SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.52 AM IST

വീണ്ടും മഴ വരുന്നു, തീരദേശം ആശങ്കയിൽ

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിക്കാനിരിക്കെ തീരദേശ നിവാസികൾ വീണ്ടും ആശങ്കയിൽ. ഇക്കുറി ശരാശരിയെക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കൂടിയായപ്പോൾ കടലിന്റെ മക്കളുടെ നെഞ്ചിടിപ്പ് കൂടുകയാണ്. അടുത്തിടെ മൂന്ന് മത്സ്യത്തൊഴിലാളികൾ കടൽക്ഷോഭത്തിൽപ്പെട്ട് മരിച്ചതിന്റെ വേദന ഇതുവരെ മാറിയിട്ടില്ല. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കടലിന്റെയും കാറ്റിന്റെയും ഗതിയും വേഗതയും മനസിലാക്കാൻ കഴിയുന്നില്ലെന്നാണ് ഇവർ പറയുന്നത്.

ന്യൂനമർദ്ദവും കടൽ പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പുമുണ്ടായാൽ കടലേറ്റവും വീടുകൾ നഷ്ടപ്പെടുമെന്നതും വലിയതുറ - ശംഖുംമുഖം മേഖലകളിൽ പതിവാണ്. കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റത്തോടൊപ്പം സംഭവിക്കുന്ന വലിയ തിരമാലകളുടെ വരവ് കടലേറ്റത്തിന് കാരണമാകുന്നുണ്ട്. തുറമുഖ നിർമ്മാണ ജോലികൾ കാരണം കൂടുതലായി തീരശോഷണമുണ്ടാകുന്നുവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. യാസ് ചുഴലിക്കാറ്റിന്റെ പ്രകമ്പനഫലമായി ശക്തമായ തിരമാലകൾ ഉയർന്നപ്പോൾ വലിയതുറ മേഖലയിലെ നാലാംനിര വീടുകളുടെ നിലനില്പുതന്നെ അപകടത്തിലായി. അടിസ്ഥാനം ഇളകി ഏതുനിമിഷവും തകർന്നുവീഴാമെന്ന അവസ്ഥയിലാണ് ഈ വീടുകൾ.

കഴിഞ്ഞ മഴയിലുണ്ടായ കടൽക്ഷോഭത്തിൽ പൂന്തുറ, വലിയതുറ, ചെറിയതുറ ഭാഗങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. വലിയതുറ ഡോൺബോസ്കോ ഗ്രൗണ്ടിന് സമീപത്തെ കടൽക്കരയിൽ മൂന്ന് ഇരുനില വീട് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കടലാക്രമണത്തിൽ വീടിന്റെ തറമണ്ണ് തിരമാലയിൽ ഇളകിപ്പോയ നിലയിലാണ്. ഇവിടെ ജിയോബാഗ് അടക്കം നിക്ഷേപിച്ച് ഉറപ്പിച്ചിട്ടുണ്ടെങ്കിലും അപകടനില തുടരുകയാണ്. അപകടാവസ്ഥയിലുള്ള ഈ വീട്ടിലുള്ളവരെ ഒന്നരവർഷം മുമ്പ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നെങ്കിലും ഏകദേശം 130ലധികം പേരുള്ള ക്യാമ്പിലെ അസൗകര്യം കാരണം ഇവർ വീണ്ടും ഇടിഞ്ഞുവീഴാറായ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഭയപ്പാടിൽ തീരദേശവാസികൾ

ചെറിയതുറ, വലിയതുറ, കുഴിവിളാകം, കൊച്ചുതോപ്പ്, വലിയതോപ്പ്, ശംഖുംമുഖം, കണ്ണാന്തുറ, വെട്ടുകാട്, കൊച്ചുവേളി, വലിയവേളി, പള്ളിത്തുറ, തുമ്പ മേഖലകളിലുള്ളവർ കാലവർഷത്തിന്റെ വരവിൽ ഭയപ്പാടിലാണ്. വലിയതുറ സെന്റ് ആന്റണീസ് ഫുട്‌ബാൾ ഗ്രൗണ്ടിന്റെ 70 ശതമാനത്തോളം സ്ഥലവും ഇതിനോടകം കടലെടുത്തുകഴിഞ്ഞു. ഇവിടങ്ങളിൽ കടൽഭിത്തിയില്ലാത്തതാണ് അപകടത്തിനു കാരണമായത്.

പൂന്തുറ മേഖലയിൽ പുലിമുട്ട് ഇട്ടതോടെയാണ് അവിടെ തടഞ്ഞുനിറുത്തുന്ന തിരമാലകൾ ശക്തിയോടെ മറ്റു മേഖലയിലേക്ക് എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. അതിനാൽ അവിടെ നിർമ്മിച്ച മാതൃകയിൽ ചെറിയതുറ, വലിയതുറ മേഖലയിലും കടൽഭിത്തി പണിയുമെന്ന് അധികൃതർ പറഞ്ഞിരുന്നു.

എന്നാൽ ഓരോ കടലാക്രമണം വരുമ്പോഴും ജിയോബാഗ് പോലെ തട്ടിക്കൂട്ട് ഏർപ്പാട് നടത്തുന്നതല്ലാതെ സ്ഥിരമായ സംവിധാനം ഒരുക്കാൻ യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന് വലിയതുറ സ്വദേശി ത്രേസ്യാമ്മ ബോസ്‌കോ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.