ലക്നൗ : രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വാക്സിൻ സമയത്ത് ലഭിക്കുന്നില്ലെന്ന പരാതികൾ ഭരണകൂടത്തിന് നേരെ ഉയരുമ്പോൾ യു പിയിലെ ഗ്രാമങ്ങളിൽ സ്ഥിതി മറിച്ചാണ്. ഇവിടെ ഗ്രാമീണർ വാക്സിൻ എടുക്കുവാൻ ഭയക്കുകയാണ്. അടുത്തിടെ വാക്സിനെടുക്കാൻ വിസമ്മതിച്ച് ജനം പുഴയിലിറങ്ങി എന്ന റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോഴിതാ വാക്സിൻ എടുക്കുമെന്ന് ഭയന്ന് കൂറ്റൻ പാത്രത്തിന് പിന്നിൽ ഒളിക്കുന്ന വൃദ്ധയുടെ വീഡിയോ വൈറലാകുകയാണ്.
ഉത്തർപ്രദേശിലെ ഇറ്റാവയിൽ ജനങ്ങളുടെ നിസഹകരണത്തെ തുടർന്ന് വീടുതോറുമെത്തി വാക്സിൻ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. വാക്സിൻ നൽകാൻ ഉദ്യോഗസ്ഥരെത്തിയപ്പോൾ
വൃദ്ധയായ സ്ത്രീ വീടിനുള്ളിൽ ഡ്രമ്മിന് പിന്നിൽ ഒളിച്ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്. തുടർന്ന് ആരോഗ്യ പ്രവർത്തകർ ഇവരെ പുറത്തെത്തിച്ച് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയായിരുന്നു. ഇറ്റാവയിലെ ചന്ദൻപൂർ ഗ്രാമത്തിലാണ് സംഭവം.
ഇവിടെ നിരവധി പേർ വാക്സിനെടുക്കാൻ വിമുഖത കാട്ടിയതോടെ എം എൽ എ സരിത ഭദൗരി നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിച്ചു. വീടുകൾ തോറും സന്ദർശനവും നടത്തി. കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലെ ഒരു കൂട്ടം ഗ്രാമവാസികൾ വാക്സിനേഷൻ ഭയന്ന് നദിയിൽ ചാടി മറുവശത്തേക്ക് നീന്തി രക്ഷപ്പെടുകയായിരുന്നു. വാക്സിൻ അല്ല, വിഷം കുത്തിവയ്ക്കുന്നു എന്ന് ഭയന്നാണ് ഇവർ ഇങ്ങനെ ചെയ്തത്. ഇവിടെ ആരോഗ്യ പ്രവർത്തകരെ തല്ലി ഓടിക്കാൻ ഒരു സംഘം ശ്രമിച്ചതും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കുത്തിവയ്പ്പ് പോലെ തന്നെ കൊവിഡ് പരിശോധനയ്ക്ക് സാമ്പിൾ നൽകുന്നതിനും ജനം വിസമ്മതിക്കുന്നുണ്ട്. പരിശോധനകൾക്ക് വിധേയരായാൽ മാത്രമേ റേഷൻ നൽകൂ എന്ന് കള്ളം പറഞ്ഞുവരെ ഇവിടെ പരിശോധനകൾ നടത്തേണ്ട അവസ്ഥയിലാണ് അധികാരികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |