തിരുവനന്തപുരം: ലോക്ക് ഡൗണും കൊവിഡ് ഭീതിയുമൊക്കെ മാറിക്കഴിയുമ്പോൾ തലസ്ഥാന നഗരത്തിൽ പുത്തൻ ബസുകൾ നീല, മഞ്ഞ, ഓറഞ്ച്, പർപ്പിൾ നിറങ്ങളിൽ ഓടും. നഗരത്തിലെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ, ആശുപത്രികൾ എന്നിവയെ ബന്ധിപ്പിച്ചുള്ള കെ.എസ്.ആർ.ടി.സിയുടെ സിറ്റി സർക്കുലർ സർവീസുകളാണിത്. ഓരോ റൂട്ടിനും ഓരോ നിറത്തിലുള്ള ബസുകൾ തയ്യാറായി വരികയാണ്. പാപ്പനംകോട് ഡിപ്പോയിലെത്തി പദ്ധതിയുടെ പുരോഗതി മന്ത്രി ആന്റണി രാജു വിലയിരുത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങിയ പരിഷ്കരണ നടപടികളുടെ ഭാഗമായി എം.ഡി ബിജു പ്രഭാകറാണ് പദ്ധതിക്ക് അന്തിമരൂപം നൽകിയത്.
നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളായ കിഴക്കേകോട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലെത്താതെ തന്നെ നഗരത്തിനുള്ളിലും പ്രാന്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവിൽ സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിലാണ് സർവീസുകൾ സജ്ജീകരിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തിൽ ഏഴ് സർക്കുലർ റൂട്ടുകളിലാണ് സർവീസ് ആരംഭിക്കുക. തുടർന്ന് 15 റൂട്ടുകളിൽ സർവീസ് നടത്തും. യാത്രക്കാർക്ക് ആയാസ രഹിതമായി കയറുന്നതിനും ഇറങ്ങുന്നതിനുമായി ലോ ഫ്ലോർ ബസുകളാണ് ഇതിനായി തയ്യാറാക്കിയത്. ഗതാഗതം സാധാരണ നിലയിലാകുമ്പോഴേക്കും 200 ബസുകൾ ഈ രീതിയിൽ സർവീസിനിറക്കാനാണ് പദ്ധതി. സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി കൂടുതൽ യാത്രക്കാർക്ക് നിന്ന് യാത്രചെയ്യുന്ന തരത്തിലാണ് ബസുകളുടെ രൂപകല്പന.
'' സിറ്റി സർക്കുലർ സർവീസുകളിൽ യാത്രക്കാർക്ക് ഒരു നിശ്ചിത തുകയ്ക്ക് ഏകദിന യാത്രാപ്പാസ് ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്. ഈ പാസ് ഉപയോഗിച്ച് ഒരു ദിവസം തന്നെ എല്ലാ സർക്കുലർ റൂട്ടുകളിലും യാത്രചെയ്യാം.
- ആന്റണി രാജു, ഗതാഗത മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |