തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി ക്യാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർമാനായേക്കും. ക്യാബിനറ്റ് റാങ്കുള്ള പദവി നൽകിയാൽ ജോസ് കെ മാണി രാജിവച്ച രാജ്യസഭാ സീറ്റ് സി പി എം ഏറ്റെടുത്തേക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് സി പി എം നേതാക്കളുമായി ജോസ് കെ മാണി തിരുവനന്തപുരത്ത് ചർച്ച നടത്തിയെന്ന് കേരള കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ പതിനയ്യായിരത്തോളം വോട്ടുകൾക്ക് പരാജയപ്പെട്ട ജോസിന് ക്യാബിനറ്റ് റാങ്കുള്ള പദവി നൽകാമെന്ന് സി പി എം ഉറപ്പുനൽകിയിരുന്നതായാണ് കേരള കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് വി എസ് അച്യുതാനന്ദനെ അനുനയിപ്പിക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് രൂപീകരിച്ചതാണ് ഭരണപരിഷ്‌കാര കമ്മിഷൻ.
31 ജീവനക്കാരും തിരുവനന്തപുരത്ത് ഓഫിസും വസതിയും ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാന് ലഭിക്കും. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ജോസിനെ സജീവമായി നിർത്തി മദ്ധ്യതിരുവിതാംകൂറിലെ യു ഡി എഫ് കോട്ടകളിൽ വിളളൽ വീഴ്‌ത്തുകയാണ് സി പി എം ലക്ഷ്യം.
ഭരണപരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷ പദവി നൽകിയില്ലെങ്കിൽ കാർഷിക കമ്മിഷൻ രൂപീകരിച്ച് അദ്ധ്യക്ഷ പദവി നൽകുന്ന കാര്യവും സി പി എമ്മിന്‍റെ ആലോചനയിലുണ്ട്. എന്നാൽ പുതുതായി കാർഷിക കമ്മിഷൻ രൂപീകരിക്കുന്നത് വിവാദത്തിന് ഇടയാക്കുമോയെന്ന് സി പി എമ്മിന് ആശങ്കയുമുണ്ട്. കാർഷിക കടാശ്വാസ കമ്മിഷനുണ്ടെങ്കിലും അദ്ധ്യക്ഷന് ക്യാബിനറ്റ് റാങ്കില്ല. കേരള കോൺഗ്രസിനെ എതിർക്കുന്ന സി പി ഐയുടെ പക്കലുള്ള കൃഷിവകുപ്പിന് കീഴിൽ കാർഷിക കമ്മിഷൻ വരുമെന്നതാണ് സി പി എമ്മിനെ കുഴയ്‌ക്കുന്ന മറ്റൊരു കാര്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |