പുഴയും കടത്തുതോണിയും നാട്ടുരുചിയുമൊക്കെയായി സഞ്ചാരികളുടെ ഹൃദയം കീഴടക്കും കടലുണ്ടി. കണ്ടൽക്കാടും അതിനിടയിലൂടെയുള്ള ചെറുവഴികളും ദേശാടനപക്ഷികളുമൊക്കെയായി കാഴ്‌ചകളാൽ സമ്പന്നമാണ് ഇവിടം. കടലുണ്ടി പുഴയിലൂടെയുള്ള തോണി യാത്രയാണ് ഇവിടത്തെ പ്രധാന ആകർഷണം.
പന്തൽ പോലെ പടർന്നു നിൽക്കുന്ന കണ്ടൽവനങ്ങളുടെ തണലിലൂടെയാണ് തോണി യാത്ര. നിരവധി തരത്തിലുള്ള കണ്ടൽച്ചെടികളെ കാണാനും അറിയാനും കടലുണ്ടി യാത്ര വഴി സാധിക്കും. പരിസ്ഥിതി സൗഹൃദ തോണി യാത്രയാണ് കടലുണ്ടിയിലേത്. കടലുണ്ടി കമ്യൂണിറ്റി റിസർവിൽ നിന്നാരംഭിക്കുന്ന യാത്ര അറബിക്കടലിന്റെ അഴിമുഖത്തെത്തി തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. രണ്ടര മണിക്കൂർ നീളുന്ന യാത്രയിൽ നാല് തുരുത്തുകൾ കണ്ടുമടങ്ങാം. കടലുണ്ടിപ്പുഴയും അറബിക്കടലുമായി ചേരുന്ന ഭാഗമാണ് കടലുണ്ടി അഴിമുഖം. അതിനോട് ചേർന്ന കരഭാഗത്ത് നിറയെ തെങ്ങുകൾ നിറഞ്ഞ് നിൽക്കുന്നത് മനോഹരമായ കാഴ്‌ചയാണ്. അതുകൊണ്ട് തന്നെ വെയിലിന്റെ കാഠിന്യമേൽക്കാതെ പുഴയുടെ സൗന്ദര്യം ആസ്വദിക്കാമെന്നതാണ് പ്രത്യേകത. കേരളത്തിലെ ഏക കമ്യൂണിറ്റി റിസർവ് വനമായ കടലുണ്ടി പക്ഷി സങ്കേതം അഴിമുഖത്തിന്റെ നേരെ കിഴക്കു ഭാഗത്താണ്. കരമാർഗം ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ പക്ഷി സങ്കേതത്തിന്റെ പ്രവേശന കവാടത്തിലെത്താം. ഇവിടെ നിന്ന് തോണിയിൽ കയറി പക്ഷി സങ്കേതം ചുറ്റിക്കാണാം. കടലുണ്ടി റെയിൽവേ സ്റ്റേഷൻ കമ്യൂണിറ്റി റിസർവിനു സമീപമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിരുന്നെത്തുന്ന പക്ഷികളാണ് കടലുണ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. തവിട്ടു തലയൻ കടൽക്കാക്ക, പുഴ ആള, തെറ്റിക്കൊക്കൻ, പവിഴക്കാലി, ചോരക്കിലി, കടലുണ്ടി ആള, പച്ചക്കാലി തുടങ്ങിയവയാണ് ഇവിടെയെത്തുന്ന പ്രധാന ദേശാടന പക്ഷികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |