നിന്നും വിരലടയാള വിദഗ്ദ്ധരുമെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |