ന്യൂഡല്‍ഹി: പരിഷ്‌കരിച്ച സ്വകാര്യതാനയം അംഗീകരിപ്പിക്കുന്നതിന് ഉപയോക്താക്കളിന്മേല്‍ വാട്‌സാപ്പ് ചില കൗശലവിദ്യകള്‍ പ്രയോഗിക്കുന്നതായി കേന്ദ്രസര്‍ക്കാർ. ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. വാട്‌സാപ്പിന്‍റെ പുതിയ സ്വകാര്യത നയത്തെ ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
സ്വകാര്യത നയം ഇതുവരെ അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് ഇത് ചൂണ്ടിക്കാട്ടി വാട്‌സാപ്പ് നിരന്തരം നോട്ടിഫിക്കേഷന്‍ നല്‍കുകയാണ്. സ്വകാര്യതാ നയം അംഗീകരിക്കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിതരാക്കുന്നു. വിവരങ്ങള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. രാജ്യത്ത് പുതിയ ഡേറ്റ സംരക്ഷണ നിയമം വരുന്നതിന് മുമ്പ് പരമാവധി ആളുകളെക്കൊണ്ട് സ്വകാര്യതാ നയം അംഗീകരിപ്പിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് വാട്‌സാപ്പ് നീക്കമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ജനുവരിയില്‍ വാട്‌സാപ്പ് കൊണ്ടുവന്ന പരിഷ്‌കരിച്ച സ്വകാര്യതനയത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ ചൊല്ലി കേന്ദ്രസര്‍ക്കാരും വാട്‌സാപ്പും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. അതിനിടെയാണ് ഉപയോക്താക്കള്‍ക്കെതിരെ വാട്‌സാപ്പ് പ്രവര്‍ത്തിക്കുന്നതായി കേന്ദ്രസര്‍ക്കാരിന്‍റെ ആരോപണം. വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന ബില്‍ നിയമമാകുന്നതിന് മുമ്പ് ഉപയോക്താക്കളെ പരിഷ്‌കരിച്ച സ്വകാര്യ നയത്തിന്‍റെ ഭാഗമാക്കി മാറ്റുകയാണ് വാട്‌സാപ്പിന്‍റെ ലക്ഷ്യമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |