ന്യൂഡൽഹി: പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യനിർണയ മാർഗരേഖ തയാറാക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭിപ്രായം കൂടി തേടാൻ സി.ബി.എസ്.ഇ തീരുമാനിച്ചു. അടുത്ത ആഴ്ചയോടെ മാർഗരേഖ പ്രസിദ്ധീകരിക്കാനാണ് നീക്കം. ഇതിന് മുന്നോടിയായി വിവിധ സർവകലാശാലകളുടെ അടക്കം അഭിപ്രായം കൂടി തേടും. പ്രൊഫഷണൽ കോഴ്‌സുകൾക്ക് പന്ത്രണ്ടാം ക്ലാസ് മാർക്ക് പരിഗണിക്കുന്ന സാഹചര്യത്തിൽ പിന്നീടുള്ള വിഷയങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. മുൻ വർഷങ്ങളിലെ മാർക്കുകളും ഇന്റേണൽ മാർക്കും മൂല്യനിർണയത്തിൽ പരിഗണിക്കും.
ഈ രീതിയോട് പരാതിയുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേകം പരീക്ഷ നടത്തും. മൂല്യനിർണയത്തിന് രണ്ട് മാസം എടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഫലപ്രഖ്യാപനം വൈകരുതെന്നും തീയതി ഉടൻ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പരീക്ഷ റദ്ദാക്കിയ വിവരവും മൂല്യനിർണ്ണയം സംബന്ധിച്ച വിവരങ്ങളും ഇന്ന് കേന്ദ്രം കോടതിയെ അറിയിക്കും.
പത്താം ക്ലാസ്: കേന്ദ്രത്തിന് നോട്ടീസ്
സി.ബി.എസ്.ഇ പത്താം ക്ലാസ് മൂല്യനിർണയ രീതിയെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിൽ ഡൽഹി ഹൈക്കോടതി സി.ബി.എസ്.സി, കേന്ദ്രം, ഡൽഹി സർക്കാർ എന്നിവർക്ക് നോട്ടീസ് അയച്ചു. മുൻ ക്ലാസുകളിലെ ഫലവും ഇന്റേണൽ മാർക്കിന്റെയും അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് ഹർജിക്കാരായ ജസ്റ്റിസ് ഫോർ ആൾ എന്ന സംഘടന ആരോപിച്ചു.
പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിൽ തിരിച്ചടിയാവുമെന്ന് ആശങ്ക
തിരുവനന്തപുരം: സി.ബി.എസ്.ഇ, ഐ.എസ്.സി 12-ാം ക്ളാസ് പരീക്ഷ റദ്ദാക്കിയത് പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തെ ബാധിക്കുമെന്ന ആശങ്കയിൽ വിദ്യാർത്ഥികൾ. പ്ലസ്ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് ലഭിച്ച മാർക്കും പ്രവേശനപരീക്ഷയിലെ സ്‌കോറും തുല്യമായി പരിഗണിച്ചാണ് എൻട്രൻസ് കമ്മിഷണർ റാങ്ക് പട്ടിക തയാറാക്കുന്നത്. പരീക്ഷ റദ്ദാക്കിയതിന് പകരം മാർക്ക് നിശ്ചയിക്കാൻ സി.ബി.എസ്.ഇ തയാറാക്കുന്ന മാനദണ്ഡം നിർണായകമാകും. മാനദണ്ഡം ഒരാഴ്ചയ്ക്കകം നിശ്ചയിക്കും. മുൻ വർഷങ്ങളിൽ എൻജിനിയറിംഗ് പ്രവേശനത്തിൽ ആദ്യ റാങ്കുകളിൽ കൂടുതൽ വരുന്നത് സി.ബി.എസ്.ഇ വിദ്യാർത്ഥികളായിരുന്നു. കഴിഞ്ഞ വർഷം എൻജിനിയറിങ്ങിൽ ആദ്യ 5000 റാങ്കിൽ 2477 പേർ സി.ബി.എസ്.ഇക്കാരാണ്. സംസ്ഥാന സിലബസിൽ പഠിച്ച 2280 പേരും. 14,468 പേരാണ് സി.ബി.എസ്.ഇയിൽ പഠിച്ച് കഴിഞ്ഞവർഷം എൻജിനിയറിംഗ് റാങ്ക് പട്ടികയിൽപ്പെട്ടത്. ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ പ്രവേശനത്തിന് ശ്രമിക്കുന്നവർക്കും ആശങ്കയുണ്ട്. 95ശതമാനത്തിലേറെ മാർക്കുള്ളവർക്കു പോലും ഇഷ്ട കോളേജുകളിലും വിഷയങ്ങളിലും ബിരുദ പ്രവേശനം ലഭിക്കാത്ത സാഹചര്യമാണ്. സംസ്ഥാനത്ത് നാൽപ്പതിനായിരത്തോളം കുട്ടികളാണ് സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയെഴുതാറുള്ളത്.
സിബിഎസ്ഇ പരിഗണിക്കുന്നത്
9, 10, 11 ക്ലാസ്സുകളിലെ അവസാന പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ മൂല്യ നിർണ്ണയം .
പന്ത്രണ്ടാം ക്ലാസിലെ ഇന്റേണൽ അസസ്മെന്റ് ഫലവും, പത്താം ക്ലാസിയിലെ അവസാന പരീക്ഷയുടെ മാർക്കും. മാർക്കിൽ തൃപ്തിയില്ലാത്തവർക്ക് പിന്നീട് പരീക്ഷ എഴുതാൻ അവസരം
''എൻട്രൻസ് പരീക്ഷാ മാനദണ്ഡത്തിൽ മാറ്റം വരുത്തില്ല. സിബിഎസ്ഇ നൽകുന്ന മാർക്ക് ലിസ്റ്റ് പരിഗണിച്ചാവും നടപടികൾ. കുട്ടികൾക്ക് ആശങ്ക വേണ്ട ''
.-എ.ഗീത എൻട്രൻസ് കമ്മിഷണർ
ആശങ്ക വേണ്ട
കൊച്ചി: പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കിയതിന്റെ പേരിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂൾ അധികൃതർ. തുടർപഠനവും ദേശീയ പ്രവേശനപ്പരീക്ഷകളിൽ പങ്കെടുക്കാനുള്ള അവസരവും ഒരുക്കി വിദ്യാർത്ഥികളെ ചേർത്തുനിറുത്തുമെന്ന് കേന്ദ്ര സർക്കാരും സി.ബി.എസ്.ഇ അധികൃതരും ഉറപ്പു നൽകിയിട്ടുണ്ടെന്ന് സ്കൂൾ മാനേജ്മെന്റ് സംഘടനാ ഭാരവാഹികൾ അറിയിച്ചു. ദേശീയതലത്തിലുള്ള പരീക്ഷ നടത്തുന്നതിന് സാദ്ധ്യമായ മാർഗങ്ങൾ കേന്ദ്രം പരിഗണിച്ചിരുന്നു. സംസ്ഥാന സർക്കാരുകളുമായും സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് സംഘടനകൾ എന്നിവയുമായി നിരവധി ചർച്ചകൾ നടത്തി. കൊവിഡ് വ്യാപനം രൂക്ഷമായ സ്ഥിതിയിലാണ് പരീക്ഷകൾ റദ്ദാക്കിയതെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ കേരളകൗമുദിയോട് പറഞ്ഞു. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കാത്ത തീരുമാനമാകും എടുക്കുക. സംസ്ഥാന സർക്കാരുകൾ, യു.ജി.സി., നാഷണൽ ടെസ്റ്റിംഗ് ഏജൻസി, മാനേജ്മെന്റുകൾ എന്നിവയുമായി ദീർഘമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. ഭാവിപഠനം, പ്രവേശനപ്പരീക്ഷ എന്നിവയ്ക്ക് ദോഷകരമാകാത്ത മാനദണ്ഡങ്ങളാകും സ്കോർ നൽകാൻ നിശ്ചയിക്കുക. പരീക്ഷ മാറ്റിവയ്ക്കൽ സംബന്ധിച്ച കേസിൽസുപ്രീം കോടതി വ്യാഴാഴ്ച തീരുമാനമെടുക്കും.. ലഭിക്കുന്ന സ്കോറിൽ തൃപ്തരല്ലാത്തവർക്ക് പരീക്ഷ എഴുതാനും അവസരം ലഭിക്കും. ഇതിന്റെയും ഫലത്തിന്റെ അടിസ്ഥാനത്തിലേ തുടർപഠനത്തിന് നടപടികൾ സ്വീകരിക്കൂ. നീറ്റ് പോലുള്ള ദേശീയപ്രവേശന പരീക്ഷകൾ, കോളേജ് പ്രവേശനം എന്നിവയ്ക്കും ആവശ്യമായ സമയം ലഭിക്കും. സാമൂഹിക മാദ്ധ്യമങ്ങളിലും മറ്റും ആശങ്ക പടർത്തുന്ന പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്ന് ഡോ. ഇന്ദിരരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |