ചങ്ങനാശേരി: ഫാത്തിമാപുരത്ത് വീടിന്റെ ടെറസിന്റെ മുകളിൽ നിന്നും കുളിമുറികളിൽ നിന്നും ബക്കറ്റുകളിൽ സൂക്ഷിച്ച നിലയിൽ ചാരായം നിർമ്മിക്കാനായി തയാറാക്കിയ 500 ലിറ്ററോളം കോടയും ,ചാരായവും ചാരായ നിർമ്മാണ സാമഗ്രികളും പിടികൂടി. ചങ്ങനാശേരി എക്സൈസ് ഇൻസ്പെക്ടർ അൽഫോൺസ് ജേക്കബിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വാഴപ്പള്ളി കോയിപ്പള്ളി സ്കൂൾ ഗ്രൗണ്ടിന് സമീപം ആലുങ്കൽ വീട്ടിൽ സെബാസ്റ്റ്യൻ (സുര 56) നെ എക്സൈസ് അറസ്റ്റ് ചെയ്തു. ആഴ്ചകൾക്ക് മുൻപ് പിടിച്ച ചാരായകേസിൽ എക്സൈസുകാരെ കബളിപ്പിച്ച് തന്ത്രപൂർവ്വം രക്ഷപെട്ടിരുന്നു ഇയാൾ. ഒട്ടനവധി ക്രിമിനൽ കേസിലെ പ്രതിയാണ് സെബാസ്റ്റ്യൻ. ലിറ്ററിന് 2000 രൂപ നിരക്കിലാണ് ഇയാൾ ചാരായം വിറ്റിരുന്നത്. ഫാത്തിമാപുരത്തുള്ള മുൻ കോളേജ് പ്രഫസറുടെ ഇരുനില വീട് ഇരുപതിനായിരം രൂപയ്ക്ക് വാടകയ്ക്ക് എടുത്തായിരുന്നു ഇയാൾ ചാരായം വാറ്റിയിരുന്നത്.ഇന്നലെ രാത്രി വീട്ടിൽ റെയ്ഡ് നടന്നപ്പോൾ സെബാസ്റ്റ്യന്റെ കുടുംബാംഗങ്ങൾ അല്ലാത്ത ബാഗ്ലൂരിൽ നിന്നുള്ള ഒന്നിലധികം സ്ത്രീകളും ഇവിടെയുണ്ടായിരുന്നു. സത്രീകളെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. സഹായിയായി നിന്നയാൾ എക്സൈസിനെ കണ്ട് ഓടി രക്ഷപെട്ടു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |