കൊല്ലം: ലക്ഷങ്ങൾ വാങ്ങി വ്യാജ മെഡിക്കൽ ബിരുദങ്ങൾ നൽകുന്ന സംഘങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തും പ്രവർത്തിക്കുന്നതായി സൂചന. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഗെെനക്കോളജിസ്റ്റ് ചേർത്തല വാരനാട് സ്വദേശി ടി.എസ് .സീമയുടെ പോസ്റ്റുഗ്രാഡ്വേറ്റ് ബിരുദം വ്യാജമാണെന്ന കണ്ടെത്തലാണ് ആരോഗ്യവകുപ്പിന്റെ വിജിലൻസ് വിഭാഗത്തെ ഈ നിഗമനത്തിലേക്ക് നയിക്കുന്നത്.
മഹാരാഷ്ട്രയിലെ യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസിൽ നിന്ന് മാസ്റ്റർ ഒഫ് സർജറി ഇൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയതായുള്ള സർട്ടിഫിക്കറ്റ് നൽകിയാണ് സീമ ആരോഗ്യവകുപ്പിൽ ജോലി നേടിയത്. ഇതിലുള്ള റോൾ നമ്പർ മഞ്ജു ശ്രീലാൽ എന്ന ഡോക്ടറുടേതാണെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. യഥാർത്ഥ ബിരുദം നേടിയ ഡോക്ടറുടെ റോൾ നമ്പർ സീമയ്ക്ക് എങ്ങനെ കിട്ടിയെന്ന ചോദ്യമാണ് വ്യാജസർട്ടിഫിക്കറ്റ് ലോബിയിലേക്ക് അന്വേഷണം തിരിച്ചത്. 2008ൽ സീമ ഇതേ യൂണിവേഴ്സിറ്റിയിൽ ഗൈനക്കോളജിയിൽ ഉപരിപഠനത്തിന് ചേർന്നിരുന്നെങ്കിലും കോഴ്സ് പൂർത്തിയാക്കാതെ പിന്മാറുകയായിരുന്നു. വ്യാജസർട്ടിഫിക്കറ്റിനായി സീമ ലക്ഷങ്ങൾ മുടക്കിയിട്ടുണ്ടെന്നാണ് സൂചന. 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് ഇത്തരം വ്യാജ സർട്ടിഫിക്കറ്റുകൾ ചമയ്ക്കുന്നവർ ആവശ്യപ്പെടാറുള്ളത്. മഹാരാഷ്ട്ര, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം ലോബികൾ പ്രവർത്തിക്കുന്നതായാണ് വിവരം. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും കേന്ദ്രീകരിച്ച് ഈ സംഘങ്ങൾക്ക് രഹസ്യ ഏജന്റുമാർ പ്രവർത്തിക്കുന്നതായും സൂചനയുണ്ട്.
സീമ വ്യാജ സർട്ടിഫിക്കറ്റ് നൽകി സർവീസിൽ കയറിയതിനു സമാനമായ സംഭവങ്ങൾ വേറെയും ഉണ്ടാകാനുളള സാദ്ധ്യത വിജിലൻസ് തളളിക്കളയുന്നില്ല. പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് സീമയെ ചോദ്യം ചെയ്താൽ മാത്രമേ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചതെങ്ങനെയെന്ന് കണ്ടെത്താനാകൂ. അതിനുള്ള നടപടികൾ ആരംഭിക്കാൻ നിർദ്ദേശം നൽകിയതായി ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ. രമേശ് പറഞ്ഞു. ആരോഗ്യവകുപ്പിൽ നിന്ന് ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. ഇതിന് സംസ്ഥാന സർക്കാരാണ് ഉത്തരവിടേണ്ടത്.
റാങ്ക് വാർത്ത പത്രങ്ങളിൽ
വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച ശേഷം ഒന്നാം റാങ്ക് കിട്ടിയെന്ന് കാട്ടി സീമ പത്രങ്ങളിൽ ചിത്രം സഹിതം വാർത്ത നൽകിയിരുന്നു. മുൻഗണന ലഭിക്കുന്നതിനും സംശയം തോന്നാതിരിക്കുന്നതിനുമായി ഈ വാർത്ത ഇന്റർവ്യൂ ബോർഡിനു മുന്നിൽ ഹാജരാക്കിയെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി. ശാസ്താംകോട്ട പടിഞ്ഞാറേ കല്ലട സ്വദേശി സാബുവിന്റെ നവജാതശിശു മരിച്ചതിനെ തുടർന്നുള്ള പരാതിയും അന്വേഷണവുമാണ് സീമയുടേത് വ്യാജ ബിരുദമാണെന്ന് കണ്ടെത്താനിടയാക്കിയത്. ഇതേത്തുടർന്ന് സീമയെ സസ്പെൻഡ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |