വേറിട്ട കഥാപാത്രങ്ങളാണ് ദിവ്യപ്രഭയെ വ്യത്യസ്തയാക്കുന്നത്. ചെറിയ വേഷങ്ങളാണെങ്കിൽ പോലും അവ ഓരോന്നും ദിവ്യപ്രഭ എന്ന നടിയെ അടയാളപ്പെടുത്തുന്നവയാണ്.'ടേക്ക് ഓഫി"ലെ ജിൻസിയും 'തമാശ"യിലെ ബബിത ടീച്ചറും ഇപ്പോഴിതാ 'നിഴലി"ലെ ഡോ.ശാലിനിയുമെല്ലാം കൈയടി നേടിയവയാണ്. തീർത്തും അപ്രതീക്ഷിതമായിട്ട് സിനിമയിലെത്തിയതാണെങ്കിലും ദിവ്യ ഇപ്പോൾ അഭിനയം ഏറെ ഇഷ്ടപ്പെടുന്നുണ്ട്, ആസ്വദിക്കുന്നുണ്ട്. അപ്പോഴും മികച്ച വേഷങ്ങൾ വരാനിരിക്കുന്നതേയുള്ളൂവെന്ന പ്രതീക്ഷയും താരം പങ്കുവയ്ക്കുന്നു.
'ശാലിനിയെ കുറിച്ച് നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട്. ഒ.ടി.ടി റിലീസായതു കൊണ്ടു തന്നെ കൂടുതലൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പൊതുവേ സിനിമകൾ തീയേറ്ററിലാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുക എന്നാണ് കരുതിയിരുന്നത്. പക്ഷേ, ഒ.ടി.ടി പ്ലാറ്റ്ഫോം ജനങ്ങൾ പെട്ടെന്ന് സ്വീകരിച്ചു തുടങ്ങി. ലോക്ക് ഡൗണിനു മുന്നേ തന്നെ സിനിമകൾ അതിലൂടെ എത്തിത്തുടങ്ങിയിരുന്നു. കൊവിഡ് പ്രതിസന്ധി വന്നതോടെ ഒ.ടി.ടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. സിനിമകളെ വിശദമായി കണ്ട് നന്നായി വിലയിരുത്താൻ ഒ.ടി.ടി വഴി സാധിക്കുന്നുണ്ടെന്ന് തോന്നുന്നു. എന്തായാലും 'നിഴൽ" കണ്ട് ഒരുപാട് പേർ അഭിപ്രായം പറഞ്ഞു. ഡോ. ശാലിനി നന്നായിട്ടുണ്ടെന്ന് എനിക്ക് ഒരു പരിചയവുമില്ലാത്ത ആൾക്കാർ വരെ മെസേജിടുന്നുണ്ട്. അത് കാണുന്നത് സന്തോഷം തന്നെയാണ്. "
അങ്ങനെ സൈക്കോളജിസ്റ്റായി
ഈ സിനിമയിലേക്ക് ഏറ്റവും അവസാനമെത്തിയ ആള് ഞാനാണ്. ഷൂട്ട് തുടങ്ങുന്നതിന് മൂന്നു ദിവസം മുന്നേയാണ് എനിക്ക് കോൾ വരുന്നത്. അവർക്ക് കാസ്റ്റിംഗിൽ അവസാന നിമിഷം എന്തോ പ്രശ്നം പറ്റിയാണ് എന്നെ വിളിക്കുന്നത്. പെട്ടെന്നുള്ള തീരുമാനമാണ്. ലോക്ക് ഡൗൺ സമയമായിരുന്നു അത്. ആകെയൊരു അനിശ്ചിതത്വമാണ്. മറ്റു പ്രോജക്ടുകളൊന്നും എനിക്കുമില്ല. അപ്പോൾ വന്ന കഥയാണ്. 'നിഴലി"ന്റെ സംവിധായകൻ അപ്പുവിനെ അറിയാം. സ്റ്റേറ്റ് അവാർഡ് കിട്ടിയ ആളാണ്. പിന്നെ ചാക്കോച്ചനും നയൻതാരയും ഒന്നിക്കുന്ന ചിത്രം. കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ ഇതുവരെ ചെയ്യാത്ത വേഷമാണ്. ചെയ്തു നോക്കാമെന്ന് തോന്നി. തയ്യാറെടുപ്പുകൾ നടത്താനൊന്നുമുള്ള സമയമുണ്ടായിരുന്നില്ല. ചെയ്യാത്ത വേഷങ്ങൾ തേടിയെത്തുമ്പോൾ അതൊന്ന് ട്രൈ ചെയ്യാമെന്ന് തോന്നും. അങ്ങനെയാണ് ഡോ. ശാലിനിയിലേക്ക് എത്തുന്നത്. കുറച്ച് സീരിയസ് കഥാപാത്രമാണ്. അപ്പു വിളിച്ചിട്ട് ദിവ്യ ചെയ്താൽ നന്നായിരുന്നുവെന്ന് പറഞ്ഞു. അതാണ് പ്രചോദനം.
മനസ് പറഞ്ഞതാണ് അഭിനയിച്ച് കാട്ടിയത്
ശാലിനിയാകാൻ ഞാനൊരു പ്രിപ്പറേഷനും നടത്തിയില്ല. ആദ്യമായിട്ടാണ് ഞാൻ ഇത്രയും വേഗത്തിൽ ഒരു കഥാപാത്രമാകാനൊരുങ്ങുന്നത് പോലും. കഥാപാത്രത്തെ കുറിച്ച് കേൾക്കുമ്പോൾ മാനസികമായി ഉള്ളിൽ നടക്കുന്ന തോട്ട് പ്രിപ്പറേഷൻ ഉണ്ടല്ലോ, അത് തന്നെയായിരുന്നു ആകെയുള്ള തയ്യാറെടുപ്പ്. സൈക്കോളജിസ്റ്റാകുമ്പോൾ അവർ കാര്യങ്ങൾ നോക്കിക്കാണുന്ന രീതി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരിക്കും. ഏത് രീതിയിലായിരിക്കും ആൾക്കാരെ നോക്കുക, ഏതു തരത്തിലായിരിക്കും ആൾക്കാരെ വിലയിരുത്തുക എന്നതൊക്കെ ഞാനും മനസിലിട്ട് ചിന്തിച്ചിട്ടുണ്ട്. അവർക്കെപ്പോഴും ഡീപ്പ് ഒബ്സർവേഷൻ ഉണ്ടായിരിക്കും. അത് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. അതൊക്കെ മനസിലിട്ട് ചിന്തിച്ചാണ് ശാലിനിയാകാൻ നിന്നത്. കൂടുതലായിട്ട് പഠിക്കാനോ റെഫർ ചെയ്യാനോ ഒന്നും സമയം കിട്ടിയിരുന്നില്ല.
സൂപ്പർകൂൾ നയൻതാര
നയൻതാരയ്ക്കൊപ്പം സ്ക്രീൻ ഷെയർ ചെയ്തത് നല്ലൊരു അനുഭവമായിരുന്നു. തെന്നിന്ത്യയിലെ തന്നെ ലേഡി സൂപ്പർസ്റ്റാർ ആണല്ലോ. അതിന്റെ ഫീൽ കിട്ടും കൂടെ നിൽക്കുമ്പോഴെല്ലാം. എലഗന്റ് ആയിട്ടുള്ള ലേഡിയാണ്. അതുപോലെ, വളരെ പ്രൊഫഷണലാണ്. ആ ബഹുമാനം തീർച്ചയായുമുണ്ട്. കൂടെ അഭിനയിക്കുന്നവരെയൊക്കെ കംഫർട്ടാക്കി നിറുത്താൻ അവർക്ക് കഴിയാറുണ്ട്.
കഥാപാത്രങ്ങൾ ആവർത്തിക്കില്ല
എന്റെ കരിയറിൽ ഇടവേള സ്വാഭാവികമായി സംഭവിച്ചതാണ്. തേടിയെത്തുന്ന എല്ലാ കഥകളും ചെയ്യാറില്ല. വേണ്ടെന്ന് വച്ച ഓഫറുകളുണ്ട്. പിന്നെ സെലക്ടീവാകാൻ വേണ്ടിയാണോ ഇടേവളകൾ സംഭവിക്കുന്നതെന്ന് ചോദിച്ചാൽ അല്ല. കാരണം അത്രയ്ക്കും വേണ്ടിയുള്ള ഓഫറുകളൊന്നും എന്നെ തേടി വരുന്നില്ല. വരുന്നതൊക്കെ കൂടുതലും ചെയ്ത തരത്തിലുള്ള വേഷങ്ങളാണ്. അതൊക്കെ ഒഴിവാക്കും. വലുതായി ചെയ്യാനൊന്നുമില്ലാത്തതും കഥാപാത്രം വർക്കാകില്ല എന്നു തോന്നുന്നതുമൊക്ക ഒഴിവാക്കിയിട്ടുണ്ട്. ബാക്കിയൊക്കെ ചെയ്യാൻ തയ്യാറാണ്. സിനിമ സെലക്ട് ചെയ്യുന്നത് പല ഘടകങ്ങൾ നോക്കിയാകും. ചിലത് അവരുടെ മുൻ പ്രോജക്ടുകൾ കണ്ടിഷ്ടപ്പെട്ടാകും. ചിലത് കഥ കേൾക്കുമ്പോൾ തന്നെയിഷ്ടമാകും. 'തമാശ" ചെയ്യാൻ ഒരുപാട് ആലോചിക്കേണ്ടി വന്നില്ല. നല്ലൊരു ടീമാണ്. ഒരു മോശം സിനിമയായിരിക്കില്ല അവരെന്തായാലും എടുക്കാൻ പോവുകയെന്ന ഉറപ്പുണ്ടായിരുന്നു. പക്ഷേ പുതിയ ആൾക്കാർ വരുമ്പോൾ പേടിയാണ്. മെയിൻ റോൾ ചെയ്യുമ്പോൾ അതെങ്ങനെ വരുമെന്ന കൺഫ്യൂഷൻസുണ്ടാകും. സ്ക്പ്രിട് തന്നെയാണ് എന്റെ മാനദണ്ഡം. സ്ക്രിപ്ട് വായിച്ചാൽ തന്നെ എനിക്ക് തീരുമാനം എടുക്കാൻ പറ്റും. അങ്ങനെ പറ്റാതെ വന്നാൽ ടീമിനെ ശ്രദ്ധിക്കും. ചിലപ്പോൾ നല്ല സ്റ്റാർ, ടീം അവർക്കൊപ്പം ഒന്ന് സ്ക്രീൻ ഷെയർ ചെയ്യാൻ കിട്ടുന്ന അവസരമായി കാണാറുണ്ട്. എപ്പോഴും ഒരേ മാനദണ്ഡത്തിലായിരിക്കില്ല സിനിമകൾ സെലക്ട് ചെയ്യുക.
പ്രതീക്ഷകളാണ് മനസ് നിറയെ
ഒ.ടി.ടി നല്ലൊരു പ്ലാറ്റ്ഫോമാണ്. പുതിയ പുതിയ കണ്ടന്റുകളുണ്ടാകുന്നു. വലിയ താരങ്ങളോ പബ്ലിസിറ്റിയോ ഒന്നുമില്ലെങ്കിൽ പോലും ഒത്തിരി സിനിമകൾ വിജയിക്കുന്നുണ്ട്. അതൊരു നല്ല കാര്യമാണ്. തീയേറ്ററുകൾ തീർച്ചയായും മിസ് ചെയ്യും. തീയേറ്ററിന് വേണ്ടി ഒരുക്കുന്ന ഒത്തിരി സിനിമകളുണ്ട്. അത്തരം അനുഭവങ്ങളൊക്കെ ഈ കൊവിഡ്സമയത്ത് ഇല്ലാതാകുന്നുണ്ട്. എന്നാലും മറ്റൊരു പ്ലാറ്റ്ഫോമുണ്ടല്ലോയെന്നത് വലിയൊരു സമാധാനമാണ്. ഈ കാലത്തും നല്ലൊരു പ്രതീക്ഷയാണ്.
പുതിയ സിനിമകൾ വരാനുണ്ട്. മഹേഷ് നാരായണിന്റെ 'മാലിക്കി"ൽ ഫഹദിന്റെ സഹോദരി വേഷമാണ്. 'അറിയിപ്പ് " എന്ന സിനിമയാണ് ഇനി ചെയ്യാനുള്ളത്. അതും മഹേഷ് നാരായണാണ് സംവിധാനം. ചാക്കോച്ചനാണ് നായകൻ. അതിൽ പ്രധാനപ്പെട്ട ഒരു വേഷമാണ്. വല്ലാത്തൊരു കാലമാണല്ലോ ഇത്. വീടകങ്ങളിൽ തന്നെ ഒതുങ്ങേണ്ട അവസ്ഥയാണ്. ഇപ്പോഴത്തെ അവസ്ഥയിൽ സമാധാനത്തോടെ ആരോഗ്യത്തോടെയിരിക്കുക എന്നതാണ് പ്രധാനം. ഇഷ്ടപ്പെട്ടതെല്ലാം ചെയ്യാനുള്ള സമയമാണ്. ഈ ലോക്ക് ഡൗൺ കാലത്ത് കുക്കിംഗ്, ഈറ്റിംഗ്, സ്ലീപ്പിംഗ് ഒക്കെ തന്നെയാണ് എന്റെയും പരിപാടികൾ. പിന്നെ, വെറുതെയിരിക്കുന്നുണ്ട്, ഒരുപാട് ആലോചിക്കുന്നുണ്ട്, സിനിമ കാണുന്നുണ്ട്. എല്ലാം വേഗം ശരിയാകുമെന്ന പ്രതീക്ഷയിലാണ്.
അപ്രതീക്ഷിത എൻട്രിയായിരുന്നു
അഭിനയം ഇഷ്ടമായിരുന്നു. പക്ഷേ അവസരം കിട്ടുമെന്നോ സിനിമയിലെത്തുമെന്നോ ഒന്നും ചിന്തിച്ചിരുന്നില്ല. കൊച്ചിയിൽ ഞാൻ രാവിലെ ജോഗിംഗിന് പോകുമായിരുന്നു. അവിടെ വച്ചാണ് അവിചാരിതമായി സിനിമ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ആ സമയത്ത് അവിടെ ലോക്പാൽ സിനിമയുടെ സെറ്റ് ഇട്ടിരുന്നു. ചിത്രത്തിന്റെ കോഡിനേറ്ററിൽ ഒരാളാണ് എന്നോട് ചോദിച്ചത് സിനിമയിൽ മുഖം കാണിക്കാൻ താത്പര്യമുണ്ടോന്ന്. ഒട്ടും പ്രതീക്ഷിക്കാതെ വന്ന ചോദ്യമാണ്, ആലോചിച്ച് പറയാമെന്ന് മറുപടി നൽകി. ആദ്യം ഒരു രസത്തിനാണ് സിനിമ ചെയ്തതെങ്കിലും ഇന്ന് പക്ഷേ സിനിമ തമാശയല്ല. നല്ല നല്ല സിനിമകളുടെ ഭാഗമാകണമെന്ന് തന്നെയാണ് ആഗ്രഹം. സ്റ്റീരിയോടൈപ്പ് ആകാതിരിക്കണമെന്ന് ആഗ്രഹമുണ്ട്. ചെറുതാണേലും വ്യത്യസ്തമായ വേഷം കിട്ടിയാൽ തീർച്ചയായും ചെയ്യും. ഒരഭിനേത്രി എന്ന നിലയിൽ സ്വയം പോളിഷ് ചെയ്യാൻ അതേറെ സഹായിക്കും.
'ഇതിഹാസ" ചെയ്തതിന് ശേഷമാണ് സീരിയൽ ചെയ്യുന്നത്. കെ.കെ. രാജീവ് സാറിന്റെ സീരിയലായതു കൊണ്ടാണ് ചെയ്തത്. അധികം വലിച്ചു നീട്ടിയില്ല, ബോബി സഞ്ജയുടെ കഥയാണ്. അതിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സ്റ്റേറ്റ് അവാർഡ് കിട്ടിയിരുന്നു, സത്യത്തിൽ അഭിനയം പറ്റുമെന്ന് മനസിലായത് ആ സമയത്താണ്. ആക്ടിംഗ് അല്ലാതെ മറ്റെന്ത് എന്ന് ചോദിച്ചാൽ അറിയില്ല. അങ്ങനെ ഒന്നും മുൻകൂട്ടി ചിന്തിച്ച് പ്ലാൻ ചെയ്യാറില്ല. അത് ആ സമയത്ത് നോക്കാമെന്നതാണ് രീതി. അഭിനയിക്കാൻ ഇഷ്ടമാണ്, ആ ഇഷ്ടമുള്ളിടത്തോളം കാലം നന്നായി ആത്മാർത്ഥമായി ഈ മേഖലയിൽ നിൽക്കണമെന്ന് തന്നെയാണ് ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |